ബെംഗളൂരുവിൽ താമസിക്കുന്ന ന്യൂസിലൻഡ് സ്വദേശിനി പൗള സിംപ്സൺ, ഇന്ത്യയിലെ ദൈനംദിന ജീവിതം കൂടുതൽ അധ്വാനം നിറഞ്ഞതാണെന്ന് ലിങ്ക്ഡ്ഇനിൽ കുറിച്ചു. പാചകം, ശുചീകരണം, ഗതാഗതം എന്നിവയിലെ വെല്ലുവിളികൾ ചൂണ്ടിക്കാട്ടിയ അവരുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു.
ഇന്ത്യയിലെ ദൈനംദിന ജീവിതം വിദേശരാജ്യങ്ങളിലേതിനേക്കാൾ കൂടുതൽ അധ്വാനവും സമയവും ആവശ്യപ്പെടുന്നുവെന്ന അഭിപ്രായവുമായി ബെംഗളൂരുവിൽ താമസിക്കുന്ന ന്യൂസിലൻഡ് സ്വദേശിനി. ടെക് - മാർക്കറ്റിങ് സ്റ്റാർട്ടപ്പായ NeonTrumpet-ന്‍റെ സിഇഒ പൗള സിംപ്സണാണ് ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച കുറിപ്പിലൂടെ ഇന്ത്യയിലെ ജീവിതാനുഭവങ്ങൾ വിശദീകരിച്ചത്. “Why is India so much hard work?” എന്ന തലക്കെട്ടിലുള്ള കുറിപ്പ് സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ചർച്ചയായി.
ഇന്ത്യയിൽ എന്തുകൊണ്ട് 'സമയമില്ല'?
അമേരിക്കയിൽ കഴിയുന്ന ഒരു ഇന്ത്യൻ പ്രവാസിയുടെ വീഡിയോ കണ്ടതോടെയാണ് ഈ ചിന്തയുണ്ടായതെന്ന് പൗള പറയുന്നു. അമേരിക്കയിൽ സ്വയം പാചകം ചെയ്യുകയും വീട് വൃത്തിയാക്കുകയും വാഹനം ഓടിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഇന്ത്യയിൽ കഴിഞ്ഞതിനേക്കാൾ കൂടുതൽ ഒഴിവുസമയം ലഭിക്കുന്നുവെന്നായിരുന്നു ആ വ്യക്തിയുടെ അനുഭവം. ഇതിന്‍റെ കാരണം എന്താണെന്ന ചോദ്യമാണ് പൗളയെ ചിന്തിപ്പിച്ചത്.
പാചകവും വൃത്തിയാക്കലും
ഇന്ത്യയിലെ പാചക രീതിയാണ് അവർ ആദ്യം ചൂണ്ടിക്കാട്ടിയത്. ദിവസത്തിൽ പല തവണ പുതുതായി ഭക്ഷണം തയ്യാറാക്കേണ്ടി വരുന്നതും വിഭവങ്ങൾ കൂടുതൽ സങ്കീർണമാകുന്നതുമാണ് സമയവും അധ്വാനവും വർധിപ്പിക്കുന്നതെന്ന് അവർ അഭിപ്രായപ്പെട്ടു. ഉദാഹരണമായി മസാല ദോശ തയ്യാറാക്കുമ്പോൾ ഉരുളക്കിഴങ്ങ് മസാല, ചട്ണി, സാമ്പാർ, ദോശ എന്നിവ പ്രത്യേകം തയ്യാറാക്കേണ്ടിവരുന്ന കാര്യം അവർ ചൂണ്ടിക്കാട്ടി. വീടിന്‍റെ ശുചീകരണവും ഇന്ത്യയിൽ കൂടുതൽ ബുദ്ധിമുട്ടാണെന്നാണ് പൗളയുടെ അനുഭവം. ന്യൂസിലൻഡിനെ അപേക്ഷിച്ച് ഇന്ത്യയിൽ പൊടിയും അഴുക്കും കൂടുതലായതിനാൽ കൂടുതൽ തവണ വൃത്തിയാക്കേണ്ടിവരുന്നുവെന്നും അവർ പറഞ്ഞു.
