സത്യജിത് റേയുടെ മുത്തച്ഛനും പ്രശസ്ത സാഹിത്യകാരനുമായ ഉപേന്ദ്ര കിഷോർ റേ ചൗധരിയുടേതായിരുന്നു നൂറ്റാണ്ട് പഴക്കമുള്ള വീട്.
ലോകോത്തര ഇന്ത്യന്‍ ചലച്ചിത്ര സംവിധായകന്‍ സത്യജിത് റേയുടെ ധാക്കയിലുള്ള പൈതൃക വസതി ബംഗ്ലാദേശ് സര്‍ക്കാര്‍ പൊളിച്ച് മാറ്റാന്‍ പോവുകയാണെന്നും കേന്ദ്രം ഇടപെടണമെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ധാക്കയിലെ മൈമെൻസിങ്ങ് നഗരത്തിലെ നൂറ്റാണ്ട് പഴക്കമുള്ള സ്വത്ത് റേയുടെ മുത്തച്ഛനും പ്രശസ്ത സാഹിത്യകാരനുമായ ഉപേന്ദ്ര കിഷോർ റേ ചൗധരിയുടേതായിരുന്നു. ഇന്ത്യന്‍ സിനിമാ ചരിത്രവുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്ന ഈ വീട് പൊളിക്കാനുള്ള പ്രവര്‍ത്തി ഇതിനകം ആരംഭിച്ചെന്ന പ്രാദേശിക റിപ്പോര്‍ട്ടുകൾ പറയുന്നു.
'ഈ വാർത്ത അങ്ങേയറ്റം ദുഃഖകരമാണ്. ബംഗാളി സംസ്കാരത്തിന്‍റെ മുൻനിര വാഹകരിൽ ഒരാളാണ് റേ കുടുംബം. ബംഗാളി നവോത്ഥാനത്തിന്‍റെ ഒരു സ്തംഭമാണ് ഉപേന്ദ്ര കിഷോർ. അതിനാൽ, ഈ വീട് ബംഗാളിന്‍റെ സാംസ്കാരിക ചരിത്രവുമായി സങ്കീർണ്ണമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു.' മുഖ്യമന്ത്രി മമത ബാനര്‍ജി എക്സിലെഴുതിയ കുറിപ്പില്‍ പറയുന്നു. റേയുടെ പൈതൃക ഭവനം സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ബംഗ്ലാദേശിലെ മുഹമ്മദ് യൂനുസ് സർക്കാരിനോടും ആ രാജ്യത്തെ എല്ലാ മനസ്സാക്ഷിയുള്ള ജനങ്ങളോടും അഭ്യര്‍ത്ഥിക്കുകയാണെന്നും ഒപ്പം ഇന്ത്യന്‍ സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നും മമത എഴുതി.
പുരാവസ്തു സ്മാരകമായി കണക്കാക്കിയിരുന്ന ഉപേന്ദ്ര കിഷോർ റേ ചൗധരിയുടെ വീട് മുമ്പ് മൈമെൻസിങ് ചിൽഡ്രൻസ് അക്കാദമിയായി ഉപയോഗിച്ചിരുന്നു, എന്നാൽ പിന്നീട് വർഷങ്ങളോളം സർക്കാര്‍ അവഗണനയെ തുടർന്ന് അത് നാശത്തിന്‍റെ വക്കിലെത്തിയെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പുതിയൊരു സെമി-കോൺക്രീറ്റ് കെട്ടിടത്തിന് വേണ്ടിയാണ് പഴയ കെട്ടിടം പൊളിച്ച് മാറ്റുന്നതെന്ന് ബംഗ്ലാദേശിൽ നിന്നുള്ള ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള കെട്ടിടമാണിതെന്ന് ബംഗ്ലാദേശ് പുരാവസ്തു വകുപ്പിന്‍റെ കണക്കുകൾ പറയുന്നു. 1947 ല്‍ വിഭജനാനന്തരം സ്വത്ത് ബംഗ്ലാദേശിന്‍റെ കീഴിലായി. 10 വർഷമായി വീട് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. ചില്‍ഡ്രസ് അക്കാദമിക്കായി നിരവധി മുറികളുള്ള കെട്ടിടമാണ് ആവശ്യം. അതിനായി പഴയ കെട്ടിടം പൊളിച്ച് മാറ്റി പുതിയത് പണിയുമെന്ന് ധാക്കയിലെ ചിൽഡ്രൻ അഫയേഴ്‌സ് ഓഫീസർ എംഡി മെഹെദി സമാന്‍ പറഞ്ഞു.


