ബാറ്റിംഗിനിടെ രവീന്ദ്ര ജഡേജ പിച്ചിലെ അപകട മേഖലയില്‍ കൂടി പലകുറി ഓടിയെന്നും ലോയ്ഡ് പറഞ്ഞു

ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടാം ദിനത്തിലെ ബാറ്റിംഗിനിടെ ഇന്ത്യൻ ബാറ്റര്‍മാര്‍ ഇടക്കിടെ ഡ്രിങ്ക്സ് ബ്രേക്ക് എടുത്തതിനെതിരെ വിമര്‍ശനവുമായി മുന്‍ ഇംഗ്ലണ്ട് താരം ഡേവിഡ് ലോയ്ഡ്.അമ്പയര്‍മാരെ കാഴ്ചക്കാരാക്കി സമയം പാഴാക്കുന്ന കളിക്കാരുടെ നടപടിക്കെതിരെ ഐസിസി കര്‍ശനമായ നടപടിയെടുക്കണമെന്നും ഡേവിഡ് ലോയ്ഡ് ഡെ്‌ലി മെയിലിലെഴുതിയ കോളത്തില്‍ വ്യക്തമാക്കി.

രണ്ടാം ദിനം കളി തുടങ്ങി 15 മിനിറ്റ് കഴിഞ്ഞപ്പോള്‍ പന്ത് കൈയില്‍ കൊണ്ടതിനെ തുടര്‍ന്ന് രവീന്ദ്ര ജഡേജ കളി നിര്‍ത്തിവെച്ച് ഡ്രിങ്ക്സ് ബ്രേക്ക് എടുത്തു. വെള്ളത്തിനൊപ്പം ഏതാനും ഗുളികകളും അയാള്‍ കഴിക്കുന്നുണ്ടായിരുന്നു. അത് കഴിഞ്ഞ് 40 മിനിറ്റ് കഴിഞ്ഞ് വീണ്ടും ജഡേജ ഡ്രിങ്ക്സ് ബ്രേക്ക് എടുത്തു. അമ്പയര്‍മാരെ കാഴ്ചക്കാരാക്കിയായി നില്‍ക്കുകയായിരുന്നു ഈ സമയമയത്രയും. വെറുതെയല്ല മത്സരത്തില്‍ ഓവറുകള്‍ നഷ്ടമാവുന്നത്. ഐസിസിയുടെ നിര്‍ദേശം അനുസരിച്ചുള്ള അധികാരം ഉപയോഗിക്കാന്‍ അധികൃതര്‍ തയാറാവണം. പരിക്കു പറ്റിയവര്‍ ഗ്രൗണ്ടില്‍ നിന്ന് പുറത്തുപോയാണ് ചികിത്സ തേടേണ്ടത്. പകരം പുതിയ ബാറ്റര്‍ ക്രീസില്‍ വരട്ടെ. കളി തുടരണം. അല്ലാതെ ഞാനും എന്‍റെ സുഹൃത്തുക്കളും 85 പൗണ്ട്(9900 രൂപ)കൊടുത്ത് ടിക്കറ്റെടുത്തത് ഗ്രൗണ്ടിലെ പുല്ല് വളരുന്നത് കാണാനല്ലെന്നും ഡേവിഡ് ലോയ്ഡ് വ്യക്തമാക്കി.

ബാറ്റിംഗിനിടെ രവീന്ദ്ര ജഡേജ പിച്ചിലെ അപകട മേഖലയില്‍ കൂടി പലകുറി ഓടിയെന്നും ലോയ്ഡ് പറഞ്ഞു. ഇന്ത്യൻ ടീമിലെ പരിചയസമ്പന്നനായ സ്ട്രീറ്റ് ഫൈറ്ററാണ് ജഡേജ. ഈ ടെസ്റ്റില്‍ നാലാം ഇന്നിംഗ്സില്‍ ബൗള്‍ ചെയ്യാന്‍ പോവുന്നതും അവനാണ്. അതുകൊണ്ട് പിച്ചില്‍ നിന്ന് എന്തെങ്കിലും സഹായം കിട്ടാനായിട്ടായിരിക്കും ഓരോ പന്ത് നേരിടുമ്പോഴും അവന്‍ ക്രീസില്‍ നിന്ന് ചാടിയിറങ്ങി പിച്ചിലെ അപകടമേഖലയില്‍ കൂടി ഓടിയത്. ജഡേജ കാലുകൊണ്ട് പിച്ചില്‍ കോറുകയും ബാറ്റ് കൊണ്ട് ഇടിച്ചുനോക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ബര്‍മിംഗ്ഹാമിലേത് വളരെ വരണ്ട പിച്ചാണ്. അതുകൊണ്ട് തന്നെ അവസാന ദിനങ്ങളില്‍ സ്പിന്നര്‍മാരെ തുണക്കുുമെന്നാണ് കരുതുന്നത്. നന്നായിട്ടുണ്ട് രവീന്ദ്ര, ഞാനാണെങ്കിലും അത് തന്നെ ചെയ്യുമായിരുന്നുവെന്നും ലോയ്ഡ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക