ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിന്ന് ലാസ് വെഗാസിലേക്കുള്ള അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ യുവതി അക്രമാസക്തയായി. ഫ്ലൈറ്റ് അറ്റന്‍ഡന്‍റിനെ ചവിട്ടി വീഴ്ത്തിയതിനെ തുടർന്ന് ജീവനക്കാർ ഇവരെ സീറ്റിൽ കെട്ടിയിടുകയായിരുന്നു.
അമേരിക്കൻ എയർലൈൻസിലെ ഫ്ലൈറ്റ് അറ്റന്‍ഡറിനെ ചവിട്ടി വീഴ്ത്തി, അസഭ്യവര്‍ഷം നടത്തിയ യുവതിയെ വിമാനത്തിലെ സീറ്റില്‍ കെട്ടിയിട്ടു. കഴിഞ്ഞ സെപ്തംബർ 16 -ന് ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിന്ന് യുഎസിലെ ലാസ് വെഗാസിലേക്കുള്ള മടക്കയാത്രയ്ക്കിടെയാണ് സംഭവം. യാത്രയ്ക്കായി വിമാനത്തില കയറിയ കെറ്റി ജെ ഡിലോണ്‍ എന്ന യുവതിയാണ് വിമാനത്തിനുള്ളില്‍ പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
അസ്വസ്ഥയായ യാത്രക്കാരി
ലാസ് വെഗാസിലേക്ക് പോകാനായി വിമാനത്തില്‍ കയറിയ കെറ്റി, വിമാനം പറന്നുയര്‍ന്നതിന് പിന്നാലെയാണ് അക്രമ സ്വഭാവം കാട്ടിയത്. സീറ്റില്‍ നിന്നും എഴുന്നേറ്റതിന് പിന്നാലെ ഇവര്‍ അസഭ്യവർഷം തുടങ്ങുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. പിന്നാലെ ഇവർ അലറി വിളിക്കാനും ക്രൂ അംഗങ്ങളെ ഭീഷണിപ്പെടുത്താനും ആരംഭിച്ചു. പിന്നാലെ അസ്വസ്ഥത പ്രകടിപ്പിച്ച ഇവര്‍ ക്യാബിനിനില്‍ ചുറ്റിത്തിരിയാന്‍ ആരംഭിച്ചു.
കെറ്റിയെ ആശ്വസിപ്പിക്കാനും സീറ്റിൽ ഇരുത്താനും ശ്രമിച്ച ഒരു ഫ്ലൈറ്റ് അറ്റൻഡന്‍ററിനെ ഇലർ ചവിട്ടി വീഴ്ത്തിയതിന് പിന്നാലെ മറ്റ് ഫ്ലൈറ്റ് ജീവനക്കാരെല്ലാം എത്തുകയും കെറ്റിയെ സിപ്പ് ടൈകളും ഡക്റ്റ് ടേപ്പും ഉപയോഗിച്ച് സീറ്റില്‍ കെട്ടിയിടുകയായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോകളില്‍ കെറ്റി നിലവിളിക്കുന്നത് കേൾക്കാം. 'ഞാൻ എന്തെല്ലാം അനുഭവിച്ചുവെന്ന് നിനക്കറിയില്ല, എടീ! നിന്നെത്തന്നെ കൊല്ലൂ, എടീ! നിനക്ക് മരിക്കണോ, പെണ്ണേ?' അവർ വിളിച്ച് പറഞ്ഞു.
കുറ്റസമ്മതവും
വിളിച്ച് പറയുന്നതിനിടെ കുട്ടിക്കാലത്ത് താന്‍ സ്വന്തം അച്ഛനെ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ചെന്നും അവര്‍ അവകാശപ്പെട്ടു. 'എനിക്ക് 11 വയസ്സുള്ളപ്പോൾ ഞാൻ എന്‍റെ അച്ഛന്‍റെ കാപ്പിയിൽ പാറ്റയുടെ വിഷം ചേർത്തു. പക്ഷേ, അത് ഫലിച്ചില്ല. ഡിആറിൽ, നമ്മൾ അതിനെ 'ട്രെസ് പാസിറ്റോ' എന്ന് വിളിക്കുന്നു.' അവര്‍ വിളിച്ച് പറഞ്ഞു. യുഎസിൽ നിരോധിച്ചിരിക്കുന്ന ഈ കീടനാശിനി, എലികളെയും പ്രാണികളെയും കൊല്ലാൻ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ ഇന്നും വ്യാപകമായി ഉപയോഗിക്കുന്നു. ലാസ് വെഗാസിലെ ഹാരി റീഡ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ ശേഷം കെറ്റി ഡിലോണിനെ എഫ്ബിഐ അറസ്റ്റ് ചെയ്യുകയും ഹെൻഡേഴ്സൺ ഡിറ്റൻഷൻ സെന്‍ററിലേക്ക് മാറ്റുകയും ചെയ്തു. വിമാന ജീവനക്കാരുമായി ഇടപെട്ടതിനും ആക്രമണം നടത്തിയതിനും അവർക്കെതിരെ പോലീസ് കേസെടുത്തെന്നും റിപ്പോര്‍ട്ടുണ്ട്.


