അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയെ ദേശീയ സ്വത്തായി പരിഗണിച്ച് വിദേശ രാജ്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ചൈന ആലോചിക്കുന്നതായി റിപ്പോർട്ട്. ഈ നീക്കം ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ എഐ അധിഷ്ഠിത കമ്പനികളുടെ പ്രവർത്തനച്ചെലവ് വർദ്ധിപ്പിക്കാനും ആഗോള എഐ മത്സരത്തിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരാനും സാധ്യതയുണ്ട്.

ത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയെ തന്ത്രപ്രധാന ദേശീയ സ്വത്തായി കണക്കാക്കി വിദേശ രാജ്യങ്ങളുടെ പ്രവേശനം നിയന്ത്രിക്കാൻ ചൈന ആലോചിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും അമേരിക്കയും ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ കമ്പനികൾക്കും ഡെവലപ്പർമാർക്കും ചൈനയുടെ ഏറ്റവും പുതിയ എഐ മോഡലുകളിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം വന്നേക്കുമെന്നാണ് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇതുവരെ ചൈന പ്രഖ്യാപിച്ചിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രമുഖ എഐ കമ്പനികളുമായി ചർച്ച

കഴിഞ്ഞ ഏതാനും ആഴ്ചകളായി ചൈനയുടെ വാണിജ്യ മന്ത്രാലയം രാജ്യത്തെ പ്രമുഖ എഐ കമ്പനികളായ അലിബാബ, ബൈറ്റ്ഡാൻസ്, ഇസഡ്. എഐ എന്നിവയുടെ പ്രതിനിധികളുമായി ഇക്കാര്യം ചർച്ച നടത്തിയതായാണ് റിപ്പോർട്ട്. നിലവിൽ വ്യാപകമായി ഉപയോഗിക്കുന്ന മോഡലുകളേക്കാൾ ഭാവിയിൽ പുറത്തിറങ്ങുന്ന അത്യാധുനിക എഐ മോഡലുകളുടെ വിദേശ ഉപയോഗത്തിന് നിയന്ത്രണം കൊണ്ടുവരുന്നതാണ് പ്രധാന ചർച്ചാവിഷയം. ക്ലോസ്‍ഡ് സോഴ്‌സ് മോഡലുകൾക്ക് പുറമെ ഓപ്പൺ വെയ്റ്റ് എഐ മോഡലുകളുടെയും വിദേശ ഉപയോഗം നിയന്ത്രിക്കണമോയെന്ന കാര്യവും യോഗങ്ങളിൽ ചർച്ചയായതായി റിപ്പോർട്ടിൽ പറയുന്നു.

ദേശീയ സുരക്ഷയുടെ ഭാഗമായി എഐ

എഐ സാങ്കേതികവിദ്യയുടെ ചോർച്ചയോ മോഷണമോ ദേശീയ സുരക്ഷാ നിയമങ്ങളുടെ പരിധിയിൽ ഉൾപ്പെടുത്തുന്നതും ചൈനീസ് എഐ സ്റ്റാർട്ടപ്പുകളിലേക്കുള്ള വിദേശ നിക്ഷേപത്തിന് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നതും ചർച്ചകളിലുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ നിർദേശങ്ങൾ ഇപ്പോഴും ചർച്ചാ ഘട്ടത്തിലാണെന്നും ഔദ്യോഗിക നയം പ്രഖ്യാപിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഏതൊക്കെ എഐ മോഡലുകളെ ബാധിച്ചേക്കും?

അതേസമയം ഒരു പ്രത്യേക എഐ മോഡലിന്റെയും പേര് റോയിട്ടേഴ്‌സ് റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല. എന്നാൽ നിയന്ത്രണങ്ങൾ നിലവിൽ വന്നാൽ അലിബാബയുടെ ക്യുവെൻ, ബൈറ്റ്ഡാൻസിന്റെ ഡൗബാവോ, ഇസഡ്. എഐയുടെ ജിഎൽഎൺ-5.2, ആഗോളതലത്തിൽ ശ്രദ്ധ നേടിയ ഡീപ്‌സീക്ക് എന്നിവയുടെ ഭാവി പതിപ്പുകളെ അത് ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ. മികച്ച പ്രകടനവും കുറഞ്ഞ പ്രവർത്തനച്ചെലവും കാരണം ഈ ചൈനീസ് എഐ മോഡലുകൾ ലോകമെമ്പാടുമുള്ള സ്റ്റാർട്ടപ്പുകളും സോഫ്റ്റ്‌വെയർ കമ്പനികളും വ്യാപകമായി ഉപയോഗിച്ചുവരികയാണ്.

ഇന്ത്യയ്ക്ക് എന്താണ് പ്രത്യാഘാതം?

കഴിഞ്ഞ ഒരു വർഷത്തിനിടെ കുറഞ്ഞ ചെലവിൽ മികച്ച എഐ സേവനങ്ങൾ ലഭ്യമാക്കുന്ന ചൈനീസ് മോഡലുകൾ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ നിരവധി കമ്പനികളുടെ ശ്രദ്ധ നേടിയിരുന്നു. പുതിയ നിയന്ത്രണങ്ങൾ നിലവിൽ വന്നാൽ കുറഞ്ഞ ചെലവിലുള്ള എഐ സേവനങ്ങളുടെ ലഭ്യത കുറയാനും കമ്പനികളുടെ എഐ വികസനച്ചെലവ് ഉയരാനും സാധ്യതയുണ്ട്. പ്രത്യേകിച്ച് വിവിധ എഐ മോഡലുകൾ താരതമ്യം ചെയ്ത് ചെലവും പ്രകടനവും അടിസ്ഥാനമാക്കി തിരഞ്ഞെടുക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് ഇത് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ.

ആഗോള എഐ മത്സരം ശക്തമാകുന്നു

എഐ സാങ്കേതികവിദ്യയെ ചുറ്റിപ്പറ്റിയുള്ള ആഗോള മത്സരത്തിന്റെ പുതിയ ഘട്ടമായാണ് ഈ നീക്കത്തെ വിദഗ്ധർ കാണുന്നത്. ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി അമേരിക്ക ഇതിനകം തന്നെ ചില അത്യാധുനിക എഐ സാങ്കേതികവിദ്യകൾക്കും ചിപ്പുകൾക്കും കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സമാനമായ രീതിയിൽ സ്വന്തം എഐ മുന്നേറ്റങ്ങളെ സംരക്ഷിക്കുന്നതിനുള്ള നടപടികളാണ് ചൈനയും പരിഗണിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും, ഭാവിയിൽ ലോകത്തെ ഏറ്റവും ശക്തമായ എഐ മോഡലുകളിലേക്കുള്ള പ്രവേശനം സാങ്കേതികവിദ്യയെക്കാൾ ജിയോപൊളിറ്റിക്സിനെ ആശ്രയിച്ചാകുമെന്ന സൂചനയാണ് ഈ റിപ്പോർട്ട് നൽകുന്നത്.