ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം പെര്‍ത്തില്‍ നടക്കാനിരിക്കെ ആരാധകര്‍ക്ക് ആശങ്ക. മത്സരത്തിന് മഴ ഭീഷണിയാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. 70 ശതമാനം മഴ സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

പെര്‍ത്ത്: ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരക്ക് നാളെയാണ് തുടക്കമാകുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ പെര്‍ത്തിലാണ് ആദ്യ ഏകദിനം. പുതിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് കീഴിലാണ് ഇന്ത്യ ഇറങ്ങുക. പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ് ഗില്ലിനെ ക്യാപ്റ്റനായി തെരഞ്ഞെടുത്തുത്. ഇന്ത്യയുടെ സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരും ടീമിലുണ്ട്. 2027 ഏകദിന ലോകകപ്പ് കളിക്കാനുള്ള ആഗ്രഹം ഇരുവരും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഓസീസ് പര്യടനത്തില്‍ ഉള്‍പ്പെടെ ഫോമിലെത്തിയാല്‍ മാത്രമെ ഇരുവര്‍ക്കും ടീമില്‍ തുടരാനാവൂ. ടീമില്‍ സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ ഇരുവരും ഫോമിലേക്ക് ഉയരേണ്ടതുണ്ട്. എന്നാല്‍ ഇരുവരുടേയും തിരിച്ചുവര് മഴയെടുക്കുമോ എന്നുള്ളതാണ് പ്രധാന ചോദ്യം.

കാലാവസ്ഥ

പെര്‍ത്തിലെ കാലാവസ്ഥ അത്തരത്തിലൊരു സൂചന നല്‍കുന്നുമുണ്ട്. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ മഴയെത്തിയേക്കും. അതുമല്ലെങ്കില്‍, മഴയെ തുടര്‍ന്ന് ടോസ് വൈകിയേക്കാം. അക്യുവെതറിന്റെ അഭിപ്രായത്തില്‍, ഞായറാഴ്ച രാവിലെ മഴ എത്തുമെന്നുള്ളതാണ്. മഴ പെയ്യാനുള്ള സാധ്യത 70 ശതമാനമാണ് പ്രവചിക്കുന്നത്. മത്സരത്തിനിടെ മഴ ഇടയ്ക്കിടെ പെയ്‌തേക്കാം.

ഇന്ത്യയുടെ സാധ്യതാ ഇലവന്‍

ശുഭ്മാല്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്.

എവിടെ കാണാം

സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കിലും ജിയോ ഹോട് സ്റ്റാറിലും ഇന്ത്യയില്‍ മത്സരം തത്സമയം കാണാനാകും.

മത്സരം ഇന്ത്യന്‍ സമയം എപ്പോള്‍

ഇന്ത്യന്‍ സമയം രാവിലെ ഒമ്പത് മണിക്കാണ് ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ മത്സരം തുടങ്ങുക. പകല്‍ രാത്രി മത്സരമാണിത്.

ഓസ്‌ട്രേലിയന്‍ ടീം

 മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), സേവ്യര്‍ ബാര്‍ട്ട്ലെറ്റ്, കൂപ്പര്‍ കൊണോലി, ബെന്‍ ദ്വാര്‍ഷുയിസ്, നഥാന്‍ എല്ലിസ്, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, മാത്യു കുഹ്നെമാന്‍, മാര്‍നസ് ലാബുഷെയ്ന്‍, മിച്ചല്‍ ഓവന്‍, ജോഷ് ഫിലിപ്പ്, മാറ്റ് റെന്‍ഷോ, മാത്യു ഷോര്‍ട്ട്, മിച്ചല്‍ സ്റ്റാര്‍ക്ക്.

YouTube video player