'ഭർത്താക്കൻമാരെ ബഹുമാനിക്കണം, എവിടെ പോയാലും നമ്മൾ അവരോട് അനുവാദം ചോദിക്കണം'
ഇടയ്ക്കിടെ അപസ്മാരം വരുമായിരുന്ന ഒരു സ്ത്രീയെ എനിക്ക് പരിചയമുണ്ടായിരുന്നു. ഒരിക്കൽ അവർ നിലത്ത് വീണു പിടയുന്നത് ഞാൻ കണ്ടു. ഭയത്തോടെ ഞാനവരെ വീക്ഷിച്ചു

ജനാലയിലൂടെ നോക്കിയാൽ തളിർത്ത പച്ചയിലകളുടെ ഒരു കൂട്ടം കാണാമായിരുന്നു. അവയ്ക്ക് മീതെ വന്നു വീഴുന്ന വെയിൽ. ഇടയ്ക്കിടെ വീശുന്ന വേനൽക്കാറ്റ്. പാറി വീഴുന്ന ഇലകൾ.
കാറ്റിന് കൈതമണമുണ്ടെന്നാരാണ് പറഞ്ഞത്. കൈതപ്പൂ ഞാൻ കണ്ടിട്ടില്ല. അതിനാൽ തന്നെ അതിന്റെ നിറമോ, മണമോ എനിക്കറിയില്ല. എങ്കിലും ആറ്റുവക്കുകളിൽ പൂക്കുന്ന കൈതച്ചെടികളെ ഞാൻ സങ്കല്പിച്ചു നോക്കാറുണ്ടായിരുന്നു.
രണ്ടു മൂന്നു കാക്കകൾ മരകൊമ്പിലുണ്ട്. ചെമ്പരത്തി ചെടികളുടെ നിഴലിൽ അവയെന്താവും തിരയുന്നത്...
ഇടയ്ക്കിടെ അപസ്മാരം വരുമായിരുന്ന ഒരു സ്ത്രീയെ എനിക്ക് പരിചയമുണ്ടായിരുന്നു. ഒരിക്കൽ അവർ നിലത്ത് വീണു പിടയുന്നത് ഞാൻ കണ്ടു. ഭയത്തോടെ ഞാനവരെ വീക്ഷിച്ചു. അവർക്ക് തീയോ വെള്ളമോ കണ്ടാൽ തലച്ചുറ്റൽ വരും. വായിലൂടെ നുരയും പതയുമൊഴുകും. അവർക്ക് അപസ്മാരമാണെന്നും മുപ്പത് വയസ്സ് കഴിഞ്ഞിട്ടും വിവാഹം നടക്കാത്തത് അതുകൊണ്ടാണെന്നും മറ്റുള്ളവർ പറഞ്ഞു ഞാനറിഞ്ഞു.
അഞ്ചോ നാലോ വർഷങ്ങൾക്കിപ്പുറം ഞാൻ വീണ്ടും അവരെ കാണുമ്പോൾ അവർ വിവാഹത്തിന് തയ്യാറെടുത്തു നിൽക്കുകയായിരുന്നു. പുലർച്ചെ വിരിഞ്ഞ പൂവിന്റെ നൈർമല്യതയോടെ അവർ ചിരിച്ചു. വരനെ കുറിച്ചും വീടിനെ കുറിച്ചും അവർ വാചാലയായി. സായാഹ്‌നത്തിൽ ഇടവഴിയിലൂടെ നടക്കാൻ ഞാനവരെ ക്ഷണിച്ചു.
"നിൽക്കൂ...ഞാനേട്ടനോട് ചോദിക്കട്ടെ..."
അവർ മൊബൈൽ എടുക്കുന്നതും സംസാരിക്കുന്നതും ഞാൻ നോക്കി നിന്നു. ആരോടൊപ്പം, എന്തിന്..എങ്ങനെ എന്നുള്ള ചോദ്യങ്ങൾക്ക് അവർ കൊഞ്ചിയും ചിരിച്ചും മറുപടി പറഞ്ഞു. ഒടുവിൽ മെറൂൺ നിറത്തിലുള്ള ഒരു ഷോളെടുത്ത് തോളിലിട്ട് എന്റൊപ്പം വരാൻ തയ്യാറായി.
"എന്തിനാണ് ഇങ്ങനെ അനുവാദം ചോദിക്കുന്നത്..."
"ജീവിതത്തെ പറ്റി കുട്ടീക്ക് എന്തറിയാം... ഭർത്താക്കൻമാരെ ബഹുമാനിക്കണം...എവിടെ പോയാലും നമ്മൾ അവരോട് അനുവാദം ചോദീക്കണം...അതൊക്കെ ഒരു രസാണ് കുട്ടി..."
വഴിയിറമ്പിലെ വയലറ്റ് പൂക്കൾ നുള്ളി വെറുതെ വാസനിച്ചു കൊണ്ട് ഞാൻ ചോദിച്ചു.
"അവർ വിട്ടില്ലങ്കിലോ..."
"വിടണം...അതാണല്ലോ മിടുക്ക്."
രണ്ടു നാളുകൾക്ക് ശേഷം അവർ വിവാഹിതയായി. പട്ടുസാരിയുടുത്ത് നെറ്റിയിൽ ആവശ്യത്തിലധികം സിന്ദൂരവും പാതിയടഞ്ഞ മിഴികളും മുടിയിഴകളിൽ ചൂടിയ മുല്ലമാലകളുമായി അവർ മുറ്റത്ത് നിന്നു.
രണ്ടാംവർഷം ഞാനവരെ കാണുമ്പോൻ
തിളക്കമില്ലാത്തൊരു ചിരി മാത്രമെ അവർക്ക് ഉണ്ടായിരുന്നുള്ളു.
ഭർത്താവിന് അവരെ സംശയമായിരുന്നു.
നിറമുള്ളതെല്ലാം ആ സംശയം മൂലം അവർക്ക് ത്യജിക്കേണ്ടിയും വന്നു.
അവരെയോർമ്മിക്കുമ്പോൾ
സുഗന്ധമില്ലാത്ത ആ വയലെറ്റു പൂവുകളെ ഞാൻ വെറുതെ ഓർത്തു പോവുന്നു.
'എന്നിട്ടും കീലയെ വിശ്വസിക്കരുതെന്ന് അമ്മ എപ്പോഴും ആവർത്തിച്ചു'
