ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര: ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും; സൂപ്പര്‍താരങ്ങള്‍ തിരിച്ചെത്തും
കോച്ച് രവി ശാസ്‌ത്രി, ക്യാപ്റ്റൻ വിരാട് കോലി എന്നിവരും സൂം മീറ്റിംഗിലൂടെ സെലക്ടർമാരുടെ യോഗത്തില്‍ പങ്കെടുക്കും.
മുംബൈ: ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ചേതൻ ശർമ്മയുടെ നേതൃത്വത്തിലുള്ള പുതിയ സെലക്ഷൻ കമ്മിറ്റി തെരഞ്ഞെടുക്കുന്ന ആദ്യ ടീമായിരിക്കും ഇത്. സുനില്‍ ജോഷി, ദെബാശിഷ് മൊഹന്തി, ഹര്‍വീന്ദര്‍ സിംഗ്, എബി കുരുവിള എന്നിവരാണ് സെലക്ഷന്‍ കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.
കോച്ച് രവി ശാസ്‌ത്രി, ക്യാപ്റ്റൻ വിരാട് കോലി എന്നിവരും സൂം മീറ്റിംഗിലൂടെ സെലക്ടർമാരുടെ യോഗത്തില്‍ പങ്കെടുക്കും. വൈകിട്ട് അഞ്ചിനാണ് യോഗം തുടങ്ങുക. പരിക്കേറ്റ മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ, ഉമേഷ് യാദവ്, ഹനുമ വിഹാരി എന്നിവരെ പരിഗണിക്കില്ല. ചെന്നൈയിൽ ഫെബ്രുവരി അഞ്ചിനാണ് ഒന്നാം ടെസ്റ്റിന് തുടക്കമാവുക. ഈമാസം 27ന് താരങ്ങൾ ബയോബബിളിൽ പ്രവേശിക്കണം.
നായകന്‍ വിരാട് കോലിയും പേസര്‍ ഇശാന്ത് ശര്‍മ്മയും ടെസ്റ്റ് ടീമില്‍ തിരിച്ചെത്തും. കുഞ്ഞിന്‍റെ ജനനത്തിനായി ഓസ്‌ട്രേലിയന്‍ പര്യടനത്തിന്‍റെ മധ്യേ നാട്ടിലേക്ക് മടങ്ങിയിരുന്നു കോലി. അതേസമയം ഐപിഎല്ലിലേറ്റ പരിക്കിനെ തുടര്‍ന്ന് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിലായിരുന്നു ഇശാന്ത് ശര്‍മ്മ. പരിക്ക് ഭേദമായ താരം മുഷ്‌താഖ് അലി ട്രോഫിയില്‍ ദില്ലിക്കായി കളിക്കുകയാണ്.
ഓസ‌്‌ട്രേലിയന്‍ പര്യടനത്തില്‍ പരിക്കേറ്റ ടീം ഇന്ത്യയുടെ സ്റ്റാര്‍ ബൗളര്‍മാരായ രവിചന്ദ്ര അശ്വിനും ജസ്‌പ്രീത് ബുമ്രയും ഇംഗ്ലണ്ട് പരമ്പരയില്‍ കളിച്ചേക്കും. ഇരുവരും ബ്രിസ്‌ബേനില്‍ ഓസീസിനെതിരെ പുരോഗമിക്കുന്ന അവസാന ടെസ്റ്റില്‍ കളിക്കുന്നില്ല.
രോഹിത് പുറത്ത്, ഗില്ലിന് അര്‍ധ സെഞ്ചുറി; ഇന്ത്യ പൊരുതുന്നു