കടമക്കുടി ദ്വീപസമൂഹത്തിന്റെ ടൂറിസം സാധ്യതകൾ തിരിച്ചറിയാനും വിപുലമായി സാക്ഷാത്കരിക്കാനുമായി കടമക്കുടി കാഴ്ചകളും വിനോദസഞ്ചാര സെമിനാറും സംഘടിപ്പിക്കുന്നു

കൊച്ചി: കടമക്കുടി ദ്വീപ് സമൂഹത്തിൻ്റെ അനന്ത ടൂറിസം വികസന സാധ്യത തിരിച്ചറിയാനും അത് വിപുലമായ തോതിൽ സാക്ഷാത്കjരിക്കാനും ലക്ഷ്യമിട്ട് കടമക്കുടി കാഴ്ചകളും വിനോദ സഞ്ചാര സെമിനാറും സംഘടിപ്പിക്കുന്നു. ഈ മാസം 12, 13 തീയതികളിലാണ് പരിപാടിയെന്ന് 'കടമക്കുടി : ഹെവൻ ഓഫ് വാലി' സംഘാടക സമിതി ചെയർമാൻ കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അറിയിച്ചു.

ചൊവ്വാഴ്ച വ്യവസായ നിയമ, കയർ മന്ത്രി പി രാജീവ് ബോൾഗാട്ടി റോ - റോ ജെട്ടിയിൽ കടമക്കുടി കാഴ്ചകൾ ഉദ്ഘാടനം ചെയ്യും. കലക്ടർ പ്രിയങ്ക ജി അധ്യക്ഷയാകും. ആമുഖ പ്രസംഗം ഡിടിപിസി സെക്രട്ടറി ലിജോ ജോസഫ് നിർവഹിക്കും. തുടർന്ന് ബോട്ടുകളിലായി കടമക്കുടി പ്രയാണം - കടമക്കുടി കാഴ്ചകൾ ആരംഭിക്കും. ത്രിതല പഞ്ചായത്ത് ഭാരവാഹി പ്രതിനിധികളും, ടൂറിസം ഉൾപ്പെടെ വകുപ്പ് ഉദ്യോഗസ്ഥരും മാധ്യമ പ്രവർത്തകരും ടൂറിസം തത്പരരും പ്രയാണത്തിൽ അണിചേരും.

ജലവഴികളിലൂടെ കടമക്കുടി ദ്വീപുകളുടെ മാസ്മരികത തിരിച്ചറിയാൻ ഉതകും യാത്ര. മായാ മനോഹരമായ ദൃശ്യങ്ങൾ, ചെമ്മീൻ - മീൻ കെട്ടുകൾ അങ്ങനെ പലതും. വിവിധയിനം ദേശാടന പക്ഷികളേയും യാത്രയിൽ കാണാനാകും. യാത്രയിൽ ചില ഇടത്താവളങ്ങൾ ഉണ്ടാകും. അവിടെയിറങ്ങി ലഘു ഭക്ഷണമാകാം. തെയ്യം, ശിങ്കാരി മേളം, നാടൻപാട്ട് എന്നിവ ഇടവേളകളിൽ അനുഭൂതി പകരാൻ എത്തും. ഉച്ച ഭക്ഷണ ശേഷം കടമക്കുടിയിൽ നിന്നു തിരിക്കും. 13 ന് രാവിലെ 10 ന് ടൂറിസത്തിൻ്റെ എല്ലാ തലങ്ങളിലുമെത്തുന്ന വികസന സെമിനാർ കോതാട് നിഹാര റിസോർട്ടിൽ നടക്കും. മേഖലയിലെ പ്രഗത്ഭരും പ്രസിദ്ധരും പങ്കെടുക്കും. വിവിധ കലാപരിപാടികൾ അരങ്ങേറും.