'ഞാൻ കണ്ടതില്‍ വച്ച് ഏറ്റവും നല്ല മനുഷ്യൻ', വികാരനിര്‍ഭരമായ കുറിപ്പുമായി എം ജി ശ്രീകുമാര്‍
പൂവച്ചല്‍ ഖാദറിനെ അനുസ്‍മരിച്ച് ഗായകൻ എം ജി ശ്രീകുമാര്‍.
മലയാളത്തിന്റെ പ്രിയപ്പെട്ട ഗാനചരചയിതാവ് പൂവച്ചല്‍ ഖാദര്‍ ഇന്ന് പുലര്‍ച്ചെയാണ് അന്തരിച്ചത്. ഒരുകാലത്ത് മലയാളത്തില്‍ ഏറ്റവും തിരക്കുള്ള ഗാനരചയിതാവായിരുന്നു പൂവച്ചല്‍ ഖാദര്‍. ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ രചിച്ചിട്ടുണ്ട് പൂവ്വച്ചല്‍ ഖാദര്‍. ഇതുപോലൊരു നല്ല മനുഷ്യൻ ഇതുവരെ കണ്ടിട്ടില്ല എന്നാണ് ഗായകൻ എം ജി ശ്രീകുമാര്‍ പറയുന്നത്.
ഒന്നും പറയാൻ വാക്കുകളില്ല. ഒരുപാട് വര്‍ഷത്തെ ആത്മബന്ധം. ഞാൻ കണ്ടിട്ടുള്ളവരില്‍ വെച്ച് ഏറ്റവും നല്ല മനുഷ്യൻ. ദശരഥത്തില്‍ ഞാൻ പാടിയ മന്ദാര ചെപ്പുണ്ടോ അടക്കം ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ എഴുതി. കാലചക്രം ചലിച്ചുകൊണ്ടേയിരിക്കുകയാണ്. ഒരുപാട് ഓര്‍മകളും സംഭാവനകളും നല്‍കി പ്രതിഭാധനൻമാരായ കലാകാരൻമാര്‍ യാത്രയാകുന്നു. ഖാദറിക്ക എന്റെ കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം എന്നാണ് എം ജി ശ്രീകുമാര്‍ എഴുതുന്നത്.
കൊവിഡ് ബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു പൂവച്ചല്‍ ഖാദര്‍ ഇന്ന് പുലര്‍ച്ചെ 12.15ന് ആയിരുന്നു അന്തരിച്ചത്.
നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാൻ, ഏതോ ജന്മ കല്‍പനയില്‍, അനുരാഗിണി ഇതായെൻ, ശരറാന്തല്‍ തിരിതാഴും തുടങ്ങി പൂവച്ചല്‍ ഖാദറിന്റെ രചനയില്‍ ഒട്ടേറെ ഗാനങ്ങള്‍ ഹിറ്റായിട്ടുണ്ട്.