മൂന്ന് കുട്ടികൾ വരെയാകാമെന്ന് ഭര്‍ത്താവ്. പോരെ 20 കുട്ടികൾ വേണമെന്ന് ഭാര്യ. ഒടുവില്‍ തങ്ങൾ 12 കുട്ടികളില്‍ നിര്‍ത്തിയെന്ന് വ്യക്തമാക്കിയ ഭാര്യയുടെ വീഡിയോ വൈറൽ.

 

പത്ത് കുട്ടികളുണ്ടെങ്കില്‍ 10 ദിക്കില്‍ നിന്നും നയിച്ച് കൊണ്ട് വരുമെന്നത് ഒരു പഴഞ്ചൊല്ലാണ്. ഏതാണ്ട് 100 വര്‍ഷമോ അതിന് മുമ്പോ ഉള്ള കാലത്ത് രൂപപ്പെട്ടൊരു പഴഞ്ചൊല്ല്. അക്കാലത്ത് കുട്ടികൾ ജനിച്ചാല്‍ മരിക്കാനുള്ള സാധ്യത കൂടുതലാണ്. ഇന്നത്തെ പോലെ ആരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെട്ടതല്ലെന്നത് തന്നെ കാരണം. എന്നാല്‍ ഇന്ന് ആരോഗ്യ സംവിധാനങ്ങളും ജീവിത സാഹചര്യങ്ങളും മെച്ചപ്പെട്ടപ്പോൾ കുടുംബങ്ങൾ അണുകുടുംബങ്ങളായി മാറി. ഇതോടെ ജനസംഖ്യാ വര്‍ദ്ധനവില്‍ പല രാജ്യങ്ങളും ഇന്ന് പിന്നിലേക്കാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഇതിനിടെയാണ് തന്‍റെ വന്യമായ ഒരു ആഗ്രഹത്തെ കുറിച്ചും ഒടുവില്‍ എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ചും അമാന്ത എന്ന യുവതി ടിക്ടോക്കില്‍ വീഡിയോ പങ്കുവച്ചത്. വീഡിയോ വൈറലായി. ഒപ്പം അമാന്തയുടെ കുടുംബവും.

അമാന്തയ്ക്ക് 20 കുട്ടികളുടെ അമ്മയാകണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ ഭര്‍ത്താവിന് മൂന്ന് കുട്ടികളില്‍ കുടുതല്‍ ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല. ഒടുവില്‍ ദമ്പതികൾ ഒരു തീരുമാനത്തിലെത്തി. അങ്ങനെ ഇന്ന് അവര്‍ക്ക് 12 കുട്ടികളാണ് ഉള്ളത്. തങ്ങളിന്ന് സന്തോഷകരമായ ഒരു കുടുംബ ജീവിതം നയിക്കുന്നെന്ന് അമാന്ത പറയുന്നു. 12 കുട്ടികളില്‍ നാല് സെറ്റ് ഇരട്ടക്കുട്ടികളാണ്. മൂന്നാമത്തെ ഇരട്ടക്കുട്ടികളെ അമാന്ത ഗര്‍ഭം ധരിച്ചെങ്കിലും അതില്‍ ഒരു കുഞ്ഞ് മാത്രമേ രക്ഷപ്പെട്ടൊള്ളൂ. എന്നാല്‍, തൊട്ടടുത്ത തവണ അമാന്ത രണ്ട് ഇരട്ടക്കുട്ടികളെ പ്രസവിക്കുകയും ചെയ്തു. വീഡിയോയില്‍ അമാന്ത തന്‍റെ ജീവിതത്തെ കുറിച്ച് തുറന്ന് സംസാരിക്കുന്നു. 

 

View post on Instagram
 

 

താന്‍ ഭര്‍ത്താവിന്‍റെ മൂന്ന് കുട്ടികളടങ്ങിയ ചെറിയ കുടുംബം എന്ന സങ്കല്പത്തെ അംഗീകരിക്കുന്നു. എന്നാല്‍ കുട്ടികളെ വര്‍ത്തുന്നത് അത്ര പ്രയാസമുള്ള കാര്യമല്ലെന്ന് താന്‍ ഭര്‍ത്താവിനെ ബോധ്യപ്പെടുത്തിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വലിയൊരു കുടുംബത്തെ വളര്‍ത്തികൊണ്ട് വരുന്നത് വലിയ ചിലവുള്ള കാര്യം തന്നെയാണ്. എന്നാല്‍ അത് അങ്ങനെയങ്ങ് നടന്ന് പോകുമെന്നാണ് അമാന്തയുടെ പക്ഷം. കുട്ടികളുടെ മുത്തശ്ശന്‍ സാമ്പത്തികമായി സഹായിക്കുന്നുണ്ട്. ഒപ്പം അമാന്തയുടെ അച്ഛന്‍, താന്‍ ഓഫീസ് ആക്കിയിരുന്ന സ്ഥലം വാടകയ്ക്ക് നല്‍കി. ആ വാടക അമാന്തയുടെ അക്കൗണ്ടിലേക്കാണ് എത്തുന്നത്. കുടുംബ ചെലവുകളും കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകളും നടന്ന് പോകുമെന്നാണ് അമാന്ത പറയുന്നത്.

ഒരു മാസത്തെ പലവ്യഞ്ജന ബില്ല് മാത്രം 2.32 ലക്ഷം വരും. 12 കുട്ടികളും 10 വയസില്‍ താഴെയുള്ളവരാണ്. എല്ലാവരും ഹോം സ്കൂളിംഗാണ് ചെയ്യുന്നത്. മൂത്ത കുട്ടികൾ ഇളയ കുട്ടികളെ പഠിപ്പിക്കുന്നു. ഇതെല്ലാം എല്ലാ ദിവസവും നടക്കുന്ന കാര്യങ്ങളാണെന്ന് അമാന്ത പറയുന്നു. 15 പേര്‍ക്ക് ഇരിക്കാവുന്ന ഒരു പാസഞ്ചർ വാന്‍ അമാന്തയ്ക്കുണ്ട്. ഇതിനാല്‍ കുടുംബവുമായുള്ള യാത്രകളൊക്കെ ഈ വാഹനത്തിലാണ്. മാത്രമല്ല, കുടുംബാംഗങ്ങളും സുഹൃത്തുക്കളും ബന്ധുക്കളും തങ്ങളെ സഹായിക്കുന്നുണ്ടെന്നും അമാന്ത പറയുന്നു. വീഡിയോ വൈറലായതിന് പിന്നാലെ അമാന്തയ്ക്ക് നേരെ രൂക്ഷമായ വിമ‍ർശനങ്ങളുയര്‍ന്നു.