നേരത്തെ 71 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ പാകിസ്ഥാന്‍ നാലാം ദിനം നാലു വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സെന്ന നിലയിലായിരുന്നു ക്രീസിലിറങ്ങിയത്.

റാവല്‍പിണ്ടി: പാകിസ്ഥാനെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒമ്പത് വിക്കറ്റ് ജയവുമായി രണ്ട് മത്സര ടെസ്റ്റ് പരമ്പര സമനിലയാക്കി ദക്ഷിണാഫ്രിക്ക. രണ്ടാം ടെസ്റ്റിന്‍റെ നാലാം ദിനം പാകിസ്ഥാന്‍റെ രണ്ടാം ഇന്നിംഗ്സ് 138 റണ്‍സ് അവസാനിപ്പിച്ച ദക്ഷിണാഫ്രിക്ക വിജയലക്ഷ്യമായ 68 റണ്‍സ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. വിജയത്തിനരികെ 42 റണ്‍സെടുത്ത ക്യാപ്റ്റൻ ഏയ്ഡന്‍ മാര്‍ക്രത്തിന്‍റെയും ട്രിസ്റ്റൻ സ്റ്റബ്സിന്‍റെയും(0) വിക്കറ്റുകളാണ് ദക്ഷിണഫ്രിക്കക്ക് നഷ്ടമായത്. നൊമാന്‍ അലിക്കാണ് രണ്ട് വിക്കറ്റും. 25 റണ്‍സോടെ റിയാന്‍ റിക്കിള്‍ടണും ടോണി ഡി സോർസിയും(0) പുറത്താകാതെ നിന്നു. ലാഹോറില്‍ നടന്ന ആദ്യ ടെസ്റ്റില്‍ പാകിസ്ഥാന്‍ 93 റണ്‍സിന് ജയിച്ചിരുന്നു. രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ജയിച്ചതോടെ രണ്ട് മത്സര പരമ്പര 1-1 സമനിലയായി. സ്കോര്‍ പാകിസ്ഥാന്‍ 333, 138, ദക്ഷിണാഫ്രിക്ക 404-68-2.

നേരത്തെ 71 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ പാകിസ്ഥാന്‍ നാലാം ദിനം നാലു വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സെന്ന നിലയിലായിരുന്നു ക്രീസിലിറങ്ങിയത്. 49 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന ബാബര്‍ അസം അര്‍ധസെഞ്ചുറി പൂര്‍ത്തിയായതിന് പിന്നാലെ പുറത്തായി.സ്കോര്‍ 100 കടന്നതിന് പിന്നാലെ 18 റണ്‍സെടുത്ത മുഹമ്മദ് റിസ്‌വാനെ സൈമണ്‍ ഹാര്‍മര്‍ മടക്കി. സല്‍മാന്‍ അലി ആഗ(28) പൊരുതി നോക്കിയെങ്കിലും നോമാന്‍ അലിയെ(0) ഹാര്‍മര്‍ പുറത്താക്കുകയും ഷഹീന്‍ അഫ്രീദി(0) റണ്ണൗട്ടാവുകയും ചെയ്തോടെ പാകിസ്ഥാന്‍ 105-8ലേക്ക് കൂപ്പുകുത്തി. പിന്നീട് സാജിദ് ഖാനെ(13) കൂട്ടുപിടിച്ച് സല്‍മാന്‍ അലി ആഗ നടത്തിയ ചെറുത്തുനില്‍പ്പ് പാകിസ്ഥാനെ 129 റണ്‍സിലെത്തിച്ചു. 28 റൺസടിച്ച സല്‍മാന്‍ അലി ആഗയെയും സാജിദ് ഖാനെയും പുറത്താക്കി കേശവ് മഹാരാജ് പാകിസ്ഥാന്‍റെ ചെറുത്തുനില്‍പ്പ് അവസാനിപ്പിച്ചു. ദക്ഷിണാഫ്രിക്കക്കായി സൈമണ്‍ ഹാര്‍മര്‍ ആറ് വിക്കറ്റെടുത്തപ്പോള്‍ കേശവ് മഹാരാജ് രണ്ട് വിക്കറ്റെടുത്തു.

ദക്ഷിണാഫ്രിക്കയുടെ വാലറ്റത്തിന്‍റെ പോരാട്ടം

പാകിസ്ഥാന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 333 റണ്‍സിന് മറുപടിയായയി ഇന്നലെ 185/4 എന്ന നിലയില്‍ ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് തുടക്കത്തിലെ കെയ്ല്‍ വെറെയ്‌നെയുടെ (10) വിക്കറ്റ് നഷ്ടമായി. തുടര്‍ന്നെത്തിയ സിമോണ്‍ ഹാര്‍മര്‍ (2), മാര്‍കോ യാന്‍സന്‍ (12) എന്നിവരും പെട്ടെന്ന് മടങ്ങിയതോടെ ദക്ഷണാഫ്രിക്ക 235-8ലേക്ക് തകര്‍ന്ന് കൂറ്റന്‍ ലീഡ് വഴങ്ങുമെന്ന് കരുതിയെങ്കിലും കേശവ് മഹാരാജിനെ (30) കൂട്ടുപിടിച്ച് സെനുരാന്‍ മുത്തുസാമി നടത്തിയ പോരാട്ടം ദക്ഷിണാഫ്രിക്കയെ 300 കടത്തി. 

എന്നാല്‍ മഹാരാജിനെ പുറത്താക്കി നോമാന്‍ അലി പാകിസ്ഥാന് ബ്രേക്ക് ത്രൂ നല്‍കി. മഹാരാജ് മടങ്ങുമ്പോള്‍ ഒമ്പതിന് 306 എന്ന നിലയിലായിരുന്നു പാകിസ്ഥാന്‍. എന്നാല്‍ പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന റബാഡയും മുത്തുസ്വാമിയും ചേര്‍ന്ന് 98 റണ്‍സ് കൂട്ടുകെട്ടിലൂടെ ദക്ഷിണാഫ്രിക്കയെ 400 കടത്തിയതിനൊപ്പം മികച്ച ലീഡും സമ്മാനിച്ചു. മുത്തുസ്വാമി 89 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ പതിനൊന്നാമനായി ക്രീസിലെത്തിയ റബാദ 61 പന്തില്‍ 71 റൺസെടുത്തു. പാകിസ്ഥാനുവേണ്ടി അരങ്ങേറിയ 38കാരനായ ആസിഫ് അഫ്രീദി ആറ് വിക്കറ്റെടുത്ത് ബൗളിംഗില്‍ തിളങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക