മോഷണത്തിനിടെ മുഖം കണ്ടില്ലെങ്കിലും  ഫോണിൽ പെൺകുട്ടിയുടെ ഫോട്ടോ കണ്ടത് മുതൽ തനിക്ക് അവളോട് അഗാധമായ പ്രണയം തോന്നിയെന്നാണ് ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ യുവാവ് അവകാശപ്പെടുന്നത്. 


പ്രണയം അത് എപ്പോൾ വേണമെങ്കിലും ആരോട് വേണമെങ്കിലും തോന്നാമെന്നാണല്ലോ പറയാറ്. അത്തരത്തിൽ, കാമുകരെ തേടി ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലേക്കും തിരിച്ചും കാമുകിമാര്‍ യാത്ര ചെയ്ത വാര്‍ത്തകളായിരുന്നു കഴിഞ്ഞ ആഴ്ചകളില്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നത്. എന്നാല്‍ ഇത് അതില്‍ നിന്നും അല്പം വ്യത്യസ്തമാണ്. ആ വ്യത്യസ്തതയാല്‍ വാര്‍ത്ത ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഒരു ബ്രസീലിയൻ യുവതിയും അവളെ കൊള്ളയടിച്ച കള്ളനുമാണ് ഈ കഥയിലെ നായികാ നായകൻമാർ. ട്വിറ്ററിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു വീഡിയോയിലൂടെയാണ് ഇരുവരും തങ്ങളുടെ പ്രണയ കഥ വെളിപ്പെടുത്തിയത്.

മരിച്ചിട്ട് 32 വര്‍ഷം; ഇന്നും തങ്ങളുടെ നീതിമാനായ ഗ്രാമമുഖ്യനെ ആദരിച്ച് ഒരു ഗ്രാമം !

ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഇമ്മാനുവേല എന്ന യുവതി ബ്രസീലിലെ ഒരു തെരുവിലൂടെ നടക്കുന്നതിനിടയിലാണ് ഒരു ചെറുപ്പക്കാരൻ അവളെ കൊള്ളയടിയ്ക്കാനുള്ള ശ്രമം നടത്തിയത്. ആ ശ്രമത്തിൽ അയാൾക്ക് കിട്ടിയത് യുവതിയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ മാത്രമാണ്. എന്നാൽ, ഫോൺ പരിശോധിച്ചതോടെ യുവാവിന്‍റെ മനസ്സ് മാറി. മോഷണത്തിനിടെ മുഖം കണ്ടില്ലെങ്കിലും ഫോണിൽ പെൺകുട്ടിയുടെ ഫോട്ടോ കണ്ടത് മുതൽ തനിക്ക് അവളോട് അഗാധമായ പ്രണയം തോന്നിയെന്നാണ് ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ യുവാവ് അവകാശപ്പെടുന്നത്. ഫോൺ മോഷ്ടിച്ചതിൽ തനിക്ക് കുറ്റബോധം തോന്നിയെന്നും അത് തിരിച്ച് പെൺകുട്ടിയെ ഏൽപ്പിക്കാൻ തീരുമാനിച്ചെന്നും യുവാവ് പറയുന്നു.

ഇന്തോനേഷ്യയില്‍ പ്ലാസ്റ്റിക്ക് സംയുക്ത പാറകള്‍ (പ്ലാസ്റ്റിഗ്ലോമറേറ്റ്) കണ്ടെത്തി !

പെൺകുട്ടിയെ വീണ്ടും അന്വേഷിച്ച് കണ്ടെത്തി ഫോൺ തിരികെ ഏൽപ്പിക്കാൻ അയാൾ തീരുമാനിച്ചു. അതായിരുന്നു ഇരുവരും തമ്മിലുള്ള രണ്ടാമത്തെ കൂടികാഴ്ച. പെൺകുട്ടിയോട് ക്ഷമ ചോദിച്ച് അയാൾ ഫോൺ തിരികെ ഏൽപ്പിച്ചു. അയാളുടെ സത്യസന്ധതയിൽ തനിക്ക് വിശ്വാസം തോന്നിയതിനാലാണ് ആ സംഭവത്തിന് ശേഷം കള്ളനാണെങ്കിലും താനുമായി സൗഹൃദത്തിലാകാൻ സമ്മതിച്ചത് എന്നാണ് ഇമ്മാനുവേല പറയുന്നത്. ഇരുവരും തമ്മിലുള്ള സൗഹൃദം പതുക്കെ പ്രണയത്തിന് വഴിമാറി. കഴിഞ്ഞ രണ്ട് വർഷക്കാലമായി ഇരുവരും തമ്മിൽ പ്രണയത്തിലാണ്. മാത്രമല്ല, ഇന്ന് ഇരുവരുടെയും പ്രണയകഥയും സാമൂഹിക മാധ്യമങ്ങളില്‍ തരംഗം തീര്‍ത്ത് മുന്നേറുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക