ഇടുക്കിയിലെ വിനോദസഞ്ചാര മേഖലയെ ശക്തിപ്പെടുത്തുന്നതിനായി കളക്ടർ ജില്ലയിലെ ടൂറിസം മേഖലയിലുള്ളവരുമായി കൂടിക്കാഴ്ച നടത്തും. 

ഇടുക്കി: ജില്ലയിലെ വിനോദസഞ്ചാരമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുമായി ജില്ലാ കളക്ടര്‍ ഇന്ന് ഉച്ചയ്ക്ക് 2 മണി മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കൂടിക്കാഴ്ച നടത്തും. ജില്ലയിലെ വിനോദസഞ്ചാരമേഖലയിലെ പ്രശ്‌നങ്ങളും, പ്രതിവിധികളും, ആശയങ്ങളും, പരിമിതികളും തുടങ്ങി വിവിധ വിഷയങ്ങള്‍ ജില്ലാ കളക്ടറുടെ മുന്‍പില്‍ നേരിട്ട് അവതരിപ്പിക്കാനുള്ള ഈ അവസരം വിനോദ സഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രയോജനപ്പെടുത്താമെന്ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു.

ഇടുക്കി ജില്ലയിൽ ഓഫ് റോഡ് ജീപ്പ് സഫാരികൾക്ക് വിലക്ക് ഏര്‍പ്പെടുത്തിയ വിഷയത്തിൽ ഇന്ന് ചര്‍ച്ചയാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ജില്ലയിലെ എല്ലാ ഓഫ് റോഡ് ജീപ്പ് സഫാരി പ്രവര്‍ത്തനങ്ങളും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പൂര്‍ണമായി നിരോധിച്ച് ജില്ലാ കളക്ടര്‍ കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്. നിരോധനം വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ബാധകമാണ്. എന്നാല്‍, ജില്ലാ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ ഔദ്യോഗിക അനുമതി ലഭിച്ചിട്ടുള്ള ഓഫ് റോഡ് സര്‍വീസുകള്‍ക്കും മറ്റ് സാധാരണ ജീപ്പ് സര്‍വീസുകള്‍ക്കും ഉത്തരവ് ബാധകമായിരിക്കില്ല. 

വിനോദ സഞ്ചാര കേന്ദ്രമായ കൊളുക്കുമലയില്‍ സഞ്ചാരികളെ കൊണ്ടുപോകുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന പൂര്‍ത്തിയാക്കിയ ജീപ്പുകളെ വിലക്ക് ബാധിക്കില്ല. സുരക്ഷിതമല്ലാത്ത ജീപ്പ് സഫാരി അപകടങ്ങള്‍ക്കിടയാകുന്ന സാഹചര്യത്തിലാണ് നിരോധനം. വിഷയം പരിശോധിക്കാനും നിർദേശങ്ങൾ സമർപ്പിക്കാനും വിവിധ വകുപ്പുതല ഏകോപന സമിതിയെ നിയോഗിക്കുകയും ഈ മാസം 10നകം റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ.