281 പേരുമായി പറന്ന ജർമ്മനിയുടെ കോണ്ടോർ വിമാനത്തിന്‍റെ വലത് ചിറകിലാണ് ആകാശ മദ്ധ്യേ തീ പടര്‍ന്നത്.
ഗ്രീസിലെ കോർഫുവിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെ വലത് എഞ്ചിന് തീ പടർന്ന ജർമ്മന്‍ വിമാനത്തിന് അടിയന്തര ലാന്‍റിംഗ്. 273 യാത്രക്കാരുമായി പോയ കോണ്ടോർ വിമാനത്തിന്‍റെ ചിറകിലാണ് തീ കണ്ടത്. പിന്നാലെ വിമാനം ഇറ്റലിയിൽ അടിയന്തര ലാന്‍റിംഗ് നടത്തി. വിമാനത്തിലെ യാത്രക്കാരെ ഒരു ദിവസം അതേ വിമാനത്തിന് തന്നെ താമസിപ്പിച്ച ശേഷം, പിറ്റേ ദിവസമാണ് ഡസൽഡോർഫിലേക്ക് അയച്ചെന്നും റിപ്പോർട്ടുകൾ പറയുന്നു.
ജർമ്മൻ ബജറ്റ് കാരിയറായയ കോണ്ടോറിൽ 273 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് അപകട സമയത്ത് ഉണ്ടായിരുന്നത്. ശനിയാഴ്ച രാത്രി ഗ്രീസിലെ കോർഫുവിൽ നിന്ന് ഇറ്റലിയിലെ ഡസൽഡോർഫിലേക്ക് പറന്നുയർന്ന ഉടൻ തന്നെ വിമാനത്തിന്‍റെ വലത് എഞ്ചിനിൽ തീപിടിച്ചെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. പുറപ്പെട്ട് ഏകദേശം ഒരു മണിക്കൂറിന് ശേഷം ഇറ്റലിയിലെ ബ്രിൻഡിസിയിൽ ബോയിംഗ് 757-300 വിമാനം അടിയന്തരമായി ലാൻഡിംഗ് നടത്തി. ആകാശത്ത് വച്ച് തീ പടര്‍ന്ന വിമാനം ലാന്‍റിംഗിന് ശ്രമിക്കുന്ന ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
18 സെക്കൻഡ് ദൈർഘ്യമുള്ള ഒരു വൈറൽ ക്ലിപ്പിൽ, വിമാനത്തിലെ ഫ്യൂസ്‌ലേജിന്‍റെ വലതുവശത്ത് നിന്ന് തീപ്പൊരികൾ ചിതറുന്നത് കാണാം. വിമാനത്തില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൈലറ്റ് തകരാറുള്ള എഞ്ചിൻ ഷട്ട്ഡൗൺ ചെയ്യുകയും കോർഫുവിലേക്ക് മടങ്ങാൻ തീരുമാനിക്കുകയുമായിരുന്നു. ഒരു എഞ്ചിനില്‍ പറക്കാന്‍ ശ്രമിച്ചെങ്കിലും വിമാനം പിന്നീട് ഇറ്റലിയിലെ ബ്രിണ്ടിസിയിൽ ലാൻഡ് ചെയ്തുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലുകളില്‍ ആവശ്യത്തിന് മുറികൾ ലഭ്യമല്ലാത്തതിനാല്‍ യാത്രക്കാര്‍ക്ക് ഒരു രാത്രി മുഴുവനും വിമാനത്തില്‍ തന്നെ കഴിയേണ്ടി വന്നെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ക്ഷമ ചോദിച്ച അധികൃതര്‍ പിറ്റേ ദിവസമാണ് യാത്രക്കാരെ ഡസൽഡോർഫിലേക്ക് തിരിച്ച് അയച്ചത്. ബോയിംഗ് 757 - 'അറ്റാരി ഫെരാരി' എന്ന് വിളിപ്പേരുള്ള വിമാനം ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന പാസഞ്ചർ വിമാന മോഡലുകളിൽ ഒന്നാണ്. ഏതാണ്ട് 50 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുണ്ട് ഈ മോഡലിന്.


