Actor Gopan Mangatt against Ranjith. തെരെഞ്ഞെടുപ്പ് കാലത്തെ ഈ അറസ്റ്റ് ഭരണമാറ്റത്തിന്റെ സൂചനയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ പഴയ ജയിൽ അനുഭവം വിവരിച്ച്, മോശം സാഹചര്യങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയ ഗോപൻ, രാഷ്ട്രീയ പാരമ്പര്യം പറഞ്ഞ് ജയിലിൽ നിന്ന് കൂടുതൽ അടി വാങ്ങരുതെന്നും കൂട്ടിച്ചേർത്തു.

ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകനും മുൻ ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന രഞ്ജിത്തിനെ പരിഹസിച്ച് നടൻ ഗോപൻ മങ്ങാട്ട്. രാഷ്‌ട്രീയ സമരത്തിൽ പങ്കെടുത്തതിന് 2002-ൽ കുറച്ചു ദിവസം എറണാകുളം സബ് ജയിലിൽ കിടന്നതിൻ്റെ മുന്നനുഭവം വച്ച് രഞ്ജിത്തിന് ചില തരാമെന്നും, സബ് ജയിലിൽ 7 പേർ കിടക്കേണ്ട സെല്ലിൽ 20 ൽ കൂടുതലാളുണ്ടാകുമെന്നും, ഏതാണ്ടെല്ലാവരും നല്ല കിണ്ണൻ കാച്ചി ക്രിമിനലുകളായിരിക്കുമെന്നും ഗോപൻ മങ്ങാട്ട് പറയുന്നു. അതുകൊണ്ട് തന്നെ 76 മുതലുള്ള SFI പാരമ്പര്യം വിളിച്ചു കൂവി വെറുതേ തല്ലിൻ്റെ എണ്ണം കൂട്ടേണ്ടെന്നും ഗോപൻ മങ്ങാട്ട് പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

"തെരഞ്ഞെടുപ്പടുക്കുമ്പോൾ തന്നെ ഭരണവിരുദ്ധ വികാരമുണ്ടോ ഇല്ലയോ? ഭരണമാറ്റം സംഭവിക്കുമോ? ഭരണപക്ഷം പ്രതിപക്ഷമാകുമോ? പ്രതിപക്ഷം ഭരണപക്ഷമാകുമോ എന്നെല്ലാം അറിയുവാൻ ഇൻ്റലിജൻ്റ്സ് സംവിധാനമുള്ളതുകൊണ്ട് ഭരണതലത്തിലെ പോലീസ് വൃന്ദത്തിനാകും. അതുകൊണ്ടുതന്നെ പോലീസിൻ്റെ പ്രവർത്തികൾ നിരീക്ഷിച്ചാലറിയാം എന്താണ് സംഭവിക്കുവാൻ പോകുന്നതെന്ന്. സംവിധായകൻ രഞ്ജിത്തിനെതിരെ ആദ്യമായല്ല സ്ത്രീ വിഷയ സംബന്ധിയായി പരാതി ഉയരുന്നത്. ഭരണകക്ഷിയോടൊട്ടി നിൽക്കുന്നതുകൊണ്ടും അതിൻ്റെ ഭാഗമായതുകൊണ്ടും ഇത്തരക്കാർക്കെതിരെ പോലീസ് എന്ത് നിലപാടാണ് ആ സമയങ്ങളിൽ കൈക്കോള്ളുക എന്നത് സംവിധായകൻ പി.ടി കുഞ്ഞുമുഹമദിൻ്റെ കേസിലടക്കം കേരളം കണ്ടതാണ്. തെരഞ്ഞെടുപ്പടുത്തപ്പോഴാണ് പുതിയതും നിലവിൽ അവസാനത്തേതുമായ പരാതി ഉയർന്നുവന്നിരിക്കുന്നത്. എന്നാൽ മുൻകാല സമീപനമല്ല പോലീസിൽ നിന്നും ഈ കേസിൽ കാണാൻ കഴിയുന്നത്. പഴുതടച്ച് കുറ്റാരോപിതനെ പൊക്കി. അതും എവിടുന്ന്? ചാനൽ ഭാഷയിൽ പറഞ്ഞാൽ ഭരണകക്ഷിയുടെ തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കുവാൻ പോകും വഴി." ഗോപൻ മങ്ങാട്ട് പറയുന്നു.

‘പോലീസിനറിയാം നിലവിലെ സംവിധാനം മറിയാൻ പോവുകയാണെന്ന്’

"ഇതിനുമാത്രം ധൈര്യം പോലീസിന് വരണമെങ്കിൽ പോലീസിനറിയാം നിലവിലെ സംവിധാനം മറിയാൻ പോവുകയാണെന്ന്. ഇനിയെന്തിന് വേറൊരു Pre Poll & Exit പോൾ. രാഷ്‌ട്രീയ സമരത്തിൽ പങ്കെടുത്തതിന് 2002-ൽ കുറച്ചു ദിവസം എറണാകുളം സബ് ജയിലിൽ കിടന്നതിൻ്റെ മുന്നനുഭവം വച്ച് ചില മുന്നറിയിപ്പുകൾ തരാം: ഈ സബ് ജയിൽ ശോകമാണ്. 7 പേർ കിടക്കേണ്ട സെല്ലിൽ 20 ൽ കൂടുതലാളുണ്ടാകും. ഏതാണ്ടെല്ലാവരും നല്ല കിണ്ണൻ കാച്ചി ക്രിമിനലുകളായിരിക്കും. ചൂട് & കൊതുക് ആഹാ.... കഞ്ചാവും ബീഡിപ്പുകയും ശ്വസിച്ച് തല ചെകിടിക്കും. രാവിലെയും വൈകീട്ടും അര മണിക്കൂർ മാത്രം സെല്ലിന് പുറത്തിറക്കും. Toilet കൾക്ക് വാതിൽ ഉള്ളതും ഇല്ലാത്തതും കണക്കാണ്. കയറിച്ചെല്ലുമ്പോൾ സ്വാഗതമോതി തെറി വിളിയും നടയടിയും ഉറപ്പ്. രാഷ്‌ട്രീയ തടവുകാരായത് കൊണ്ട് ഞങ്ങളെ തെറി വിളിയിൽ മാത്രം ഒതുക്കി. പക്ഷെ പെണ്ണ് കേസിൽ ഈ ഔദാര്യം കിട്ടുമോ എന്തോ? എന്തായാലും 76 മുതലുള്ള SFI പാരമ്പര്യം വിളിച്ചു കൂവി വെറുതേ തല്ലിൻ്റെ എണ്ണം കൂട്ടണ്ട. പിന്നെ ആശ്വാസമെന്നത് അന്ന് ഗോതമ്പ് ഉണ്ടയായിരുന്നത് ഇപ്പൊ പരത്തി ചപ്പാത്തിയാക്കിയുണ്ട്. അപ്പൊ ലാൽ സലാം." ഗോപൻ മങ്ങാട്ട് കൂട്ടിച്ചേർത്തു. ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു ഗോപൻ മാങ്ങാട്ടിന്റെ പ്രതികരണം.