Virat Kohli’s 100th Test : ചരിത്ര ടെസ്റ്റില്‍ വിരാട് കോലിയെ കാത്ത് നാഴികക്കല്ലുകള്‍, ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ ബാറ്റര്‍മാര്‍ക്കൊപ്പമെത്താം 

മൊഹാലി: കരിയറിലെ നൂറാം ടെസ്റ്റില്‍ വിരാട് കോലിയെ (Virat Kohli’s 100th Test) കാത്തിരിക്കുന്നത് വമ്പന്‍ നാഴികക്കല്ല്. ക്രിക്കറ്റിന്‍റെ വലിയ ഫോര്‍മാറ്റില്‍ 8000 റണ്‍സ് ക്ലബിലെത്താന്‍ 38 റണ്‍സ് കൂടി മതി കോലിക്ക്. ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (Sachin Tendulkar), രാഹുല്‍ ദ്രാവിഡ് (Rahul Dravid), സുനില്‍ ഗാവസ്‌കര്‍ (Sunil Gavaskar), വീരേന്ദര്‍ സെവാഗ് (Virender Sehwag), വിവിഎസ് ലക്ഷ്‌മണ്‍ (VVS Laxman) തുടങ്ങിയവരുള്ള എലൈറ്റ് പട്ടികയില്‍ ആറാമനായാണ് കോലി ഇടംപിടിക്കുക. 

മൊഹാലിയില്‍ മാര്‍ച്ച് നാലിനാരംഭിക്കുന്ന ഇന്ത്യ-ശ്രീലങ്ക ആദ്യ ടെസ്റ്റാണ് വിരാട് കോലിയുടെ നൂറാം ടെസ്റ്റ് മത്സരം. മൊഹാലിയിലെ ആദ്യ ഇന്നിംഗ്‌സില്‍ 38 റണ്‍സ് കണ്ടെത്തിയാല്‍ 8000 റണ്‍സ് പൂര്‍ത്തിയാക്കുന്ന അഞ്ചാമത്തെ വേഗമേറിയ ഇന്ത്യന്‍ ബാറ്റര്‍ എന്ന നേട്ടവും കോലിക്ക് സ്വന്തമാകും. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(154 ഇന്നിംഗ്‌സ്), രാഹുല്‍ ദ്രാവിഡ്(158 ഇന്നിംഗ്‌സ്), വീരേന്ദര്‍ സെവാഗ്(160 ഇന്നിംഗ്‌സ്), സുനില്‍ ഗാവസ്‌കര്‍ (166 ഇന്നിംഗ്‌സ്) എന്നിങ്ങനെയാണ് കോലിക്ക് മുന്നിലുള്ളവരുടെ കണക്ക്. കോലിയാവട്ടെ ടെസ്റ്റില്‍ 168 ഇന്നിംഗ്‌സുകളാണ് ഇതുവരെ കളിച്ചത്. 

100 ടെസ്റ്റുകള്‍ കളിക്കുന്ന 12-ാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് കിംഗ് കോലി. 2011ൽ വെസ്റ്റ് ഇൻഡീസിനെതിരെ ആയിരുന്നു കോലിയുടെ അരങ്ങേറ്റം. കരിയറിലെ 99 ടെസ്റ്റില്‍ 27 സെഞ്ചുറിയും ഏഴ് ഇരട്ട സെഞ്ചുറിയും 28 അര്‍ധ സെഞ്ചുറിയും സഹിതം 50.39 ശരാശരിയില്‍ 7962 റണ്‍സ് നേടിയിട്ടുണ്ട്. അതേസമയം ഹോം വേദികളില്‍ കഴിഞ്ഞ വര്‍ഷത്തെ കോലിയുടെ മോശം പ്രകടനം ആശങ്ക ജനിപ്പിക്കുന്നതാണ്. 2021ല്‍ അവസാന അഞ്ച് ഹോം ടെസ്റ്റുകളില്‍ 26.00 ശരാശരിയില്‍ 208 റണ്‍സ് മാത്രമേ കോലി നേടിയുള്ളൂ. എട്ട് ഇന്നിംഗ്‌സില്‍ മൂന്ന് തവണയാണ് കോലി പൂജ്യത്തില്‍ മടങ്ങിയത്. 

എന്നാല്‍ 2017ല്‍ അവസാന ഇന്ത്യന്‍ പര്യടനത്തിന് ശ്രീലങ്കന്‍ ടീം എത്തിയപ്പോള്‍ ബാറ്റുകൊണ്ട് ഗംഭീര പ്രകടനം കോലി പുറത്തെടുത്തിരുന്നു. മൂന്ന് മത്സരങ്ങളില്‍ തുടര്‍ച്ചയായി രണ്ട് ഇരട്ട സെഞ്ചുറികള്‍ സഹിതം കോലി 610 റണ്‍സ് അടിച്ചുകൂട്ടി. നാഗ്‌പൂരില്‍ 213ഉം ദില്ലിയില്‍ 243ഉം റണ്‍സ് കോലി പേരിലാക്കി. ലങ്കയ്‌ക്കെതിരെ ഹാട്രിക് സെഞ്ചുറിയും പൂര്‍ത്തിയാക്കി കോലി പരമ്പരയുടെ താരമായിരുന്നു. 

വിരാട് കോലിയുടെ കരിയറിലെ ചരിത്ര മത്സരത്തില്‍ ഗാലറിയിൽ അൻപത് ശതമാനം കാണികളെ പ്രവേശിപ്പിക്കും. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍റെ തീരുമാനം ബിസിസിഐ അംഗീകരിക്കുകയായിരുന്നു. ഇന്ത്യ-ശ്രീലങ്ക ആദ്യ ടെസ്റ്റ് അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ രാജ്യത്തെ നിലവിലെ കൊവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം 50 ശതമാനം കാണികളെ പ്രവേശിപ്പിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു. ലങ്കയ്‌ക്കെതിരെ ലക്‌നോവില്‍ നടന്ന ആദ്യ ടി20യില്‍ കാണികളെ പ്രവേശിപ്പിച്ചില്ലായിരുന്നെങ്കില്‍ ധരംശാലയില്‍ നടന്ന രണ്ട് മത്സരങ്ങളില്‍ ആരാധകരെ ഗാലറിയില്‍ കടത്തിയിരുന്നു. 

Virat Kohli’s 100th Test : നൂറാം ടെസ്റ്റ്, വിരാട് കോലിക്ക് നല്‍കാനാവുന്ന ഏറ്റവും മികച്ച സമ്മാനം അത്: ബുമ്ര