ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യൻ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ ബ്രെയ്ഡന്‍ കാര്‍സിന്‍റെ പന്തില്‍ ഇംഗ്ലണ്ട് താരങ്ങള്‍ ക്യാച്ചിനായി അപ്പീല്‍ ചെയ്തപ്പോള്‍ തന്നെ പോള്‍ റീഫല്‍ വിരലുയര്‍ത്തി.
ലോര്‍ഡ്സ്: ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യൻ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെതിരെ രണ്ടാം ഇന്നിംഗ്സില്‍ ക്യാച്ച് ഔട്ടും എല്‍ബിഡബ്ല്യു ഔട്ടും അനുവദിച്ച ഓസ്ട്രേലിയന്‍ അമ്പയര്‍ പോൾ റീഫലിനെ പൊരിച്ച് ആരാധകര്‍. ഇന്ത്യക്കെതിരെ വിവാദ തീരുമാനങ്ങളെടുത്തിട്ടുള്ള മുന്‍ വിന്‍ഡീസ് അമ്പയര്‍ സ്റ്റീവ് ബക്നറോടാണ് പലരും റീഫലിനെ ഉപമിച്ചത്. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അമ്പയര്‍മാരുടെ ഇടപെടലുകള്‍ പൊതുവെ വിവാദത്തിലായിരിക്കെയാണ് റീഫലിന്‍റെ പക്ഷപാതപരമായ തീരുമാനങ്ങളെ ചോദ്യം ചെയ്ത് ആരാധകര്‍ രംഗത്തെത്തിയത്.
ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യൻ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ ബ്രെയ്ഡന്‍ കാര്‍സിന്‍റെ പന്തില്‍ ഇംഗ്ലണ്ട് താരങ്ങള്‍ ക്യാച്ചിനായി അപ്പീല്‍ ചെയ്തപ്പോള്‍ തന്നെ പോള്‍ റീഫല്‍ വിരലുയര്‍ത്തി. എന്നാല്‍ ഉടന്‍ റിവ്യു എടുത്ത ഗില്‍ അമ്പയറുടെ തീരുമാനം തെറ്റാണെന്ന് തെളിഞ്ഞതോടെ ഔട്ടാകാതെ രക്ഷപ്പെട്ടു. നേരത്തെ മുഹമ്മദ് സിറാജിന്‍റെ പന്തില്‍ ജോ റൂട്ട് വിക്കറ്റിന് മുന്നില്‍ കുടുങ്ങിയെങ്കിലും ഇന്ത്യയുടെ അപ്പീല്‍ റീഫല്‍ നിരസിച്ചിരുന്നു. ഇന്ത്യ റിവ്യു എടുത്തെങ്കിലും അമ്പയേഴ്സ് കോളിന്‍റെ ബലത്തില്‍ റൂട്ട് ഔട്ടാകാതെ രക്ഷപ്പെട്ടു.
മത്സരത്തില്‍ പന്തിന്‍റെ ഷേപ്പ് മാറിയത് ചൂണ്ടിക്കാട്ടി ഇന്ത്യൻ ബൗളര്‍മാര്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും അമ്പയര്‍മാരായ പോള്‍ റീഫലും ഷര്‍ഫുദൗളയും ആവശ്യം നിരസിച്ചിരുന്നു. കളിക്കാര്ഡ മത്സരത്തിനിടെ പരിക്ക് അഭിനിയിച്ച് സമയം നഷ്ടമാക്കുന്നത് നിയന്ത്രിക്കാനോ ഒരു ദിവസം 90 ഓവര്‍ എറിയുന്നുവെന്ന് ഉറപ്പുവരുത്താനോ അമ്പയര്‍മാര്‍ ഫലപ്രദമായി ഇടപെടാത്തതിനെതിയെ മുന്‍ താരങ്ങളും രംഗത്തുവന്നിരുന്നു. സമ്മര്‍ദ്ദഘട്ടങ്ങളില്‍ പോള്‍ റീഫല്‍ പലപ്പോഴും തെറ്റായ തീരുമാനങ്ങള്‍ നല്‍കുന്നതിനെയും ആരാധകര്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്സ് ടെസ്റ്റില്‍ അവസാന ദിനം ഇന്ത്യക്ക് ജയത്തിലേക്ക് 135 റണ്‍സാണ് വേണ്ടത്. ആറ് വിക്കറ്റാണ് ഇന്ത്യയുടെ കൈയിലുള്ളത്. 33 റണ്‍സുമായി ക്രീസിലുള്ള കെ എല്‍ രാഹുലിന്‍റെ ബാറ്റിംഗിലും റിഷഭ് പന്തിന്‍റെ ചോരത്തിളപ്പിലും വിശ്വാസമര്‍പ്പിച്ചാണ് ഇന്ത്യ അവസാന ദിനം വിജയത്തിലേക്ക് ബാറ്റുവീശാനിറങ്ങുന്നത്. രാഹുല്‍ ഒരറ്റം കാക്കുകയും മറുവശത്ത് റിഷഭ് പന്ത് തകര്‍ത്തടിക്കുകയും ചെയ്താല്‍ ഇന്ത്യക്ക് ആദ്യ സെഷനില്‍ തന്നെ ജയത്തിലെത്താനാവും.


