ബീഫ്, ഒണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഗാസ, ഈഗിള്‍ ഓഫ് ദ റിപ്പബ്ലിക്, ഹാര്‍ട്ട് ഓഫ് ദ വോള്‍ഫ് എന്നീ സിനിമകള്‍ക്കാണ് പ്രദര്‍ശനാനുമതി ലഭിച്ചിരിക്കുന്നത്.
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദര്‍ശനാനുമതി നിഷേധിച്ച 19 സിനിമകളില്‍ നാലെണ്ണത്തിന് സ്ക്രീനിംഗ് അനുമതി. ബീഫ്, ഒണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഗാസ, ഈഗിള്‍ ഓഫ് ദ റിപ്പബ്ലിക്, ഹാര്‍ട്ട് ഓഫ് ദ വോള്‍ഫ് എന്നീ സിനിമകള്‍ക്കാണ് പ്രദര്‍ശനാനുമതി ലഭിച്ചിരിക്കുന്നത്. ബാക്കിയുള്ള 15 ചിത്രങ്ങള്‍ ഇപ്പോഴും പ്രതിസന്ധിയില്‍ തുടരുകയാണ്.
ഇതിനിടെ സിനിമകൾക്ക് പ്രദർശനാനുമതി നൽകാത്തത് കേന്ദ്രസർക്കാരിന്റെ ബോധപൂർവ്വമായ ഇടപെടൽ മൂലമാണെന്ന് മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു. ഐഎഫ്എഫ്കെ ലോകത്തിന് തന്നെ മാതൃകയാണ്. ഇതുവരെ ഇല്ലാത്ത പ്രശ്നമാണ് ഇപ്പോഴുണ്ടായതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് സിനിമകൾക്ക് അനുമതി നിഷേധിച്ചിരിക്കുന്നത്. മേളയെ തകർക്കാനുള്ള ശ്രമമാണിത്. അടുത്ത മേള നടക്കുമോ എന്നതിൽ ആശങ്കയുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.
ചലച്ചിത്ര മേളയിൽ സെൻസർ സർട്ടിഫിക്കറ്റ് കിട്ടാത്ത സിനിമകൾ എക്സംഷൻ സർട്ടിഫിക്കറ്റോട് കൂടിയാണ് സാധാരണ പ്രദർശിപ്പിക്കാറുള്ളത്. ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിങ് മന്ത്രാലയമാണ് സർട്ടിഫിക്കറ്റ് നൽകേണ്ടത്.
പ്രദർശനം അനിശ്ചിതത്വത്തിലായ സിനിമകൾ:
1. THE GREAT DICTATOR
2. PALESTINE 36
3. A POET: UNCONCEALED POETRY
4. RED RAIN
5. ALL THAT'S LEFT OF YOU
6. RIVERSTONE
7. BAMAKO
8. THE HOUR OF THE FURNACES
9. BATTLESHIP POTEMKIN
10. TUNNELS: SUN IN THE DARK
11. CLASH
12. YES
13. FLAMES
14. TIMBUKTU
15. WAJIB



