ആദ്യ പത്തോവറില്‍ 43 പന്ത് നേരിട്ട് 19 റണ്‍സ് മാത്രമെടുത്ത രോഹിത് പത്തൊമ്പതാം ഓവറില്‍ മിച്ചല്‍ ഓവന്‍റെ ഓവറില്‍ രണ്ട് സിക്സ് പറത്തി ടോപ് ഗിയറിലായി
അഡ്‌ലെയ്ഡ്: ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് 265 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത് ശര്‍മയുടെയും ശ്രേയസ് അയ്യരുടെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 264 റൺസെടുത്തു. 73 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ശ്രേയസ് അയ്യര്‍ 61 റണ്‍സടിച്ചപ്പോള്‍ അക്സര്‍ പട്ടേല്‍ 44 റണ്‍സെടുത്ത് മധ്യനിരയില്‍ നിര്‍ണായക സംഭാവന നല്‍കി. ഓസ്ട്രേലിയക്കായി ആദം സാംപ നാലു വിക്കറ്റെടുത്തപ്പോള്‍ സേവിയര്‍ ബാര്‍ട്‌ലെറ്റ് മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും വിക്കറ്റെടുത്തു.
അടിതെറ്റിയ തുടക്കം
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യയെ ആദ്യ അഞ്ചോവറില്‍ ഓസീസ് പേസര്‍മാര്‍ പിടിച്ചുകെട്ടി.ആദ്യ അഞ്ചോവറില്‍ ഹേസല്‍വുഡ് രണ്ട് മെയ്ഡിനുകളെറിഞ്ഞപ്പോള്‍ താളം കണ്ടെത്താന്‍ പാടുപെട്ട രോഹിത് പലപ്പോഴും ഭാഗ്യം കൊണ്ട് ഔട്ടാകാതെ രക്ഷപ്പെട്ടു. ഒരു തവണ റണ്ണൗട്ടില്‍ നിന്നും രണ്ട് തവണ എല്‍ബിഡബ്ല്യൂ അപ്പീലുകളില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും രോഹിത് പിടിച്ചു നിന്നു. എന്നാല്‍ സേവിയര്‍ ബാർട്‌ലെറ്റ് എറിഞ്ഞ ഏഴാം ഓവറിലെ ആദ്യ പന്തില്‍ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലും അഞ്ചാം പന്തില്‍ വിരാട് കോലിയും മടങ്ങിയതോടെ ഇന്ത്യ കൂടുതല്‍ പ്രതിരോധത്തിലായി. പവര്‍ പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 29 റണ്‍സിലെത്താനെ ഇന്ത്യക്കായുള്ളു. പതിനഞ്ചാം ഓവറിലാണ് ഇന്ത്യ 50 കടന്നത്.
എന്നാല്‍ ആദ്യ പത്തോവറില്‍ 43 പന്ത് നേരിട്ട് 19 റണ്‍സ് മാത്രമെടുത്ത രോഹിത് പത്തൊമ്പതാം ഓവറില്‍ മിച്ചല്‍ ഓവന്‍റെ ഓവറില്‍ രണ്ട് സിക്സ് പറത്തി ടോപ് ഗിയറിലായി. 74 പന്തില്‍ രോഹിത് അര്‍ധെസെഞ്ചുറിയിലെത്തി.കൂടെ ശ്രേയസ് അയ്യരും കട്ടക്ക് പിന്തുണയുമായി ക്രീസിലുറച്ചതോടെ ഇന്ത്യ 24-ാം ഓവറിൽ 100 കടന്നു. 67 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ ശ്രേയസ് രോഹിത്തിനൊപ്പം പിരിയാത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 136 പന്തില്‍ 118 റണ്‍സടിച്ച് ഇന്ത്യയുടെ തിരിച്ചടിക്ക് നേതൃത്വം നല്‍കി.
മധ്യനിരയില്‍ മിസ് ഹിറ്റ്
എന്നാല്‍ സെഞ്ചുറിയിലേക്ക് എന്ന് തോന്നിച്ച രോഹിത്തിനെ(73) മടക്കി മിച്ചല്‍ സ്റ്റാര്‍ക്ക് കൂട്ടുകെട്ട് പൊളിച്ചതോടെ ഇന്ത്യ വീണഅടും തകര്‍ന്നു. അക്സര്‍ പട്ടേലും ശ്രേയസ് അയ്യരും ചേര്‍ന്ന് 25 റണ്‍സ് കൂട്ടുകെട്ടിലൂം ഇന്ത്യയെ 150 കടത്തിയെങ്കിലും ശ്രേയസ് മടങ്ങിയശേഷം കെ എല്‍ രാഹുലും(11), വാഷിംഗ്ടണ്‍ സുന്ദറും(12), നിതീഷ് കുമാര്‍ റെഡ്ഡിയും(8) നിലയുറപ്പിക്കാതെ മടങ്ങിയതോടെ ഇന്ത്യ വീണ്ടും പ്രതിരോധത്തിലായി. 41 പന്തില്‍ 44 റണ്‍സെടുത്ത് ഇന്ത്യൻ മധ്യനിരയെ താങ്ങി നിര്‍ത്തിയ അക്സര്‍ പട്ടേല്‍ 44-ാം ഓവറിലും നിതീഷ് കുമാര്‍ 45-ാം ഓവറിലും പുറത്താവുമ്പോള്‍ ഇന്ത്യ 226 റണ്‍സിലെത്തിയതേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ അവസാന നാലോവറില്‍ തകര്‍ത്തടിച്ച ഹര്‍ഷിത് റാണയും അര്‍ഷ്ദീപ് സിംഗും ചേര്‍ന്ന് ഇന്ത്യയെ 250 കടത്തി. 18 പന്തില്‍ മൂന്ന് ബൗണ്ടറി അടക്കം ഹര്‍ഷിത് റാണ 24 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ അര്‍ഷ്ദീപ് സിംഗ് 14 പന്തില്‍ 13 റണ്‍സടിച്ചു.
ഓസ്ട്രേലിയക്കായി ആദം സാംപ 10 ഓവറില്‍ 60 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സേവിയര്‍ ബാര്‍ട്‌ലെറ്റ് 10 ഓവറില്‍ 39 റണ്‍സിന് 3 വിക്കറ്റെടുത്തു. 10 ഓവറില്‍ വിക്കറ്റൊന്നും വീഴ്ത്തിയില്ലെങ്കിലും ജോഷ് ഹേസല്‍വുഡ് രണ്ട് മെയ്ഡിനടക്കം 29 റണ്‍സ് മാത്രമാണ് വഴങ്ങിയത്. മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റെടുത്തു.


