ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യയെ ആദ്യ അഞ്ചോവറില്‍ ഓസീസ് പേസര്‍മാര്‍ പിടിച്ചുകെട്ടി.ആദ്യ അഞ്ചോവറില്‍ ഹേസല്‍വുഡ് രണ്ട് മെയ്ഡിനുകളെറിഞ്ഞപ്പോള്‍ പലപ്പോഴും ഭാഗ്യം കൊണ്ട് രോഹിത് രക്ഷപ്പെട്ടു.

അഡ്‌ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ രോഹിത് ശര്‍മയുടെയും ശ്രേയസ് അയ്യരുടെയും അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ തിരിച്ചുവന്ന് ഇന്ത്യ. ആദ്യ പത്തോവറില്‍ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിനെയും വിരാട് കോലിയെയും നഷ്ടമായി രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 29 റണ്‍സെന്ന നിലയില്‍ പതറിയ ഇന്ത്യയെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി രോഹിത്തും ശ്രേയസും ചേര്‍ന്ന് കരകയറ്റി. ഓസ്ട്രേലിയക്കെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 30 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെന്ന നിലയിലാണ്. 51 റണ്‍സോടെ ശ്രേയസ് അയ്യരും ഒരു റണ്ണുമായി അക്സര്‍ പട്ടേലും ക്രീസില്‍. ഒമ്പത് റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്‍റെയും റണ്ണൊന്നുമെടുക്കാത്ത വിരാട് കോലിയുടെയും 73 റണ്ണെടുത്ത രോഹിത് ശര്‍മയുടെയും വിക്കറ്റുകളാണ് ഇന്ത്യക്ക് പവര്‍ പ്ലേയില്‍ നഷ്ടമായത്.

വരിഞ്ഞുകെട്ടി ഹേസൽവുഡ്

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യയെ ആദ്യ അഞ്ചോവറില്‍ ഓസീസ് പേസര്‍മാര്‍ പിടിച്ചുകെട്ടി.ആദ്യ അഞ്ചോവറില്‍ ഹേസല്‍വുഡ് രണ്ട് മെയ്ഡിനുകളെറിഞ്ഞപ്പോള്‍ പലപ്പോഴും ഭാഗ്യം കൊണ്ട് രോഹിത് രക്ഷപ്പെട്ടു. ഒരു തവണ റണ്ണൗട്ടില്‍ നിന്നും രണ്ട് തവണ എല്‍ബിഡബ്ല്യൂ അപ്പീലുകളില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും രോഹിത് പിടിച്ചു നിന്നു. ഏഴാം ഓവറിലെ ആദ്യ പന്തില്‍ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലും അഞ്ചാം പന്തില്‍ വിരാട് കോലിയും മടങ്ങിയതോടെ ഇന്ത്യ കൂടുതല്‍ പ്രതിരോധത്തിലായി. പവര്‍ പ്ലേയില്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ 29 റണ്‍സിലെത്തിയ ഇന്ത്യയെ 15-ാം ഓവര്‍ വരെ ഓസീസ് പേസര്‍മാര്‍ വിറപ്പിച്ചു. പതിനഞ്ചാം ഓവറിലാണ് ഇന്ത്യ 50 കടന്നത്.

തിരിച്ചടിച്ച് രോഹിത്തും ശ്രേയസും

എന്നാല്‍ ആദ്യ പത്തോവറില്‍ 43 പന്ത് നേരിട്ട് 19 റണ്‍സ് മാത്രമെടുത്ത രോഹിത് പത്തൊമ്പതാം ഓവറില്‍ മിച്ചല്‍ ഓവന്‍റെ ഓവറില്‍ രണ്ട് സിക്സ് പറത്തി ടോപ് ഗിയറിലായി. 74 പന്തില്‍ രോഹിത് അര്‍ധെസ‍െഞ്ചുറിയിലെത്തി.കൂടെ ശ്രേയസ് അയ്യരും കട്ടക്ക് പിന്തുണയുമായി ക്രീസിലുറച്ചതോടെ ഇന്ത്യ 24-ാം ഓവറിൽ 100 കടന്നു. 67 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ ശ്രേയസ് രോഹിത്തിനൊപ്പം മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 136 പന്തില്‍ 118 റണ്‍സെടുത്തശേഷമാണ് വേര്‍പിരിഞ്ഞത്. 97 പന്തില്‍ 73 റണ്‍സെടുത്ത രോഹിത്തിനെ പുറത്താക്കിയ മിച്ചല്‍ സ്റ്റാര്‍ക്ക് ആണ് കൂട്ടുകെട്ട് പൊളിച്ച് ഇന്ത്യക്ക് മൂന്നാം പ്രഹരമേല്‍പ്പിച്ചത്. നേരത്തെ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെ ഇന്ത്യ ഇറങ്ങിയപ്പോള്‍ ഓസ്ട്രേലിയ മൂന്ന് മാറ്റങ്ങള്‍ വരുത്തി.

Scroll to load tweet…

ഓസ്‌ട്രേലിയ പ്ലേയിംഗ് ഇലവൻ: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, മാത്യു ഷോർട്ട്, മാറ്റ് റെൻഷാ, അലക്സ് കാരി, കൂപ്പർ കോണോളി, മിച്ചൽ ഓവൻ, സേവ്യർ ബാർട്ട്ലെറ്റ്, മിച്ചൽ സ്റ്റാർക്ക്, ആദം സാംപ, ജോഷ് ഹേസൽവുഡ്.

ഇന്ത്യ പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), വിരാട് കോലി, ശ്രേയസ് അയ്യർ, അക്‌സർ പട്ടേൽ, കെഎൽ രാഹുൽ, വാഷിംഗ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക