പരിക്കേറ്റ ഓസ്ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡിന് ആഷസ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും. 

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡിന് ആഷസ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും. ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരത്തിനിടെ സീമര്‍ക്ക് ഹാംസ്ട്രിംഗ് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ആഷസിലെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ താരത്തിന് കളിക്കാന്‍ സാധിച്ചില്ല. അദ്ദേഹം രണ്ടാം ടെസ്റ്റിന് മുന്നോടിയായി, ബ്രിസ്‌ബേനില്‍ ഓസ്ട്രേലിയന്‍ ടീമില്‍ ചേരേണ്ടതായിരുന്നു. പക്ഷേ, നിര്‍ഭാഗ്യവശാല്‍ ഉപ്പൂറ്റിക്ക് വേദന അനുഭവപ്പെട്ടു. തുടര്‍ന്ന് താരത്തിന് പരമ്പര നഷ്ടമാവുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഹേസല്‍വുഡിന്റെ പരിക്കിനെക്കുറിച്ച് ഓസ്ട്രേലിയന്‍ മുഖ്യ പരിശീലകന്‍ ആന്‍ഡ്രൂ മക്‌ഡൊണാള്‍ഡ് മാധ്യമങ്ങളെ അറിയിച്ചിരുന്നു. 2026 ല്‍ ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പിന് പൂര്‍ണ്ണമായും ഫിറ്റ്‌നസ് നേടിയെടുക്കുന്നതിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധയെന്ന് മക്‌ഡൊണാള്‍ഡ് വ്യക്തമാക്കി. ''നിര്‍ഭാഗ്യവശാല്‍, ജോഷ് ആഷസിന്റെ ഭാഗമാകില്ല. നിരാശപ്പെടുത്തുന്ന വാര്‍ത്തയാണിത്. പരമ്പരയില്‍ അദ്ദേഹം ഒരു വലിയ പങ്ക് വഹിക്കുമെന്ന് തന്നെയാണ് ഞങ്ങള്‍ കരുതിയിരുന്നത്. എന്നാല്‍, ഇത് തികച്ചും വ്യത്യസ്തമായ ഒരു പരിക്കാണ്. അദ്ദേഹത്തിന്റെ ശ്രദ്ധ ഇനി ലോകകപ്പിലാണ്.'' മക്‌ഡൊണാള്‍ഡ് പറഞ്ഞു.

അതേസമയം, ഡിസംബര്‍ 17 മുതല്‍ 21 വരെ അഡ്‌ലെയ്ഡില്‍ നടക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റിനായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് തിരിച്ചെത്തും. പെര്‍ത്തിലും ബ്രിസ്‌ബേനിലും നടന്ന ആദ്യ രണ്ട് ടെസ്റ്റുകളില്‍ ഓസ്‌ട്രേലിയ മികച്ച വിജയങ്ങള്‍ നേടി. ഇപ്പോള്‍ പരമ്പരയില്‍ 2-0 ന് മുന്നിലാണ്. കമ്മിന്‍സിന്റെയും ഹേസല്‍വുഡിന്റെയും അഭാവത്തില്‍, മിച്ചല്‍ സ്റ്റാര്‍ക്ക് ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു. തുടര്‍ച്ചയായി മത്സരങ്ങള്‍ വിജയിപ്പിക്കുന്ന പ്രകടനങ്ങള്‍ കാഴ്ചവച്ചു.

രണ്ട് മത്സരങ്ങളിലായി 18 വിക്കറ്റുകള്‍ വീഴ്ത്തി, ബ്രിസ്‌ബേനില്‍ 77 റണ്‍സ് നേടി ബാറ്റിംഗിലും മികച്ച പ്രകടനം കാഴ്ചവച്ചു. മൂന്നാം ടെസ്റ്റില്‍ കമ്മിന്‍സ് തിരിച്ചെത്തുന്നതോടെ സ്റ്റീവന്‍ സ്മിത്ത് നായകസ്ഥാനത്ത് നിന്ന് മാറും.

YouTube video player