കാണ്‍പൂര്‍ ടെസ്റ്റിനിടെ കഴുത്തിലെ പരിക്ക് അലട്ടിയിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ വൃദ്ധിമാന്‍ സാഹ കളിക്കാന്‍ സജ്ജമെന്ന് വിരാട് കോലി

മുംബൈ: ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ടെസ്റ്റിന് ((India vs New Zealand 2nd Test) ഇന്ന് തുടക്കം. മുംബൈയിൽ (Wankhede Stadium Mumbai) രാവിലെ 9.30നാണ് മത്സരം. മത്സരത്തിന് മഴ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇന്ത്യന്‍ നിരയില്‍ നായകന്‍ വിരാട് കോലി (Virat Kohli) തിരിച്ചെത്തുന്നതാണ് ശ്രദ്ധേയം. രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ കാണ്‍പൂരില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ന്യൂസിലന്‍ഡ് അഞ്ചാം ദിനം ഇന്ത്യയോട് ആവേശ സമനില സ്വന്തമാക്കിയിരുന്നു. 

വിരാട് കോലി ടീമിലേക്ക് മടങ്ങിയെത്തുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ മാറ്റമുറപ്പ്. ആരാവും വിരാട് കോലിക്ക് വഴിമാറുക എന്ന ആകാംക്ഷ നിലനില്‍ക്കുന്നു. കാണ്‍പൂര്‍ ടെസ്റ്റിനിടെ കഴുത്തിലെ പരിക്ക് അലട്ടിയിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ വൃദ്ധിമാന്‍ സാഹ കളിക്കാന്‍ സജ്ജമെന്ന് വിരാട് കോലി വ്യക്തമാക്കിയിട്ടുണ്ട്. മുംബൈയിലെ കാലാവസ്ഥ കൂടി പരിഗണിച്ചാവും പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുക്കുക എന്നും കോലി പറഞ്ഞു.

കാണ്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യയെ നയിച്ച അജിങ്ക്യ രഹാനെ പുറത്താകും എന്നാണ് പ്രതീക്ഷിക്കുന്നത്. കാണ്‍പൂരില്‍ ഗംഭീര അരങ്ങേറ്റം കുറിച്ച ശ്രേയസ് അയ്യരെ മാറ്റിനിര്‍ത്തുന്നതിനെ കുറിച്ച് ഇന്ത്യന്‍ മാനേജ്‌മെന്‍റിന് ചിന്തിക്കാനാവില്ല. മോശം ഫോം ഓപ്പണര്‍ മായങ്ക് അഗര്‍വാളിനും മധ്യനിര താരം ചേതേശ്വര്‍ പൂജാരയ്‌ക്കും സമ്മര്‍ദം നല്‍കുന്നു. പേസര്‍ ഇശാന്ത് ശര്‍മ്മയുടെ ഫോമും കോലിയെ ചിന്തിപ്പിക്കും. അതേസമയം രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍ സ്‌പിന്‍ ത്രയത്തിന്‍റെ മിന്നും ഫോം ടീമിന് വലിയ പ്രതീക്ഷയാണ്. 

കാൺപൂരിൽ ഒരു വിക്കറ്റ് അകലെയാണ് ടീം ഇന്ത്യക്ക് ജയം നഷ്‌ടമായത്. അശ്വിനും ജഡേജയും അക്‌സറും കിണഞ്ഞ് ശ്രമിച്ചിട്ടും 9 വിക്കറ്റേ വീണുള്ളൂ. ഒമ്പത് വിക്കറ്റ് നഷ്‌ടമായ ശേഷം അവസാന ബാറ്റര്‍ അജാസ് പട്ടേലിനൊപ്പം ഒമ്പതോവര്‍ ഇന്ത്യന്‍ സ്‌പിന്‍ ആക്രമണത്തിനെതിരെ പ്രതിരോധിച്ചുനിന്ന രചിന്‍ രവീന്ദ്രയാണ് കിവീസിന് സമനില സമ്മാനിച്ചത്. 284 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസ് ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 165 റണ്‍സെടുത്ത് സമനില പിടിച്ചുവാങ്ങി. സ്കോര്‍ ഇന്ത്യ 345, 243-7, ന്യൂസിലന്‍ഡ് 296, 165-9. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറിയും അര്‍ധ സെഞ്ചുറിയുമായി ശ്രേയസ് അയ്യരായിരുന്നു കളിയിലെ താരം.

IPL Retention : അയാള്‍ ഞങ്ങളുടെ ദീര്‍ഘകാല നായകന്‍; സഞ്ജുവിനെക്കുറിച്ച് സംഗക്കാര