ടി20 ലോകകപ്പ്: ന്യൂസിലന്‍ഡിനോടേറ്റ തോല്‍വി ഭീരുത്വം കാരണം; കുറ്റസമ്മതവുമായി വിരാട് കോലി
ബാറ്റും ബോളും കൊണ്ട് അത്ര ധൈര്യശാലികളായിരുന്നു ഞങ്ങളെന്ന് തോന്നുന്നില്ല എന്നാണ് മത്സര ശേഷം കോലിയുടെ വാക്കുകള്‍
ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) സൂപ്പര്‍ 12 ഘട്ടത്തിലെ ജീവന്‍മരണ പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനോട്(New Zealand Cricket Team) ഏറ്റ തോല്‍വി ടീം ഇന്ത്യ(Team India) ഭീരുത്വം കാണിച്ചതിന് നല്‍കേണ്ടിവന്ന വിലയെന്ന് നായകന്‍ വിരാട് കോലി(Virat Kohli). ബാറ്റും ബോളും കൊണ്ട് ധൈര്യശാലികളായിരുന്നു ഞങ്ങളെന്ന് തോന്നുന്നില്ല എന്നാണ് മത്സര ശേഷം കോലിയുടെ വാക്കുകള്‍.
സമ്മര്‍ദമെന്ന് കോലി
'ടീം ഇന്ത്യക്കായി കളിക്കുമ്പോള്‍ ഏറെ പ്രതീക്ഷകളുണ്ടാകും. ആരാധകരില്‍ നിന്ന് മാത്രമല്ല, താരങ്ങളില്‍ നിന്നും. അതിനാല്‍ തീര്‍ച്ചയായും നമ്മുടെ മത്സരങ്ങള്‍ക്ക് സമ്മര്‍ദമുണ്ടാകും. എന്നാലത് വര്‍ഷങ്ങളായി മറികടക്കുന്നുണ്ടായിരുന്നു. ഇന്ത്യക്ക് വേണ്ടി കളിക്കുന്ന എല്ലാവരും അത് ഉൾക്കൊള്ളണം. രണ്ട് മത്സരങ്ങളില്‍ സമ്മര്‍ദം അതിജീവിക്കാനായില്ല. ഇനിയുമേറെ ക്രിക്കറ്റ് ഞങ്ങളില്‍ ബാക്കിയുണ്ട്' എന്നും കോലി കൂട്ടിച്ചേര്‍ത്തു.
ടി20 ലോകകപ്പ്: ടോസ് മുതല്‍ കളി കൈവിട്ടു; ഇന്ത്യയുടെ തോൽവിക്ക് വഴിവെച്ച അഞ്ച് കാരണങ്ങൾ
ബുമ്ര പറഞ്ഞത്
'ടോസ് നിർണായകമായിരുന്നു. ആദ്യം ബാറ്റ് ചെയ്യേണ്ടിവരുകയാണെങ്കിൽ വലിയ സ്കോറിലെത്തണം എന്നായിരുന്നു തീരുമാനം. ബാറ്റർമാർ അൽപം നേരത്തേ ആക്രമിച്ച് തുടങ്ങിയത് തിരിച്ചടിയായി. തുടർച്ചയായി ബയോ-ബബിളിൽ കഴിയുന്നത് താരങ്ങളുടെ പ്രകടനത്തെ ബാധിച്ചിട്ടുണ്ട്. തോൽവിയും ജയവും ക്രിക്കറ്റിന്‍റെ ഭാഗമാണ്. ഈ തോൽവിയിൽ തളരില്ല'.
ഇന്ത്യ ത്രിശങ്കുവില്‍
ഇന്ത്യ നിർണായക മത്സരത്തിൽ എട്ട് വിക്കറ്റിന് ന്യൂസിലൻഡിനോട് തോല്‍ക്കുകയായിരുന്നു. ഇന്ത്യയുടെ 110 റൺസ് 33 പന്ത് ശേഷിക്കെയാണ് കിവീസ് മറികടന്നത്. ഇതോടെ ഇന്ത്യയുടെ സെമിഫൈനൽ സാധ്യത മങ്ങി. ഡാരില്‍ മിച്ചല്‍- കെയ്‌ന്‍ വില്യംസണ്‍ സഖ്യം മത്സരം തട്ടിയെടുക്കുകയായിരുന്നു. മിച്ചല്‍ 49 റണ്‍സിലും ഗുപ്റ്റില്‍ 20ലും പുറത്തായി. ബുമ്രക്കാണ് ഇരു വിക്കറ്റുകളും. എന്നാല്‍ വില്യംസണും(33*), ദേവോണ്‍ കോണ്‍വേയും(2*) ടീമിനെ ജയിപ്പിച്ചു.
ടി20 ലോകകപ്പ്: സെമി കാണാതെ ഇന്ത്യ പുറത്തായോ? ഇനിയുള്ള സാധ്യതകള്‍
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത കോലിപ്പടയ്‌ക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 110 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 19 പന്തില്‍ 26 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ടോപ് സ്‌കോറര്‍. നായകന്‍ വിരാട് കോലി ഒന്‍പത് റണ്‍സില്‍ പുറത്തായി. കിവികള്‍ക്കായി ബോള്‍ട്ട് മൂന്നും സോധി രണ്ടും മില്‍നെയും സൗത്തിയും ഓരോ വിക്കറ്റും നേടി. ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് ഇന്ത്യ 10 വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയിരുന്നു.