എതിരാളികളുടെ പേടിസ്വപ്നം; ഇന്ത്യന്‍ യുവതാരം 100 ടെസ്റ്റുകള്‍ കളിക്കുമെന്ന് ദിനേശ് കാര്‍ത്തിക്
'അവനൊരു സ്‌പെഷ്യല്‍ താരമാണ്. ഇന്ത്യന്‍ ക്രിക്കറ്റിനെ ഉയരങ്ങളിലെത്തിക്കാന്‍ നിരന്തര സംഭാവനകള്‍ നല്‍കാന്‍ പോകുന്ന താരം'.
സതാംപ്‌ടണ്‍: ഇന്ത്യന്‍ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ റിഷഭ് പന്തിനെ പ്രശംസ കൊണ്ടുമൂടി ദിനേശ് കാര്‍ത്തിക്. ഇന്ത്യക്കായി 100 ടെസ്റ്റുകള്‍ കളിക്കാന്‍ പന്തിന് കഴിയുമെന്നും എതിര്‍ ടീമുകളുടെ പേടിസ്വപ്‌നമായി മാറിക്കൊണ്ടിരിക്കുകയാണ് 23കാരനായ താരമെന്നും കാര്‍ത്തിക് സ്‌പോര്‍ട്‌സ് ടുഡേയോട് പറഞ്ഞു.
'ചുരുങ്ങിയ കാലത്തിനുള്ളില്‍ അവിസ്‌മരണീയമായ കുറച്ച് പ്രകടനങ്ങള്‍ റിഷഭ് പന്ത് പുറത്തെടുത്തിട്ടുണ്ട്. അതിസമ്മര്‍ദമുള്ള മത്സരങ്ങളില്‍ കളിച്ചു. അദേഹം എപ്പോഴും വെല്ലുവിളികള്‍ക്ക് തയ്യാറായ ഒരാളാണെന്ന് ഞാൻ കരുതുന്നു. ഐപിഎല്‍ ഫൈനലില്‍ അര്‍ധ സെഞ്ചുറി നേടി. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡല്‍ഹി ക്യാപിറ്റില്‍സിനെ ഒറ്റയ്‌ക്ക് ഒരു മത്സരത്തില്‍ ജയിപ്പിച്ചത് ഓര്‍ക്കുന്നു. അതൊരു എലിമിനേറ്റര്‍ മത്സരമാണെന്ന് തോന്നുന്നു. ഇത്തരം നിര്‍ണായക മത്സരങ്ങളില്‍ എപ്പോഴും റണ്‍സ് കണ്ടെത്തുന്നു. സമ്മര്‍ദം കൈകാര്യം ചെയ്യാനുള്ള കഴിവ് ഇത് വ്യക്തമാക്കുന്നുണ്ട്. ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനും എതിരായ പരമ്പരകളില്‍ ഇന്ത്യക്കായി ഗംഭീര ഇന്നിംഗ്‌സുകള്‍ കളിച്ചു.
ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ അഭിഭാജ്യഘടകമാകും റിഷഭ് പന്ത് എന്ന കാര്യത്തില്‍ സംശയമില്ല. ഇന്ത്യക്കായി 100 ടെസ്റ്റുകളും ഏറെ വൈറ്റ് ബോള്‍ മത്സരങ്ങളും കളിക്കാന്‍ പോകുന്ന താരങ്ങളില്‍ ഒരാളായിരിക്കും അദേഹം. കുറഞ്ഞ സാങ്കേതിക മികവ് കൊണ്ട് ഏറെ റണ്‍സ് കണ്ടെത്താനാകുന്നു. ധീരമായ ഷോട്ടുകള്‍ കൊണ്ട് എതിരാളികളുടെ മനസില്‍ ഭീതി ജനിപ്പിക്കാന്‍ കഴിയുന്നു. അവനൊരു സ്‌പെഷ്യല്‍ താരമാണ്. ഇന്ത്യന്‍ ക്രിക്കറ്റിനെ ഉയരങ്ങളിലെത്തിക്കാന്‍ നിരന്തര സംഭാവനകള്‍ നല്‍കാന്‍ പോകുന്ന താരം' എന്നും ദിനേശ് കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഗാബയില്‍ ഐതിഹാസിക ജയവുമായി ടീം ഇന്ത്യ 2-1ന് ടെസ്റ്റ് പരമ്പര നേടുമ്പോള്‍ പുറത്താകാതെ 89 റണ്‍സുമായി റിഷഭ് പന്തായിരുന്നു വിജയശില്‍പി. കരിയറില്‍ ഇതുവരെ 20 ടെസ്റ്റുകള്‍ കളിച്ച താരം മൂന്ന് സെഞ്ചുറികള്‍ സഹിതം 1358 റണ്‍സ് നേടിയിട്ടുണ്ട്. 18 ഏകദിനങ്ങളില്‍ 259 റണ്‍സും 32 അന്താരാഷ്‌ട്ര ടി20കളില്‍ 512 റണ്‍സും 76 ഐപിഎല്‍ മത്സരങ്ങളില്‍ 2292 റണ്‍സുമാണ് പന്തിന്‍റെ സമ്പാദ്യം.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസിലന്‍ഡിനെതിരായ കലാശപ്പോരിനായി ഇംഗ്ലണ്ടിലാണ് റിഷഭ് പന്ത് ഇപ്പോഴുള്ളത്. സതാംപ്‌ടണില്‍ ജൂണ്‍ 18നാണ് പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ തുടങ്ങുന്നത്. സീനിയര്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയെ മറികടന്ന് റിഷഭ് പന്ത് പ്ലേയിംഗ് ഇലവനില്‍ ഇടംപിടിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഫൈനലിന് ശേഷം ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കളിക്കുന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലും റിഷഭ് പന്തിനെ കാണാം.
ലങ്കന്‍ പര്യടനത്തിന്‍റെ തിയതികളായി; ഇന്ത്യന്‍ ടീമിനെ 15ന് പ്രഖ്യാപിച്ചേക്കും
ജയത്തിനായി ശ്രമിച്ചതുപോലുമില്ല, ഇംഗ്ലണ്ടിനെ ട്രോളി വീണ്ടും വസീം ജാഫർ
ഐസിസി കിരീടങ്ങളൊന്നുമില്ലാതെ കോലി; ആത്മവിശ്വാസം പകര്‍ന്ന് മുന്‍ ഓസീസ് താരം
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona