Asianet News MalayalamAsianet News Malayalam

Joju George| കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതി; ജോജു ജോർജിനെതിരെ കേസെടുക്കുന്നതിൽ തീരുമാനം ഇന്ന്

ഇന്ധന വില വർധനവിനെതിരെ കൊച്ചിയിൽ കോൺഗ്രസ് സംഘടിപ്പിച്ച വഴിതടയൽ സമരത്തിനിടെയാണ് ജോജു ജോർജും കോൺഗ്രസ് പ്രവർത്തകരുമായി വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായത്.

Complaint filed by congress workers decision to file case against actor joju george today
Author
Kochi, First Published Nov 2, 2021, 7:13 AM IST

കൊച്ചി: നടൻ ജോജു ജോർജിനെതിരെ (Joju George) വനിതാ കോൺഗ്രസ് പ്രവർത്തകർ (Congress Workers) നൽകിയ പരാതിയിൽ കേസെടുക്കണോയെന്ന് കൊച്ചി സിറ്റി പൊലീസ് ഇന്ന് തീരുമാനിക്കും. ഇന്ധന വില വർധനവിനെതിരെ കൊച്ചിയിൽ കോൺഗ്രസ് സംഘടിപ്പിച്ച വഴിതടയൽ സമരത്തിനിടെയാണ് ജോജു ജോർജും കോൺഗ്രസ് പ്രവർത്തകരുമായി വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായത്.

ജോജു അധിക്ഷേപിച്ചെന്നാരോപിച്ചാണ് വനിതാ പ്രവർത്തകർ പരാതി നൽകിയത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് കേസെടുക്കണോയെന്ന് തീരുമാനിക്കാമെന്നാണ് മരട് പൊലീസ് നിലപാട്. തന്‍റെ വാഹനം ആക്രമിച്ചെന്നാരോപിച്ച് ജോജു നൽകിയ പരാതിയിൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് ഇന്നലെ തന്നെ കേസെടുത്തിരുന്നു. മുൻ മേയർ ടോണി ചമ്മിണിയുടെ നേതൃത്വത്തിലാണ് ജോജുവിനെ കയ്യേറ്റം ചെയ്തതെന്നും വാഹനത്തിന് ആറ് ലക്ഷം രൂപയുടെ കേടുപാടുണ്ടാക്കിയെന്നും എഫ്ഐആറിലുണ്ട്.

Also Read: ജോജുവിനെതിരെ കേസില്ല, വണ്ടി അടിച്ചു തകർത്ത കോൺഗ്രസുകാർക്കെതിരെ കേസ്

ജോജു മദ്യപിച്ചിരുന്നുവെന്നാണ് മഹിളാ കോൺഗ്രസ് ആരോപിച്ചത്. എന്നാൽ പൊലീസിനൊപ്പം പോയ ജോജു ജോർജ് വൈദ്യപരിശോധനയ്ക്ക് വിധേയനായി. തുടർന്ന് ജോജു മദ്യപിച്ചിരുന്നില്ലെന്ന് തെളിഞ്ഞു. ഇതോടെ ജോജു മദ്യപിച്ചെത്തി അപമര്യാദയായി പെരുമാറിയെന്ന കോൺ​ഗ്രസ് പ്രവ‍ർത്തകരുടെ ആരോപണം തെറ്റാണെന്ന് തെളിഞ്ഞു. ആശുപത്രിയിലെത്തിക്കും മുൻപ് നടത്തിയ ശ്വാസപരിശോധനയിലും ജോജു മദ്യപിച്ചില്ലെന്നാണ് കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു

ഇന്ധനവില വർദ്ധനയ്ക്കെതിരെ ഇന്നലെ രാവിലെ കോൺഗ്രസ് നടത്തിയ സമരമാണ് ഒടുവിൽ നാടകീയ രംഗങ്ങളിൽ കലാശിച്ചത്. വണ്ടി ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി ഏറെ നേരമായതോടെ നടൻ ജോജു ജോർജ് ഇറങ്ങി വന്നു. വഴി ത‍ടഞ്ഞുള്ള സമരത്തിനെതിരെ പ്രതിഷേധിച്ചു. തന്‍റെ കാറിനടുത്തുള്ള വാഹനത്തിൽ കീമോ തെറാപ്പി ചെയ്യാൻ പോകുന്ന ഒരു കുട്ടിയാണുള്ളതെന്നും, തൊട്ടപ്പുറത്തുള്ള കാറിൽ ഒരു ഗർഭിണി സ്കാനിംഗിനായി പോകുകയാണെന്നും, ഇവരുടെയൊക്കെ വഴി തടഞ്ഞിട്ട് ഇതെന്ത് സമരമാണെന്നും ജോജു. ഒടുവിൽ ജോജുവും കോൺഗ്രസുകാരും തമ്മിൽ സംഘർഷമായി. 

ജനം ഇവിടെ രണ്ട് ചേരിയായി തിരിഞ്ഞ് തമ്മിൽ തർക്കമായി. തർക്കങ്ങൾക്കൊടുവിൽ പൊലീസ് ഒടുവിൽ വാഹനം കടത്തി വിട്ടുതുടങ്ങിയെങ്കിലും ജോജുവിന്‍റെ വണ്ടി സമരക്കാർ തടഞ്ഞു. ഏറെ നേരത്തെ വാക്കുതർക്കത്തിനൊടുവിൽ സമരക്കാർ ജോജുവിന്‍റെ വണ്ടി അടിച്ചു തകർത്തു. ഏറെ നേരം പണിപ്പെട്ട ശേഷം എസ്ഐ നേരിട്ട് സീറ്റിൽ കയറി ഇരുന്നാണ് ജോജുവിന്‍റെ വാഹനം കടത്തി വിട്ടത്. അപ്പോഴേക്ക് വണ്ടിയുടെ പിന്നിലെ ചില്ല് പൂർണമായും തകർന്നിരുന്നു. 

ഇതേത്തുടർന്നാണ് ജോജുവിനെതിരെ മഹിളാ കോൺഗ്രസ് പ്രവർത്തകർ ആരോപണവുമായി രംഗത്ത് വന്നത്. ജോജു മദ്യപിച്ചിരുന്നെന്നും, എടീ പോടീ എന്ന് വിളിച്ചെന്നും മഹിളാ കോൺഗ്രസ് നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. ശേഷം ജോജു നേരിട്ട് തന്നെ പൊലീസിനൊപ്പം വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തുകയായിരുന്നു. ജോജുവിനെ മെഡിക്കൽ ചെക്കപ്പിന് വിധേയനാക്കി. ജോജു മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായി.

Also Read: ജോജു ജോർജ് മദ്യപിച്ചിട്ടില്ലെന്ന് പരിശോധനാഫലം: നടനെതിരെ പൊലീസിൽ പരാതി നൽകുമെന്ന് കോണ്‍ഗ്രസ് പ്രവർത്തകർ

പുറത്തിറങ്ങി വന്ന ജോജു ശക്തമായ  ഭാഷയിലാണ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വിമർശനമുന്നയിച്ചത്. താൻ ഒരു സ്ത്രീയെയും അസഭ്യം പറഞ്ഞിട്ടില്ല. ''എനിക്കൊരു മോളുണ്ട്, അമ്മയുണ്ട്, പെങ്ങളുണ്ട്. അവരെയൊക്കെ ഞാൻ പൊന്ന് പോലെയാണ് നോക്കുന്നത്'', ജോജു പറഞ്ഞു. തന്‍റെ പ്രതിഷേധം കോൺഗ്രസിനെതിരെയായിരുന്നില്ല. പ്രതിഷേധത്തിന് രാഷ്ട്രീയമില്ല. അവിടെ കൂടിയ ചില നേതാക്കൾക്ക് എതിരെയായിരുന്നു തന്‍റെ പ്രതിഷേധം. അതിന് തിരിച്ച് തന്നെ കേട്ടാലറയ്ക്കുന്ന ഭാഷയിൽ തെറി വിളിച്ചത് അവരാണ്. വീട്ടിലിരിക്കുന്ന അച്ഛനും അമ്മയ്ക്കും വരെ തെറി വിളിച്ചു. അത് അടക്കം ചൂണ്ടിക്കാട്ടി സമരം ചെയ്ത കോൺഗ്രസ് പ്രവർത്തകർക്കെതിരെ പരാതി നൽകിയതായി ജോജുവും വ്യക്തമാക്കി. 

ഇതിനിടെ മഹിളാ കോൺഗ്രസ് പ്രവ‍ർത്തകരുടെ പരാതിയിൽ സ്റ്റേഷനിലെത്തിച്ച ജോജുവിനെ മൊഴിയെടുത്ത് വിട്ടയച്ചു. അതേസമയം, ജോജുവിന്‍റെ മാളയിലെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. ജോജു മാപ്പ് പറയണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്. ജോജു നടത്തിയത് പട്ടി ഷോ ആണെന്നും, ജോജുവിനെ മാളയിൽ കാല് കുത്തിക്കില്ലെന്നും സമരക്കാർ പറ‌ഞ്ഞു. മാർച്ച് പൊലീസ് തടഞ്ഞു. ജോജുവിന്‍റെ മാള വലിയ പറമ്പിലെ വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. 

അതേസമയം, ജോജുവിന്‍റെ പ്രതിഷേധത്തിന് പിന്തുണയുമായി സിനിമാരംഗത്തുള്ള പല പ്രമുഖരും രംഗത്തെത്തി. സംവിധായകരായ ബി ഉണ്ണികൃഷ്ണനും മധുപാലും ജോജുവിന് പിന്തുണ നൽകുന്നതായി വ്യക്തമാക്കി. 

Also Read: ജോജുവിനെതിരായ 'ഗുണ്ടാ' പരാമർശം; ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് ബി ഉണ്ണികൃഷ്ണൻ

എന്നാൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ ജോജുവിനെതിരെ രൂക്ഷവിമർശനമാണ് നടത്തിയത്. മുണ്ട് മാടിക്കുത്തി തറ ഗുണ്ടയെപ്പോലെയാണ് ജോജു വന്നത്. മഹിളാ കോൺഗ്രസ് പ്രവർത്തകരെ അടക്കം അസഭ്യം പറഞ്ഞു. ഇത് ശരിയല്ലെന്നും കോൺഗ്രസ് പരാതി നൽകുമെന്നും കെ സുധാകരൻ പറഞ്ഞു. എന്നാൽ വഴി തടയൽ സമരങ്ങൾക്ക് താൻ പണ്ടും എതിരാണെന്നായിരുന്നു പ്രതിപക്ഷനേതാവ് വി ഡി സതീശൻ പ്രതികരിച്ചത്. ജോജുവിന്‍റെ വികാരം മനസ്സിലാക്കുന്നുവെന്ന് ഹൈബി ഈഡൻ എംപിയും പ്രതികരിച്ചു.

Follow Us:
Download App:
  • android
  • ios