ഹൃദ്രോഗങ്ങളുടേയും ഹൃദയാഘാതത്തിന്റേയും കാര്യത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമിടയില്‍ കാര്യമായ വ്യത്യാസങ്ങളുണ്ടെന്ന് നേരത്തേ പല പഠനങ്ങളും കണ്ടെത്തിയിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് ഇത്തരത്തില്‍ അവസ്ഥകള്‍ വ്യത്യാസപ്പെടുന്നത് എന്നതിന് വ്യക്തമായ കാരണങ്ങള്‍ കണ്ടെത്തുന്നതില്‍ മിക്ക പഠനങ്ങളും പരാജയപ്പെടുകയാണുണ്ടായത്

ഹൃദ്രോഗവുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ അധികവും പുരുഷന്മാരാണ് 'റിസ്‌ക്' കൂടുതലായി നേരിടുന്നത് എന്ന തരത്തിലുള്ള വാദങ്ങളാണ് നാം പൊതുവേ കേള്‍ക്കാറ്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായൊരു നിരീക്ഷണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'ഹാര്‍ട്ട് ഫെയിലിയര്‍' സംഭവിക്കുന്ന കാര്യത്തിലും ഹൃദയാഘാതമുണ്ടായി അഞ്ച് വര്‍ഷത്തിനുള്ളില്‍ മരണം സംഭവിക്കുന്ന കാര്യത്തിലും പുരുഷന്മാരേക്കാള്‍ അപകടസാധ്യത സ്ത്രീകളിലാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഗവേഷകരുടെ പഠനറിപ്പോര്‍ട്ട് വന്നിരിക്കുന്നത്. 

'അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍' പുറത്തിറക്കുന്ന 'ഫ്‌ളാഗ്ഷിപ്പ് ജേണല്‍ സര്‍ക്കുലേഷന്‍' എന്ന പ്രസിദ്ധീകരണത്തിലാണ് പഠനം സംബന്ധിച്ച വിശദാംശങ്ങള്‍ വന്നിരിക്കുന്നത്. 'ഹാര്‍ട്ട് ഫെയിലിയര്‍' സംഭവിക്കുന്നതിലും ഹൃദയാഘാതമുണ്ടായി അഞ്ച് വര്‍ഷത്തിനുള്ളില്‍ മരണം സംഭവിക്കുന്നതിനുമുള്ള സാധ്യത പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ ഇരുപത് ശതമാനം വരെ കൂടുതലാണെന്നാണ് പഠനം നിരീക്ഷിക്കുന്നത്. 

നാല്‍പത്തി അയ്യായിരത്തിലധികം രോഗികളില്‍ നിന്നായി ശേഖരിച്ച വിവരങ്ങളാണ് പഠനത്തിനായി ഗവേഷകര്‍ ഉപയോഗിച്ചിരിക്കുന്നത്. ഇവരെല്ലാവരും തന്നെ ഒരു ഹൃദയാഘാതം നേരിട്ടവരായിരുന്നു. ഇതില്‍ സ്ത്രീകളാണ് ഏറ്റവുമധികം അപകടസാധ്യത കാണിച്ചതത്രേ. ഇതില്‍ തന്നെ പ്രായമായ സ്ത്രീകള്‍, എന്നുവച്ചാല്‍ ആര്‍ത്തവവിരാമം അടുത്തവരോ, അത് കടന്നവരോ ആയവരിലാണ് 'റിസ്‌ക്' കൂടുതലെന്നും പഠനം വിശദീകരിക്കുന്നു. 

ഹൃദ്രോഗങ്ങളുടേയും ഹൃദയാഘാതത്തിന്റേയും കാര്യത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമിടയില്‍ കാര്യമായ വ്യത്യാസങ്ങളുണ്ടെന്ന് നേരത്തേ പല പഠനങ്ങളും കണ്ടെത്തിയിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് ഇത്തരത്തില്‍ അവസ്ഥകള്‍ വ്യത്യാസപ്പെടുന്നത് എന്നതിന് വ്യക്തമായ കാരണങ്ങള്‍ കണ്ടെത്തുന്നതില്‍ മിക്ക പഠനങ്ങളും പരാജയപ്പെടുകയാണുണ്ടായത്. 

Also Read:- ആരോഗ്യകരമായ ഉറക്കശീലം ഹൃദ്രോഗ സാധ്യത കുറയ്ക്കും: പഠനം...