ഏഷ്യാ കപ്പ് ക്രിക്കറ്റിൽ റൺവേട്ടയിലും വിക്കറ്റ് വേട്ടയിലും മുന്നിൽ നിൽക്കുന്ന താരങ്ങളെ പരിചയപ്പെടാം.

മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റിന് അടുത്ത മാസം ഒമ്പതിന് യുഎഇയില്‍ തുടക്കമാകുമ്പോള്‍ ഏഷ്യാ കപ്പ് ചരിത്രത്തില്‍ വിക്കറ്റ് വേട്ടയിലും റണ്‍വേട്ടയിലും മുന്നിലുള്ള താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം. അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പ് കണക്കിലെടുത്ത് ഇത്തവണ ടി20 ഫോര്‍മാറ്റിലാണ് ഏഷ്യാ കപ്പ് നടക്കുന്നത്. കഴിഞ്ഞ തവണ ഏകദിന ലോകകപ്പ് പരിഗണിച്ച് ഏകദിന ഫോര്‍മാറ്റിലായിരുന്നു ടൂര്‍ണമെന്‍റ് നടത്തിയിരുന്നത്. ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച ഇന്ത്യയാണ് ഏഷ്യാ കപ്പിലെ നിലവിലെ ചാമ്പ്യൻമാര്‍.ഏഷ്യാ കപ്പില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ ടീം ഇന്ത്യയാണെങ്കിലും റണ്‍വേട്ടയിലോ വിക്കറ്റ് വേട്ടയിലോ ഇന്ത്യക്കാരല്ല മുന്നിലെന്നതാണ് കൗതുകകരം. 

ഏഷ്യാ കപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റര്‍ ശ്രീലങ്കയുടെ ഇതിഹാസ ഓപ്പണര്‍ സനത് ജയസൂര്യയാണ്. 53 റൺസ് ശരാശരിയില്‍ 1220 റണ്‍സാണ് ജയസൂര്യ ഏഷ്യാ കപ്പില്‍ നിന്ന് അടിച്ചെടുത്തത്. രണ്ടാം സ്ഥാനത്തും മറ്റൊരു ശ്രീലങ്കന്‍ താരമാണ്. ലങ്കയുടെ ഇതിഹാസ വിക്കറ്റ് കീപ്പറായ കുമാര്‍ സംഗക്കാരയാണ് ഏഷ്യാ കപ്പ് റണ്‍വേട്ടയില്‍ രണ്ടാമത്1075 റണ്‍സാണ് സംഗക്കാര ഏഷ്യാ കപ്പില്‍ നിന്ന് അടിച്ചെടുത്തത്. ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ റണ്‍വേട്ടയില്‍ മൂന്നാം സ്ഥാനത്താണ്. 971 റണ്‍സാണ് സച്ചിന്‍ ഏഷ്യാ കപ്പില്‍ നിന്ന് നേടിയത്.

വിക്കറ്റ് വേട്ടയിലും ലങ്കാധിപത്യം വിക്കറ്റ് വേട്ടക്കാരിലും ഒന്നാമത് ഒരു ശ്രീലങ്കന്‍ താരമാണ്. ലങ്കയുടെ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരനാണ് ഏഷ്യാ കപ്പിലെ വിക്കറ്റ് വേട്ടയില്‍ ഒന്നാമത്. 24 മത്സരങ്ങളില്‍ 30 വിക്കറ്റുകളാണ് മുരളീധരന്‍ വീഴ്ത്തിയത്. രണ്ടാം സ്ഥാനത്തും ലങ്കന്‍ താരമാണ്. ലങ്കന്‍ പേസറായിരുന്ന ലസിത് മലിംഗ. 29 വിക്കറ്റുകളാണ് മലിംഗ് എഷ്യാ കപ്പില്‍ എറിഞ്ഞിട്ടത്. എട്ട് മത്സരങ്ങളില്‍ നിന്ന് 26 വിക്കറ്റെടുത്തിട്ടുള്ള ലങ്കയുടെ മിസ്റ്ററി സ്പിന്നര്‍ അജാന്ത മെന്‍ഡിസാണ് മൂന്നാം സ്ഥാനത്ത്. എന്നാല്‍ ടൂര്‍ണമെന്‍റ് ടി20 ഫോര്‍മാറ്റിലേക്ക് മാറിയശേഷം നടന്ന രണ്ട് ടൂര്‍ണമെന്‍റില്‍ 421 റണ്‍സുമായി വിരാട് കോലിയാണ് റണ്‍വേട്ടയില്‍ ഒന്നാമതായത്. 13 വിക്കറ്റെടുത്ത ഇന്ത്യയുടെ ഭുവനേശ്വര്‍ കുമാര്‍ വിക്കറ്റ് വേട്ടയില്‍ ഒന്നാമതായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക