വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യക്ക് യശസ്വി ജയ്സ്വാളിന്റെ വിക്കറ്റ് നഷ്ടമായി. ഡബിൾ സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന ജയ്സ്വാൾ, ശുഭ്മാൻ ഗില്ലുമായുള്ള ധാരണപ്പിശകിൽ റണ്ണൗട്ടാവുകയായിരുന്നു.
ദില്ലി: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനം തുടക്കത്തിലെ ഇന്ത്യക്ക് യശസ്വി ജയ്സ്വാളിന്റെ വിക്കറ്റ് നഷ്ടം. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 318 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ ഇന്ത്യക്ക് സെഞ്ചുറിയുമായി ക്രീസിലുണ്ടായിരുന്ന യശസ്വി ജയ്സ്വാളിന്‍റെ വിക്കറ്റാണ് രണ്ടാം ദിനം തുടക്കത്തിലെ നഷ്ടമായത്. 258 പന്ത് നേരിട്ട് 175 റണ്‍സടിച്ച ജയ്സ്വാള്‍ ഗില്ലുമായുള്ള ധാരണപ്പിശകില്‍ റണ്ണൗട്ടാവുകയായിരുന്നു. അതിവേഗ സിംഗിളിനായുള്ള ജയ്സ്വാളിന്‍റെ ശ്രമമാണ് റണ്ണൗട്ടില്‍ കലാശിച്ചത്. 22 ബൗണ്ടറികള്‍ അടങ്ങുന്നതാണ് ജയ്സ്വാളിന്‍റെ ഇന്നിംഗ്സ്.
ഡബിള്‍ സെഞ്ചുറി പ്രതീക്ഷ പൊലിഞ്ഞു
രണ്ടാം ദിനം ആദ്യ സെഷനില്‍ യശസ്വി ജയ്സ്വാളിന്‍റെ ഡബിള്‍ സെഞ്ചുറി കാണാനിരുന്ന ആരാധകരെ നിരാശരാക്കിയാണ് യുവ ഓപ്പണര്‍ നിര്‍ഭാഗ്യകരമായി റണ്ണൗട്ടായത്. പന്ത് മിഡോഫിലേക്ക് തട്ടിയിട്ട് ജയസ്വാള്‍ അഥിവേഗ സിംഗിളിന് ശ്രമിച്ചപ്പോള്‍ ഗില്‍ പ്രതികരിക്കാതെ തിരിച്ചയച്ചതാണ് റണ്ണൗട്ടില്‍ കലാശിച്ചത്. ഗില്‍ തിരിച്ചയച്ചപ്പോള്‍ തിരികെ ഓടിയ ജയ്സ്വാള്‍ ക്രീസിലെത്തും മുമ്പെ മിഡോഫില്‍ നിന്നുള്ള ടാഗ്നരൈയന്‍ ചന്ദര്‍പോളിന്‍റെ ത്രോ പിടിച്ചെടുത്ത് ടെവിന്‍ ഇമ്ലാച്ച് ബെയ്‌ൽസിളക്കിയിരുന്നു. മൂന്നാം വിക്കറ്റില്‍ 74 റണ്‍സാണ് ജയ്സ്വാള്‍-ഗില്‍ സഖ്യം കൂട്ടിച്ചേര്‍ത്തത്. ജയ്സ്വാള്‍ മടങ്ങിയതോടെ അഞ്ചാം നമ്പറില്‍ ധ്രുവ് ജുറെലിന് പകരം നിതീഷ് കുമാര്‍ റെഡ്ഡിയാണ് ക്രീസിലെത്തിയത്.
വിന്‍ഡീസിനെതിരെ രണ്ടാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 354 റണ്‍സെടന്ന നിലയിലാണ്. 44 റണ്‍സോടെ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലും 10 റണ്‍സുമായി നിതീഷ് കുമാര്‍ റെഡ്ഡിയുമാണ് ക്രീസില്‍. ഇന്നലെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞടുത്ത ഇന്ത്യ യശസ്വി ജയ്സ്വാളിന്‍റെ സെഞ്ചുറിക്ക് പുറമെ സായ് സുദര്‍ശന്‍റെ അര്‍ധസെഞ്ചുറിയുടെയും മികവിലാണ് മികച്ച സ്കോറിലെത്തിയത്. 38 റൺസെടുത്ത കെ എല്‍ രാഹുലിന്‍റെയും 87 റണ്‍സെടുത്ത സായ് സുദര്‍ശന്‍റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് ആദ്യദിനം നഷ്ടമായത്. വാറിക്കനാണ് വിന്‍ഡീസിനായി രണ്ടുവിക്കറ്റുമെടുത്തത്.
കെ എല്‍ രാഹുലും യശസ്വി ജയ്സസ്വാളും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 58 റൺസടിച്ച് നല്ല തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. രണ്ടാം വിക്കറ്റില്‍ യശസ്വി-സായ് സുദര്‍ശന്‍ സഖ്യം 193 റണ്‍സാണ് അടിച്ചെടുത്തശേഷമാണ് വേര്‍ പിരിഞ്ഞത്. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്സ് ജയം നേടിയിരുന്നു. രണ്ടാം ടെസ്റ്റിലും ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.


