ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടി20 നാളെ; ഓപ്പണിംഗ് ആശങ്ക, രോഹിത് ഇറങ്ങുമോ?
ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് എട്ട് വിക്കറ്റിന് ഇന്ത്യയെ തോൽപിച്ചിരുന്നു. ഇന്ത്യയുടെ 124 റൺസ് 27 പന്ത് ശേഷിക്കേ മറികടന്നു.
അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരം നാളെ അഹമ്മദാബാദിൽ. വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് എട്ട് വിക്കറ്റിന് ഇന്ത്യയെ തോൽപിച്ചിരുന്നു. ഇന്ത്യയുടെ 124 റൺസ് 27 പന്ത് ശേഷിക്കേ മറികടന്നു. ആദ്യ ടി20യിൽ വിശ്രമിച്ച രോഹിത് ശർമ്മ ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയേക്കും.
ആശങ്ക മുന്‍നിര
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ മുന്‍നിര തകര്‍ന്നപ്പോള്‍ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റിന് 124 റണ്‍സേ പിറന്നുള്ളൂ. ജോഫ്ര ആര്‍ച്ചര്‍ നാല് ഓവറില്‍ 23 റണ്‍സിന് മൂന്ന് വിക്കറ്റുമായി ഇംഗ്ലണ്ടിനായി തിളങ്ങിയപ്പോള്‍ 48 പന്തില്‍ 67 റണ്‍സ് നേടിയ ശ്രേയസ് അയ്യരുടെ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യയെ വന്‍വീഴ്‌ചയില്‍ നിന്ന് കാത്തത്.
എങ്ങനെ കയ്യടിക്കാതിരിക്കും; ആരാധകരെ അമ്പരപ്പിച്ച് രാഹുലിന്‍റെ വണ്ടര്‍ സേവ്- വീഡിയോ
കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, വിരാട് കോലി എന്നീ മുമ്പന്‍മാരെ അഞ്ച് ഓവറിനിടെ നഷ്‌ടമായത് ഇന്ത്യക്ക് തിരിച്ചടിയായി. രാഹുല്‍(1), ധവാന്‍(4), കോലി(0) എന്നിങ്ങനെയായിരുന്നു സ്‌കോര്‍. അയ്യര്‍ക്ക് പുറമെ റിഷഭ് പന്ത്(21), ഹര്‍ദിക് പാണ്ഡ്യ(19) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. ഷാര്‍ദുല്‍ താക്കൂര്‍(0), വാഷിംഗ്‌ടണ്‍ സുന്ദര്‍(3*). അക്‌സര്‍ പട്ടേല്‍(7*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോര്‍.
ഇംഗ്ലണ്ട് ട്രാക്കില്‍
മറുപടി ബാറ്റിംഗില്‍ 125 റണ്‍സ് വിജയലക്ഷ്യം 15.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ഇംഗ്ലണ്ട് നേടി. ജാസന്‍ റോയ്‌യെ(49) വാഷിംഗ്‌ടണ്‍ സുന്ദറും, ജോസ് ബട്ട്‌ലറെ(28) യുസ്‌വേന്ദ്ര ചാഹലും എല്‍ബിയില്‍ കുരുക്കി. എന്നാല്‍ ഡേവിഡ് മലാനും(24*), ജോണി ബെയര്‍സ്റ്റോയും(26*) 15.3 ഓവറില്‍ ജയം ഇംഗ്ലണ്ടിന് സമ്മാനിച്ചു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ന് മുന്നിലെത്തി ഇംഗ്ലണ്ട്.
ബുമ്രയെ പിന്തള്ളി; അടിവാങ്ങിയെങ്കിലും ടി20 കരിയറില്‍ നാഴികക്കല്ല് പിന്നിട്ട് ചാഹല്‍