ഇന്ത്യന്‍ ബൗളിംഗ് പരിശീലകന്‍ മോര്‍ണി മോര്‍ക്കല്‍, ശുഭ്മാന്‍ ഗില്ലിന്‍റേയും ശ്രേയസ് അയ്യരുടേയും പരിക്കിനെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പങ്കുവെച്ചു. 

റാഞ്ചി: ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ എന്നിവരുടെ പരിക്കിനെ കുറിച്ചുള്ള പുതിയ വിവരവുമായി ഇന്ത്യന്‍ ബൗളിംഗ് പരിശീലകന്‍ മോര്‍ണി മോര്‍ക്കല്‍. രണ്ട് ദിവസം മുമ്പ് ശുഭ്മാന്‍ ഗില്ലുമായി സംസാരിച്ചതായും കഴുത്തിന് പരിക്കേറ്റതില്‍ നിന്ന് അദ്ദേഹം സുഖം പ്രാപിച്ചുവരികയാണെന്ന് മോര്‍ക്കല്‍ വ്യക്തമാക്കി. കഴിഞ്ഞ മാസം ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിനത്തിനിടെ പ്ലീഹയ്ക്ക് പരിക്കേറ്റ ശ്രേയസ് അയ്യര്‍ പുനരധിവാസം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏകദിന പരമ്പരയില്‍ ഇരുവരും കളിക്കുന്നില്ല. പരമ്പര തുടങ്ങാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് അദ്ദേഹം പരിക്കിനെ കുറിച്ച് അപ്‌ഡേറ്റ് നല്‍കിയത്. ഇരുവരും നന്നായി പുരോഗമിക്കുന്നുണ്ടെന്നും മുഴുവന്‍ മാനേജ്മെന്റും അവരെ ടീമിലേക്ക് തിരികെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ട് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റിനിടെ ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന നായകനായ ഗില്ലിന് കഴുത്തിന് പരിക്കേല്‍ക്കുകയായിരുന്നു. വെറും മൂന്ന് പന്തുകള്‍ നേരിട്ടതിന് ശേഷം, സൈമണ്‍ ഹാര്‍മറുടെ ബൗളിംഗില്‍ ഒരു സ്വീപ്പ് ഷോട്ടിനെത്തുടര്‍ന്ന് അദ്ദേഹത്തിന് കഴുത്തിന് വേദന അനുഭവപ്പെടുകയായിരുന്നു.

ഗില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും രണ്ടാം ടെസ്റ്റില്‍ നിന്ന് പുറത്താകുകയും ചെയ്തു. ഗുവാഹത്തിയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക 408 റണ്‍സിന് ആതിഥേയരെ തോല്‍പ്പിച്ച് പരമ്പര നേടിയിരുന്നു. 25 വര്‍ഷത്തിനുശേഷം ഇന്ത്യന്‍ മണ്ണില്‍ അവരുടെ ആദ്യ പരമ്പര വിജയമായിരുന്നു ഇത്. അതേസമയം, ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഹര്‍ഷിത് റാണയുടെ ബൗളിംഗില്‍ ഡൈവിംഗ് ക്യാച്ച് എടുക്കുന്നതിനിടെയാണ് ശ്രേയസിന് പരിക്കേല്‍ക്കുന്നത്.

അതിന്റെ ഫലമായി പ്ലീഹയ്ക്ക് മുറിവേറ്റു, ആന്തരിക രക്തസ്രാവവും ഉണ്ടായി. സിഡ്നിയില്‍ ശസ്ത്രക്രിയക്ക് വിധേയനായി ശ്രേയസ് പിന്നീട് ആശുപത്രി വിട്ടിരുന്നു. ഇപ്പോള്‍ മുംബൈയിലാണ് താരം.

YouTube video player