ഐപിഎല്ലില്‍ സെഞ്ചുറിയും ഹാട്രിക്കും. ചരിത്രത്തില്‍ മൂന്ന് പേർക്ക് മാത്രം കൈവരിക്കാനായ അപൂർവത

ഐപിഎല്ലില്‍ സെഞ്ചുറിയും ഹാട്രിക്കും. ചരിത്രത്തില്‍ മൂന്ന് പേർക്ക് മാത്രം കൈവരിക്കാനായ അപൂർവത. അതിലൊരു ഇന്ത്യൻ താരം മാത്രം. രോഹിത് ഗുരുനാഥ് ശർമ.

മുംബൈ ഇന്ത്യൻസിന്റെ ഇതിഹാസം. പക്ഷേ, രോഹിതിന്റെ ഐപിഎല്‍ ഹാട്രിക്ക് മുംബൈക്ക് എതിരെ തന്നെയായിരുന്നു, 2009ല്‍. അന്ന് ഡെക്കാൻ ചാർജേഴ്‌സിന്റെ ഭാഗമായിരുന്നു രോഹിത്.

146 റണ്‍സ് പ്രതിരോധിക്കവരെ 16-ാം ഓവറിലാണ് ഗില്‍ക്രിസ്റ്റ് രോഹിതിന് പന്ത് കൈമാറുന്നത്. വീണത് അഭിഷേക് നായർ, ഹര്‍ഭജൻ സിങ്, ജെപി ഡുമിനി. ഒരോവറിന് ശേഷം വീണ്ടുമെത്തിയ രോഹിത് സൗരഭ് തീവാരിയേയും പുറത്താക്കി. രണ്ട് ഓവറില്‍ ആറ് റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ്.

ഹാട്രിക്ക് മുംബൈക്ക് എതിരായായിരുന്നെങ്കില്‍ ആദ്യ സെഞ്ചുറി മുംബൈക്ക് വേണ്ടിയായിരുന്നു. 2012ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ. 60 പന്തില്‍ 109. പിന്നീട് 2024ല്‍ ചെന്നൈ സൂപ്പ‍ര്‍ കിങ്സിനെതിരെയും രോഹിത് ശതകം കുറിച്ചിരുന്നു.

രോഹിതിന് പുറമെ സമാന നേട്ടമുള്ളത് ഓസ്ട്രേലിയൻ താരം ഷെയിൻ വാട്ട്സണും വെസ്റ്റ് ഇൻഡീസിന്റെ സുനില്‍ നരയ്നുമാണ്.