ഓസ്‌ട്രേലിയന്‍ ഇന്നിംഗ്‌സിലെ 36-ാം ഓവറിലാണ് പരിക്കേറ്റ് സൈനി മൈതാനം വിട്ടത്. 

ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കിടെ ഇന്ത്യക്ക് പരിക്കിന്‍റെ പുതിയ ആശങ്ക. ബ്രിസ്‌ബേനില്‍ പുരോഗമിക്കുന്ന നാലാം ടെസ്റ്റിന്‍റെ ആദ്യദിനം പരിക്കേറ്റ പേസര്‍ നവ്‌ദീപ് സൈനിയെ സ്‌കാനിംഗിന് അയച്ചതായി ബിസിസിഐ അറിയിച്ചു. ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിംഗ്‌സിലെ 36-ാം ഓവറിലാണ് പരിക്കേറ്റ് സൈനി മൈതാനം വിട്ടത്. സൈനിയുടെ ഓവറില്‍ ബാക്കിയുണ്ടായിരുന്ന ഒരു പന്ത് രോഹിത് ശര്‍മ്മയാണ് പൂര്‍ത്തിയാക്കിയത്. 

ഇന്ത്യ പ്രധാന ബൗളര്‍മാരില്ലാതെയാണ് ബ്രിസ്‌ബേനില്‍ കളിക്കുന്നത്. ഇതിനിടെയാണ് സൈനിയുടെ പരിക്കും ഭീഷണിയുയര്‍ത്തുന്നത്. പരിക്ക് സാരമുള്ളതാണോ എന്ന വിവരം അറിവായിട്ടില്ല. 

Scroll to load tweet…

സയിദ് മുഷ്താഖ് അലി ടി20: കരുത്തരായ ദില്ലിക്കെതിരെ കേരളത്തിന് ടോസ്

സമീപകാലത്തൊന്നും നേരിട്ടിട്ടില്ലാത്ത തിരിച്ചടിയാണ് പരിക്ക് ഓസീസ് പര്യടനത്തിൽ ഇന്ത്യക്ക് നൽകിയത്. പരമ്പര തുടങ്ങും മുൻപേ പേസര്‍ ഇശാന്ത് ശർമ്മ പുറത്തായി. ഓസ്‌ട്രേലിയയിൽ എത്തിയതിന് ശേഷം മുഹമ്മദ് ഷമിയും ഉമേഷ് യാദവും കെഎൽ രാഹുലും പരുക്കിന്റെ പിടിയിലായി. സിഡ്‌നി ടെസ്റ്റില്‍ രോഹിത് ശര്‍മ്മ തിരിച്ചെത്തിയെങ്കിലും മത്സരം കഴിയുമ്പോഴേക്ക് കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍ പരിക്കിന്‍റെ പിടിയിലായതോടെ പാടുപെട്ടാണ് ഇന്ത്യ അവസാന ടെസ്റ്റിനുള്ള ഇലവനെ കണ്ടെത്തിയത്. 

സിഡ്‌നി ടെസ്റ്റില്‍ നിന്ന് നാല് മാറ്റങ്ങളുമായാണ് ബ്രിസ്‌ബേനില്‍ ഇന്ത്യയിറങ്ങിയത്. പരിക്കേറ്റ രവീന്ദ്ര ജഡേജ, ഹനുമ വിഹാരി, ജസ്‌പ്രീത് ബുമ്ര, രവിചന്ദ്ര അശ്വിന്‍ എന്നിവര്‍ക്ക് പകരം ടി നടരാജനും വാഷിംഗ്‌ടണ്‍ സുന്ദറും ഷാര്‍ദുല്‍ താക്കൂറും മായങ്ക് അഗര്‍വാളും അന്തിമ ഇലവനിലെത്തി. നടരാജനും സുന്ദറിനും ഇത് അരങ്ങേറ്റ മത്സരമാണ്. രണ്ട് മത്സരങ്ങളുടെ പരിചയമുള്ള മുഹമ്മദ് സിറാജാണ് പ്ലേയിംഗ് ഇലവനിലെ പരിചയക്കൂടുതലുള്ള ബൗളര്‍. 

സ്മിത്ത് മടങ്ങി, സുന്ദറിന് കന്നി ടെസ്റ്റ് വിക്കറ്റ്; രണ്ടാം സെഷന്‍ പിന്നിട്ടപ്പോള്‍ ഓസീസ് ഭേദപ്പെട്ട നിലയില്‍