ദിഗ്‌വേഷ് റാത്തിയുടെ ആദ്യ പന്ത് തന്നെ റിവേഴ്സ് സ്വീപ്പിന് ശ്രമിച്ച ജിതേഷിന് പിഴച്ചു. പോയന്‍റില്‍ ജിതേഷിനെ ആയുഷ് ബദോനി പറന്നുപിടിച്ചു. പിന്നാലെ ഗ്രൗണ്ടില്‍എഴുതികൊണ്ട് ദിഗ്‌വേഷിന്‍റെ നോട്ട് ബുക്ക് സെലിബ്രേഷൻ.
ലക്നൗ: ഐപിഎല്ലില്‍ ലക്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ ജയത്തില്‍ നിര്‍ണായകമായത് ദിഗ്‌വേഷ് റാത്തി എറിഞ്ഞ പതിനേഴാം ഓവറായിരുന്നു. നാടകീയവും സംഭവബഹുലവുമായിരുന്നു ദിഗ്‌വേഷിന്‍റെ ഓവര്‍. ദിഗ്‌വേഷ് പതിനേഴാം ഓവര്‍ എറിയാനെത്തുമ്പോള്‍ ആര്‍സിബിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 24 പന്തില്‍ 39 റണ്‍സായിരുന്നു. 20 പന്തില്‍ 49 റണ്‍സുമായി ആര്‍സിബി നായകന്‍ ജിതേഷ് ശര്‍മയായിരുന്നു സ്ട്രൈക്കിംഗ് എന്‍ഡില്‍. 19 പന്തില്‍ 37 റണ്‍സുമായി മായങ്ക് അഗര്‍വാള്‍ ആയിരുന്നു മറുവശത്ത്.
ദിഗ്‌വേഷ് റാത്തിയുടെ ആദ്യ പന്ത് തന്നെ റിവേഴ്സ് സ്വീപ്പിന് ശ്രമിച്ച ജിതേഷിന് പിഴച്ചു. പോയന്‍റില്‍ ജിതേഷിനെ ആയുഷ് ബദോനി പറന്നുപിടിച്ചു. പിന്നാലെ ഗ്രൗണ്ടില്‍എഴുതികൊണ്ട് ദിഗ്‌വേഷിന്‍റെ നോട്ട് ബുക്ക് സെലിബ്രേഷൻ. നിരാശയോടെ ജിതേഷ് ക്രീസ് വിടാനൊരുങ്ങവെ അത് ക്ലീന്‍ ക്യാച്ചാണോ എന്ന് ടിവി അമ്പയറുടെ പരിശോധന.എന്നാല്‍ ക്യാച്ച് പരിശോധനക്ക് മുമ്പെ ദിഗ്‌വേഷ് എറിഞ്ഞത് ബാക്ക് ഫൂട്ട് നോ ബോളാണെന്ന് റീപ്ലേകളിൽ വ്യക്തമായി. ബൗള്‍ ചെയ്യുമ്പോൾ ദിഗ്‌വേഷിന്‍റെ പിൻകാൽ റിട്ടേണ്‍ ക്രീസില്‍ തട്ടിയതോടെയാണ് അത് ബാക്ക് ഫൂട്ട് നോബോളായത്.
ഫ്രീ ഹിറ്റായ അടുത്ത പന്ത് സിക്സിന് പറത്തി ജിതേഷ് അര്‍ധസെഞ്ചുറി തികച്ചു.അടുത്ത രണ്ട് പന്തില്‍ രണ്ട് സിംഗിള്‍. നാാലാം പന്തില്‍ ദിഗ്‌വേഷിന്‍റെ പന്ത് ജിതേഷ് വൈ് റിവ്യു എടുത്തെങ്കിലും അത് വൈഡായിരുന്നില്ല. അടുത്ത പന്തില്‍ സിംഗിളെടുത്ത് ജിതേഷ് നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡില്‍. അവസാന പന്തിലായിരുന്നു വീണ്ടും നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പന്തെറിയാനെത്തിയ ദിഗ്‌വേഷ് ആക്ഷൻ പൂര്‍ത്തിയാക്കിയെങ്കിലും പന്തെറിയുന്നതിന് മുമ്പ് നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലെ ക്രീസ് വിട്ട ജിതേഷിനെ റണ്ണൗട്ടാക്കി. ഔട്ടിനായി അപ്പീല്‍ ചെയ്തു.
അപ്പീലില്‍ ഉറച്ചു നില്‍ക്കുന്നോ എന്ന് അമ്പയര്‍ മൈക്കല്‍ ഗഫ് ദിഗ്‌വേഷിനോട് ആവര്‍ത്തിച്ചു ചോദിച്ചെങ്കിലും ഉറച്ചു നില്‍ക്കുന്നു എന്നായിരുന്നു മറുപടി. ഇതോടെ അമ്പയര്‍ തീരുമാനം ടിവി അമ്പയര്‍ക്ക് വിട്ടു. ദിഗ്‌വേഷ് റണ്ണൗട്ടാക്കുമ്പോള്‍ ജിതേഷിന്‍റെ ബാറ്റ് ക്രീസിലെത്തിയിട്ടില്ലെന്നും വായുവിലായിരുന്നുവെന്നും റിപ്ലേകളില്‍ വ്യക്തമായി. ശരിക്കും ഔട്ടാണെങ്കിലും ആകാംക്ഷയുടെ നിമിഷങ്ങള്‍ക്കൊടുവില്‍ സ്റ്റേഡിയത്തിലെ വലിയ സ്ക്രീനില്‍ തെളിഞ്ഞത് നോട്ട് ഔട്ടെന്നായിരുന്നു.
ഇതുകണ്ട് ആരാധകര്‍ അന്തംവിട്ടപ്പോഴാണ് കമന്‍ററിയില്‍ അതിന്‍റെ വിശദീകരണം എത്തിയത്.റിഷഭ് പന്ത് അപ്പീല്‍ പിന്‍വലിച്ചതിനാലാണ് അത് നോട്ടൗട്ടാണെന്ന് ടിവി അമ്പയര്‍ വിധിച്ചത്. അവസാന പന്തില്‍ സിംഗിള്‍ വഴങ്ങി ദിഗ്‌വേഷ് ഓവര്‍ പൂര്‍ത്തിയാക്കി. 11 റണ്‍സ് വഴങ്ങിയ ദിഗ്‌വേഷിന്‍റെ ഓവര്‍ നാടകീയവും സംഭവബഹുലമായി അവസാനിക്കുമ്പോള്‍ ആര്‍സിബിക്ക് അവസാന 18 പന്തില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 29 റണ്‍സായിരുന്നു.വില്യം ഒറൂർക്ക് എറിഞ്ഞ പതിനെട്ടാം ഓവറില്‍ 21 റണ്‍സടിച്ച് ആര്‍സിബി ലക്ഷ്യം അനായാസമാക്കി.


