ഡൽഹിക്കെതിരെ പഞ്ചാബ് ബാറ്റിംഗ് തുടരവെ മാച്ച് ഒഫീഷ്യൽസിന് അതിർത്തി ജില്ലകളിലെ പാക് ആക്രമണത്തിന്‍റെ അറിയിപ്പ് ലഭിച്ചത്. പിന്നാലെ ഗ്രൗണ്ടിലെ ഫ്ലഡ് ലൈറ്റുകൾ ഓഫായി. ഉടൻ മത്സരവും നിർത്തിവച്ചു.
ധരംശാല: ഐപിഎല്ലില്‍ ഇന്നലെ നടന്ന പഞ്ചാബ് കിംഗ്സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം ഉപേക്ഷിച്ചതിന് പിന്നാലെ സ്റ്റേഡിയത്തിലെ ഭയാനകമായ അന്തരീക്ഷത്തിന്‍റെ വീഡിയോ പങ്കുവെച്ച് ചിയര്‍ ലീഡർ. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഫ്ലെഡ് ലൈറ്റുകള്‍ ഓഫ് ചെയ്തതോടെ പഞ്ചാബ്-ഡല്‍ഹി മത്സരം പാതിവഴിയില്‍ നിര്‍ത്തിവെച്ചിരുന്നു. പിന്നാലെ ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ ഗ്രൗണ്ടിലിറങ്ങി പതിനായിരത്തിലധികം കാണികളോട് സ്റ്റേഡിയത്തില്‍ നിന്ന് എത്രയും വേഗം പുറത്തുപോകണമെന്ന് അഭ്യര്‍ത്ഥിച്ചു. ഇതിന് പിന്നാലെ കാണികള്‍ കൂട്ടത്തോടെ സ്റ്റേഡിയം വിട്ടു.
ഇതിനിടെയാണ് മത്സരത്തിലെ ചിയര്‍ ലീഡറായിരുന്ന പെണ്‍കുട്ടി വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. മത്സരത്തിനിടെ സ്റ്റേഡിയം മുഴുവന്‍ ഒഴിപ്പിച്ചിരിക്കുന്നു. ഭയാനകമായിരുന്നു ഇവിടുത്തെ അന്തരീക്ഷം. ബോംബിടുമെന്ന് പേടിച്ച് എല്ലാവരും അലറിവിളിച്ചു.ഞങ്ങള്‍ എത്രയും വേഗം ധരംശാല വിടാന്‍ ആഗ്രഹിക്കുന്നു. ഐപിഎല്‍ അധികൃതര്‍ ഞങ്ങളുടെ സുരക്ഷ നോക്കുമെന്നാണ് ഞാന്‍ കരുതുന്നത്. എന്തുകൊണ്ടാണ് ഞാന്‍ കരയാത്തതെന്ന് എനിക്ക് മനസിലാവുന്നില്ല. ഒരുപക്ഷെ ഇപ്പോഴും ഞെട്ടല്‍ മാറാത്തതുകൊണ്ടാകാം-ചിയര്‍ ലീഡര്‍ വീഡിയോയില്‍ പറഞ്ഞു.
ഇന്നലെ രാത്രി നടന്ന ഇന്ത്യ-പാക് സംഘർഷം ക്രിക്കറ്റ് ലോകത്തെയും പിടിച്ചുകുലുക്കിയിരുന്നു. ഡൽഹിക്കെതിരെ പഞ്ചാബ് ബാറ്റിംഗ് തുടരവെ മാച്ച് ഒഫീഷ്യൽസിന് അതിർത്തി ജില്ലകളിലെ പാക് ആക്രമണത്തിന്‍റെ അറിയിപ്പ് ലഭിച്ചത്. പിന്നാലെ ഗ്രൗണ്ടിലെ ഫ്ലഡ് ലൈറ്റുകൾ ഓഫായി. ഉടൻ മത്സരവും നിർത്തിവച്ചു. ഫ്ലെഡ് ലൈറ്റുകള്‍ തകരാറിലായതിനാലാണ് മത്സരം നിര്‍ത്തിയതെന്നായിരുന്നു ആദ്യം കളിക്കാരും കാണികളും ധരിച്ചത്.
ഈ സമയം മത്സരം കാണാനായി പതിനായിരക്കണക്കിന് ക്രിക്കറ്റ് ആരാധകർ സ്റ്റേഡിയത്തിലുണ്ടായിരുന്നു. എന്നാല്‍ കാണികൾ ഉടൻ സ്റ്റേഡിയം വിടണമെന്ന് പിന്നാലെ ഉദ്യോഗസ്ഥർ അറിയിച്ചതോടെയാണ് കാര്യങ്ങളുടെ ഗൗരവം എല്ലാവര്‍ക്കും പിടികിട്ടിയത്. ഇതിന് പിന്നാലെ ഐപിഎൽ ചെയർമാൻ അരുൺ ധുമാൽ തന്നെ നേരിട്ട് ഗ്രൗണ്ടിലിറങ്ങി ആരാധകരെ സാഹചര്യം ബോധ്യപ്പെടുത്തി.


