നിരന്തരം വാഹനങ്ങൾ പോകുന്ന പാലത്തിന്‍റെ കൈവരിയില്‍ കയറിയാണ് യുവതി ആത്മഹത്യാ ശ്രമം നടത്തിയത്.
ഛത്തീസ്ഗഡിലെ ബിലാസ്പൂരിൽ അർപ നദിയിൽ ചാടുമെന്ന് ഭീഷണിപ്പെടുത്തിസ പാലത്തിന്‍റെ കൈവരിയില്‍ കയറി നിന്ന യുവതിയെ രക്ഷപ്പെടുത്തി വഴിയാത്രക്കാരന്‍. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്‍റെ കാരണം വ്യക്തമല്ലെന്നും എന്നാല്‍, പ്രണയ നൈരാശ്യമാണ് കാരണമെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. യുവതി ആത്മഹത്യയ്ക്കായി നദിയിലേക്ക് ചാടാന്‍ തയ്യാറായി പാലത്തിന്‍റെ കൈവരിയില്‍ നില്‍ക്കുന്നത് മുതലുള്ള ദൃശ്യങ്ങൾ ആരോ റെക്കോര്‍ഡ് ചെയ്യുകയും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയുമായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
വീഡിയോ പകര്‍ത്തുന്നവര്‍ യുവതിയോട് പേര് ചോദിക്കുന്നതും താഴെയിറങ്ങാന്‍ ആവശ്യപ്പെടുന്നതും കേൾക്കാം. യുവതി ഇവരോട് എന്തോ പറയുന്നുണ്ടെങ്കിലും വ്യക്തമല്ല. ഈ സമയം പാലത്തിലൂടെ നിരവധി വാങ്ങാന്‍ നീങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതിനിടെ ചില വാഹനങ്ങൾ സംഭവമറിഞ്ഞ് പാലത്തില്‍ നിര്‍ത്തുന്നതും കാണാം. യാത്രക്കാരിലൊരാൾ പിന്നിലൂടെ ചെന്ന് യുവതിയുടെ കൈകളില്‍ പിടിച്ച് താഴെയ്ക്ക് വലിച്ചിറക്കുന്നതോടെ വീഡിയോ അവസാനിക്കുന്നു. ഹരീഷ് തിവാരി എന്ന എക്സ് ഉപയോക്താവാണ് ഏതാണ്ട് ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പങ്കുവച്ചത്. എക്സില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോകളിലെ കുറിപ്പുകളില്‍ യുവതി കാമുകനുമായുള്ള ബന്ധത്തിന്‍റെ പേരിലാണ് ആത്മഹത്യാ ശ്രമം നടത്തിയതായി അവകാശപ്പെട്ടു.
മറ്റൊരു സംഭവത്തിൽ, കഴിഞ്ഞ ശനിയാഴ്ച രാത്രി ബേതുൽ ജില്ലയിലെ ബർബത്പൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള നാഗ്പൂർ-ഇറ്റാർസി ഡൗൺ ട്രാക്കിൽ നിന്നും ഒരു യുവാവിന്‍റെയും ഒരു യുവതിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഇത് പ്രദേശവാസികളെ ഞെട്ടിച്ചു. ഞായറാഴ്ച രാവിലെയാണ് ചിന്നഭിന്നമായ രീതിയില്‍ മൃതദേഹം കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകൾ. ഇരുവരും ഓടുന്ന ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്താണെന്ന് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിൽ പറയുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.


