IPL 2022 : ജയിക്കാന്‍ കൊതിച്ച് ചെന്നൈ, ചരിത്രമെഴുതാന്‍ നായകന്‍ രവീന്ദ്ര ജഡേജ; എതിരാളികള്‍ സണ്‍റൈസേഴ്‌സ്
കഴിഞ്ഞ സീസണിലെ ടോപ് സ്കോററായ റുതുരാജ് ഗെയ്‌ക്‌വാദിന് ഇതുവരെ ഫോമിലേക്ക് എത്താനായിട്ടില്ല എന്നത് ചെന്നൈയ്‌ക്ക് കനത്ത തലവേദനയാണ്
മുംബൈ: ഐപിഎല്ലില്‍ (IPL 2022) നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്‌സ് ഇന്ന് സൺറൈസേഴ്‌സ് ഹൈദരാബാദിനെ (Chennai Super Kings vs Sunrisers Hyderabad) നേരിടും. വൈകിട്ട് മൂന്നരയ്ക്ക് മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് ( DY Patil Stadium Navi Mumbai) മത്സരം. ആദ്യ ജയം ലക്ഷ്യമിട്ടാണ് ഇരുടീമും ഇറങ്ങുന്നത്. ചെന്നൈ (CSK) ആദ്യ മൂന്ന് കളിയിലും ഹൈദരാബാദ് രണ്ട് കളിയിലും തോറ്റിരുന്നു.
കഴിഞ്ഞ സീസണിലെ ടോപ് സ്കോററായ റുതുരാജ് ഗെയ്‌ക്‌വാദിന് ഇതുവരെ ഫോമിലേക്ക് എത്താനായിട്ടില്ല എന്നത് ചെന്നൈയ്‌ക്ക് കനത്ത തലവേദനയാണ്. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ പ്രതിസന്ധി നേരിടുന്ന ടീമുകളാണ് ചെന്നൈയും ഹൈദരാബാദും.
സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തോടെ ചെന്നൈ നായകന്‍ രവീന്ദ്ര ജഡേജ സിഎസ്‌കെ ജേഴ്‌സിയില്‍ 150 മത്സരങ്ങള്‍ തികയ്‌ക്കും. മുന്‍ നായകന്‍ എം എസ് ധോണിയും, മുന്‍താരം സുരേഷ് റെയ്‌നയും മാത്രമാണ് 150ലധികം മത്സരങ്ങള്‍ സിഎസ്‌കെ കുപ്പായത്തില്‍ കളിച്ചിട്ടുള്ളൂ. 2012ലാണ് രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ എത്തിയത്. ചെന്നൈക്കായി കൂടുതല്‍ വിക്കറ്റ് നേടിയ മൂന്നാമത്തെ താരമാണ് ജഡേജ. 149 മത്സരങ്ങളില്‍ 110 പേരെ പുറത്താക്കി. ഇതിനൊപ്പം 1,523 റണ്‍സും മഞ്ഞക്കുപ്പായത്തില്‍ പേരിലെഴുതി. നിരവധി മാച്ച് വിന്നിംഗ് പ്രകടനങ്ങള്‍ ജഡേജയുടെ ബാറ്റില്‍ നിന്നുണ്ടായി.
'സിഎസ്‌കെയാണ് എനിക്കെല്ലാം. ഇതെന്‍റെ കുടുംബമാണ് എന്‍റെ വീട് പോലെയാണീ ടീം. 10 വര്‍ഷമായി ടീമിന്‍റെ ഭാഗമാണ്. മറ്റൊരു ടീമിനായി കളിക്കുന്നത് പോലും ആലോചനയിലില്ല' എന്നും ചരിത്ര മത്സരത്തിന് മുമ്പ് ജഡേജ പറഞ്ഞു.
IPL 2022: ഗില്ലാട്ടം, തെവാട്ടിയയുടെ അവസാന പന്തിലെ സിക്സര്‍; പഞ്ചാബിനെതിരെ ഗുജറാത്തിന് ത്രില്ലര്‍ ജയം