കോതമംഗലം ഭാരത് ലജ്ന ഹൗസിങ് കോപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്ന് 35 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മുൻ ജീവനക്കാരി സോണിയ സെബാസ്റ്റ്യൻ ഉൾപ്പെടെ നാല് പേർക്കെതിരെ പോലീസ് കേസെടുത്തു. സോണിയയുടെ നേതൃത്വത്തിൽ പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റി തട്ടിയെടുക്കുകയായിരുന്നുവെന്നാണ് പരാതി. 

കോതമംഗലം: ഭാരത് ലജ്ന ഹൗസിങ് കോപ്പറേറ്റീവ് സൊസൈറ്റിയിലെ കോതമംഗലം ബ്രാഞ്ചിൽ നിന്ന് 35 ലക്ഷം രൂപ തട്ടിയ കേസിൽ മുൻ ജീവനക്കാരി കോട്ടയം സ്വദേശി സോണിയ സെബാസ്റ്റ്യനടക്കം നാലുപേര്‍ക്കിതെരെ കേസെടുത്ത് കോതമംഗലം പൊലീസ്. സൊസൈറ്റിയുടെ ലീഗൽ റിക്കവറി വിഭാഗം നൽകിയ പരാതിയിലാണ് എഫ്ഐആര്‍ ഇട്ടത്. ജീവനക്കാര്‍ തന്നെ തട്ടിപ്പ് നടത്തിയ പശ്ചാത്തലത്തിൽ ആഭ്യന്തര അന്വേഷണവും നടപടികളും സ്വീകരിക്കുമെന്ന് സൊസൈറ്റി അധികൃതര്‍ അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

ഭാരത് ലജ്ന ഹൗസിങ് കോപ്പറ്റീവ് സൊസൈറ്റിയിലെ ജീവനക്കാരായിരുന്നു കോട്ടയം സ്വദേശി സോണിയ സെബാസ്റ്റ്യൻ, നിതിൻ ഗിരീഷ്, അലക്സിൻ ജിജോ, കോതമംഗലം എം.എ. കോളേജിൽ നിന്ന് സീനിയര്‍ ക്ലര്‍ക്കായി വിരമിച്ച ടി.ടി. ജേക്കബ് എന്നിവര്‍ക്ക് എതിരെയാണ് കേസ്. 2021 ൽ ജോലിയിരിക്കെ, സോണിയയുടെ നേതൃത്വത്തിലാണ് 35 ലക്ഷം രൂപ ജേക്കബിൻ്റെ അക്കൗണ്ടിലേക്ക് മാറ്റിയത്. പിന്നീട് ഇത് പ്രതികൾ പിൻവലിച്ചു, ദുരുപയോഗം ചെയ്തു എന്നാണ് കണ്ടെത്തൽ. പണം മാറ്റയതിന്റെ അടക്കം ബാങ്ക് രേഖകൾ സഹിതമാണ് സൊസൈറ്റിയുടെ ലീഗൽ ആൻഡ് റിക്കവറി വിഭാഗത്തിൻ്റെ പരാതി. നേരത്തേയും പണം തട്ടിയ കേസിൽ അറസ്റ്റിലായിട്ടുണ്ട് സോണിയ സെബാസ്റ്റ്യൻ.

ചാര്‍ട്ടേഡ് അക്കൗണ്ടിൽ നിന്ന് 50 ലക്ഷം തട്ടിയ കേസിൽ സോണിയയെ എറണാകുളം പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കേസിൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയത് ഈ അടുത്താണ്. സോണിയ പലരേയും സാമ്പത്തികമായി തട്ടിപ്പിന് ഇരയാക്കിയതിൽ നാലോളം കേസിൽ പ്രതിയായിട്ടുണ്ട്.സ്ഥാപനത്തിലെ ജീവനക്കാര്‍ തന്നെ തട്ടിപ്പിൽ പങ്കാളികളായതിനാൽ, ആഭ്യന്തര പരിശോധനയും നടപടികളും തുടങ്ങിയെന്ന് ബിഎൽഎം അറിയിച്ചു.