ഗതാഗത സംവിധാനം
വാഹനം ഓടിക്കുന്നതും മറ്റൊരു വലിയ വെല്ലുവിളിയാണെന്ന് പൗള പറയുന്നു. ഗതാഗതക്കുരുക്ക്, റോഡിലെ കുഴികൾ, കാൽനട യാത്രക്കാർ, മൃഗങ്ങൾ, നിയമങ്ങൾ പാലിക്കാത്തതുപോലെ തോന്നുന്ന വാഹനയാത്ര എന്നിവ ഡ്രൈവിങ് കൂടുതൽ ദുഷ്ക്കരവും ഏറെ ക്ഷീണവും ഉണ്ടാക്കുന്നു. വീട്ടുജോലിക്കാരെ ആശ്രയിച്ചാലും ജോലി പൂർണമായും ഒഴിവാകുന്നില്ലെന്നും അവർ അഭിപ്രായപ്പെട്ടു. ജോലിക്കാരെ കണ്ടെത്തുന്നതിനും കാര്യങ്ങൾ വിശദീകരിക്കുന്നതിനും നിരന്തരം മേൽനോട്ടം വഹിക്കുന്നതിനും സമയം ചെലവഴിക്കേണ്ടിവരുമെന്നാണ് പൗളയുടെ വാദം. പ്രത്യേകിച്ച് ആപ്പുകൾ വഴി ലഭിക്കുന്ന താൽക്കാലിക സഹായികളെ ഓരോ കാര്യവും ആദ്യം മുതൽ പറഞ്ഞു മനസ്സിലാക്കേണ്ട സാഹചര്യമുണ്ടാകുമെന്നും അവർ ചൂണ്ടിക്കാട്ടി.
സമ്മിശ്ര പ്രതികരണം
പൗളയുടെ പോസ്റ്റ് ഓൺലൈനിൽ സമ്മിശ്ര പ്രതികരണങ്ങൾക്ക് കാരണമായി. സൗകര്യങ്ങൾ, ഗതാഗതം, വീട്ടുജോലി, ഭക്ഷണരീതി എന്നിവ ഒരാളുടെ ദൈനംദിന സമയത്തെയും അധ്വാനത്തെയും പലതരത്തിൽ സ്വാധീനിക്കുന്നുവെന്ന് നിരവധി പേരാണ് എഴുതിയത്. 'ഞാൻ ഒരിക്കലും വിദേശത്ത് താമസിച്ചിട്ടില്ല, യാത്ര ചെയ്യുക മാത്രമാണ് ചെയ്തത്. പക്ഷേ ഇവിടെ സ്ഥിരമായി ക്ഷീണിതയാകുന്നത് വളരെ ശരിയാണ്. എന്തെങ്കിലും അല്ലെങ്കിൽ മറ്റൊന്ന് നിങ്ങളുടെ സമാധാനത്തെ തകർക്കും.' എന്നായിരുന്നു ഒരു കുറിപ്പ്. ട്രാഫിക്കിലെ ചാഞ്ചാട്ടം, ക്യൂ, ബില്ലിംഗ് തർക്കങ്ങൾ, ഔദ്യോഗിക രേഖകൾ നേടുന്നതിനുള്ള ബുദ്ധിമുട്ടുകൾ, പാർക്കിംഗ് വെല്ലുവിളികൾ എന്നിവ ചൂണ്ടിക്കാട്ടിയ മറ്റൊരു ഉപയോക്താവ് ദൈനംദിന ജീവിതത്തിന്റെ പ്രവചനാതീതതയെ കുറിച്ചാണ് സൂചിപ്പിച്ചത്. "കാര്യങ്ങളോട് ഞങ്ങൾക്ക് ഒരു വ്യവസ്ഥാപിത സമീപനമില്ല. അഴിമതിയാണ് ആ കേക്കിന്‍റെ പ്രത്യേകത. അതുകൊണ്ടാണ് ക്ഷീണം," എന്നായിരുന്നു അദ്ദേഹത്തിന്‍റെ കുറിപ്പ്.


