ഒക്ടോബര്‍ 19നാണ് ലിയോ റിലീസായത്. ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഒരു ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ ഓപ്പണിംഗാണ് ദളപതി വിജയ് ചിത്രത്തിന് ലഭിച്ചത്.

ചെന്നൈ: വിജയ് ലോകേഷ് കനകരാജ് ചിത്രം ലിയോ ബോക്സോഫീസില്‍ കുതിപ്പ് തുടരുകയാണ്. നാല് ദിവസത്തില്‍ ചിത്രം 250 കോടി കടന്നുവെന്നാണ് നാലാം ദിവസത്തെ ബോക്സോഫീസ് കണക്കുകള്‍ സംബന്ധിച്ച ട്രേഡ് അനലിസ്റ്റുകളുടെ ആദ്യ കണക്കുകള്‍ പറയുന്നത്. അതേ സമയം ചിത്രത്തിന്‍റെ ആദ്യത്തെ സണ്‍ഡേയിലെ ഇന്ത്യയിലെ കളക്ഷന്‍ 49 കോടിയാണ് എന്നാണ് കണക്കുകള്‍ പറയുന്നത്. 

ഒക്ടോബര്‍ 19നാണ് ലിയോ റിലീസായത്. ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഒരു ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ ഓപ്പണിംഗാണ് ദളപതി വിജയ് ചിത്രത്തിന് ലഭിച്ചത്. ഒക്‌ടോബർ 22 ഞായറാഴ്ച ലിയോ റിലീസ് ചെയ്ത് നാലാം ദിവസം ചിത്രം ഇന്ത്യന്‍ ബോക്സോഫീസില്‍ നിന്നും 49 കോടിയാണ് നേടിയത്. ഇതില്‍ തമിഴ്‌നാട്ടിൽ ചിത്രം 28 കോടി നേടിയെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്നും 8 കോടിയും, കർണാടകയിലും ആന്ധ്രാപ്രദേശ്-തെലങ്കാനയിലും യഥാക്രമം 5 കോടിയും 4 കോടിയും നേടി.

അതേ സമയം ചിത്രം വിദേശ ബോക്സോഫീസിലും മികച്ച പ്രകടനം നടത്തിയെന്നാണ് വിവരം. ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയുടെ എക്സ് പോസ്റ്റ് പ്രകാരം ലിയോ യുഎഇ, സിംഗപ്പൂര്‍, മലേഷ്യ ബോക്സോഫീസുകളില്‍ ഈ വാരാന്ത്യത്തില്‍ കളക്ഷനില്‍ ഒന്നാമതാണ് എന്നാണ് പറയുന്നത്. നോര്‍ത്ത് അമേരിക്കന്‍ ബോക്സോഫീസില്‍ ഒക്ടോബര്‍ 20-22 വാരാന്ത്യത്തില്‍ കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഏഴാം സ്ഥാനത്താണ് ലിയോ എന്നാണ് പറയുന്നത്. 

അതേ സമയം തമിഴ് സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപണിംഗ് ആണ് വിജയ്- ലോകേഷ് കനകരാജ് ചിത്രം ലിയോ നേടിയത്. 148.5 കോടിയാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് റിലീസ് ദിനത്തില്‍ ചിത്രം നേടിയത്.രണ്ടാം ദിവസത്തെ കളക്ഷനിലും കോളിവുഡിലെ എക്കാലത്തെയും വലിയ നേട്ടമാണ് ലിയോ സ്വന്തമാക്കിയത്. ലിയോ 73.5 കോടി നേടി.റിലീസിന്‍റെ മൂന്നാം ദിനം ലിയോയുടെ നേട്ടം 78.5 കോടിയാണ്. ഇതെല്ലാം ഗ്രോസ് കളക്ഷന്‍ കണക്കുകളാണ്. 

ലിയോ തകര്‍ത്തോടുന്നു: മീശ രാജേന്ദ്രന്‍റെ മീശ പോകുമോ, തമിഴകത്ത് ചൂടേറിയ ചര്‍ച്ച

'പുഷ്‍പ'യ്ക്ക് ലഭിച്ചത് 'ലിയോ'യ്ക്ക് ലഭിച്ചില്ല; വിജയ്‍ക്ക് നഷ്ടപ്പെട്ടത് പാന്‍ ഇന്ത്യന്‍ താരമാവാനുള്ള അവസരം