ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്ലസ് ടു വിദ്യാർഥിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; 19കാരൻ അറസ്റ്റിൽ
കെട്ടിട നിർമ്മാണ തൊഴിലാളിയായ ശ്രീകാന്ത് പെൺകുട്ടിയെ ഇടയ്ക്കിടെ വീട്ടിൽ കൊണ്ടുവരുന്നതിൽ സംശയം തോന്നിയ പരിസരവാസികളാണ് വിവരം പൊലീസിൽ അറിയിച്ചത്.
തിരുവനന്തപുരം: ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട സ്കൂൾ വിദ്യാർഥിനിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച പ്രതി പൊലീസ് പിടിയിൽ. കാഞ്ഞിരംകുളം ചാണി കിഴക്കേകളത്താന്നി വീട്ടിൽ ശ്രീകാന്ത് (19) ആണ് കാഞ്ഞിരംകുളം പൊലീസിൻറെ പിടിയിലായത്. പ്ലസ്ടു വിദ്യാർഥിനിയെ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ശേഷം സ്കൂളിന് പരിസരത്ത് വന്ന് ബന്ധം സ്ഥാപിക്കുകയും പ്രലോഭിപ്പിച്ച് ശ്രീകാന്തിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു.
കെട്ടിട നിർമ്മാണ തൊഴിലാളിയായ ശ്രീകാന്ത് പെൺകുട്ടിയെ ഇടയ്ക്കിടെ വീട്ടിൽ കൊണ്ടുവരുന്നതിൽ സംശയം തോന്നിയ പരിസരവാസികളാണ് വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന് കാഞ്ഞിരംകുളം എസ്എച്ച്ഒ അജിചന്ദ്രൻ നായരുടെ തൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 30 വർഷം തടവുശിക്ഷ
ഇടുക്കി മറയൂരിൽ 13 കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 30 തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. 2018 ൽ മറയൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. ഇടുക്കി അതിവേഗ പോക്സോ കോടതി ജഡ്ജി ടി ജി വർഗീസാണ് ശിക്ഷ വിധിച്ചത്. മറയൂർ സ്വദേശിയാണ് കേസിലെ പ്രതി. അമ്മയില്ലാത്ത സമയത്ത് വീട്ടിൽ വച്ച് പ്രതി കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്.
കുട്ടിയുടെയും സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന സഹോദരിയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് വിധി. വിചാരണക്കിടെ കുട്ടിയുടെ അമ്മ പ്രതിഭാഗത്തേക്ക് കൂറുമാറിയിരുന്നു. അതിജീവിതയുടെ പുരനധിവാസത്തിനായി ജില്ലാ ലീഗൽ സർവീസ് അതോറിട്ടി ഒരു ലക്ഷം രൂപ അധികം നൽകണമെന്നും കോടതി വിധിച്ചു. കുട്ടി ഇപ്പോഴും ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ സംരക്ഷണ കേന്ദ്രത്തിലാണ് കഴിയുന്നത്. കേസിൽ പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് എസ് സനീഷ് ഹാജരായി.