കൊല്ലം ജില്ലയിൽ അഞ്ചൽ അലയമൺ പഞ്ചായത്തിൽ ചണ്ണപ്പേട്ട ആനക്കുളത്താണ് കുടുക്കത്തുപാറ സ്ഥിതി ചെയ്യുന്നത്. മൂന്ന് വലിയ പാറകൾ ചേർന്നതാണ് കുടുക്കത്തുപാറ. ഇതിന് 840 അടി ഉയരമുണ്ട്.

മല കയറാൻ ഇഷ്ടമില്ലാത്തവർ വിരളമായിരിക്കും. അത് കാടിന്റെ ഭം​ഗി ആസ്വദിച്ചുകൊണ്ടാണെങ്കിലോ? വൈബ് തന്നെ മാറിമറിയും. വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് തെല്ലും കുറവില്ലാത്ത കൊല്ലം ജില്ലയിലെ പ്രശസ്തമായ കുടുക്കത്ത് പാറ എക്കോ ടൂറിസത്തെ പറ്റിയാണ് പറഞ്ഞുവരുന്നത്. കാടിനകത്തുകൂടിയുള്ള ഈ യാത്ര അത്ര എളുപ്പമല്ല. എന്നാൽപ്പോലും, മല കയറി മുകളിലെത്തിയാൽ കാണുന്ന കാഴ്ച ഒരു സഞ്ചാരിയെയും നിരാശപ്പെടുത്തില്ല എന്നത് നിശ്ചയമാണ്.

കൊല്ലം ജില്ലയിൽ അഞ്ചൽ അലയമൺ പഞ്ചായത്തിൽ ചണ്ണപ്പേട്ട ആനക്കുളത്താണ് കുടുക്കത്തുപാറ സ്ഥിതി ചെയ്യുന്നത്. വലിയ പാറക്കൂട്ടങ്ങൾ കൊണ്ട് ആകർഷണീയമായ ഈ സ്ഥലത്തെ ദൃശ്യ ഭം​ഗി വിവരണാതീതമാണ്. മൂന്ന് വലിയ പാറകൾ ചേർന്നതാണ് കുടുക്കത്തുപാറ. ഇതിന് 840 അടി ഉയരമുണ്ട്. കയറാൻ പടവുകളും സുരക്ഷാവേലികളുമുണ്ട്. രണ്ട് പാറകൾ കയറിക്കഴിഞ്ഞാൽ അവിടെ തടയണയും കാവും ​ഗുഹയുമുണ്ട്. പാറയുടെ സമീപത്തായി നിരവധി ഔഷധ സസ്യങ്ങളും കൂറ്റൻപാറയിൽ തീർത്ത ക്ഷേത്രവും കാണാൻ കഴിയും. 750 അടിയോളം കയറാൻ കഴിയും. പാറയുടെ ചെങ്കുത്തായ മുകൾഭാ​ഗം അതിസാഹസികർക്ക് മാത്രമാണ് കയറാൻ സാധിക്കുക. ഈ പാറയുടെ ഏറ്റവും മുകളിൽ ആർക്കും കയറാൻ സാധിച്ചിട്ടില്ല എന്നാണ് പറയപ്പെടുന്നത്.

ബ്രിട്ടീഷ് ഭരണകാലത്ത് സാഹസികരുടെ കേന്ദ്രമായിരുന്നു ഇവിടം. പാറയുടെ മുകളിലെത്തിയാൽ തിരുവനന്തപുരത്തെ പൊന്മുടി, തമിഴ്നാട്ടിലെ തിരുനെൽവേലി, ജ‍ഡായുപാറ തുടങ്ങി നിലവധി കാഴ്ചകൾ കാണാം. ഇവിടെ ഇക്കോ ടൂറിസം പദ്ധതിയുടെ ഭാ​ഗമായി 365 പടവുകൾ വനം വകുപ്പ് നിർമിച്ചിട്ടുണ്ട്. കുടുക്കത്തുപാറയിലേക്കെത്താൻ ആനക്കുളം ജങ്ഷനിൽ നിന്ന് വനപാതയിലൂടെ ഒരു കിലോമീറ്റർ കാട്ടിലൂടെ സഞ്ചരിക്കണം. ഇതിനുള്ളിൽ പ്രവേശിക്കുന്നതിന് എൻട്രി ഫീസ് ഉണ്ട്. കൂടാതെ വാഹനങ്ങൾക്കും ഈ ഫീസ് അടയ്ക്കണം. സമുദ്രനിരപ്പിൽ നിന്ന് 700 അടി ഉയരമുള്ള പ്രദേശമാണിത്. പാറയിലേക്ക് കയറുന്ന ഭാ​ഗം വരെയും വാഹനത്തിൽ എത്താൻ കഴിയും. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നിയന്ത്രണത്തിലാണിവിടം.

YouTube video player