റാം പൊത്തിനേനി നായകനായ പുരി ജഗന്നാഥ് ചിത്രം ഡബിൾ ഐസ്മാർട്ട് ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു.

ഹൈദരാബാദ്: റാം പൊത്തിനേനി നായകനായി എത്തിയ ചിത്രമാണ് ഡബിള്‍ ഐ സ്‍മാര്‍ട്ട്. സംവിധാനം നിര്‍വഹിച്ചത് തെലുങ്കിലെ പ്രശസ്ത സംവിധായകന്‍ പുരി ജഗന്നാഥാണ്. കാവ്യ താപർ ആയിരുന്നു ചിത്രത്തില്‍ നായികയാകുന്നു. ഡബിള്‍ ഐ സ്‍മാര്‍ട്ട് സിനിമ 2019-ൽ പുറത്തിറങ്ങിയ ഐസ്മാർട്ട് ശങ്കറിന്‍റെ രണ്ടാം ഭാഗമാണ്. ബോളിവുഡ് താരം സഞ്ജയ് ദത്തും ഈ ചിത്രത്തില്‍ ഉണ്ടായിരുന്നു.

എന്നാല്‍ ലൈഗര്‍ എന്ന ചിത്രത്തിന്‍റെ വന്‍ പരാജയത്തിന് ശേഷം പുരി ജഗന്നാഥ് എടുത്ത ഈ ചിത്രവും അദ്ദേഹത്തിന് ബോക്സോഫീസ് ഭാഗ്യം നല്‍കിയില്ലെന്നാണ് ടോളിവുഡിലെ സംസാരം. ഓഗസ്റ്റ് 15നാണ് ചിത്രം റിലീസായത്. ആരാധകരില്‍ നിന്നും സിനിമ നിരൂപകരില്‍ നിന്നും ഒരുപോലെ മോശം റിവ്യൂവാണ് ചിത്രം നേടിയത്. 

മൌത്ത് പബ്ലിസിറ്റി മോശമായതും, പോസ്‌റ്റ്-റിലീസ് പ്രമോഷനുകളുടെ അഭാവവും കാരണം ഡബിൾ ഐസ്‌മാർട്ട് ഒരു വലിയ ബോക്സോഫീസ് ദുരന്തമായി മാറിയെന്നാണ് വണ്‍ടൂത്രി തെലുങ്ക്.കോം പറയുന്നത്. ഏകദേശം 55 കോടിയോളം രൂപയിലേറെയാണ് ചിത്രത്തിന്‍റെ ബജറ്റ്. എന്നാൽ 5 ദിവസം കൊണ്ട് ഏകദേശം 11 കോടി രൂപ മാത്രമാണ് ചിത്രം ആഗോളതലത്തില്‍ ഷെയർ നേടിയത്. 

തിങ്കളാഴ്‌ച പ്രദർശനത്തിനെത്തിയ മിക്ക തിയേറ്ററുകളിലും ചിത്രത്തിന്‍റെ പല ഷോകളും നടന്നില്ലെന്നാണ് വിവരം. പല തിയേറ്ററുകളിലും ഡബിള്‍ ഐ സ്‍മാര്‍ട്ട് പ്രദർശനം അവസാനിപ്പിച്ചതായാണ് വിവരം. വിതരണത്തിന് എടുത്തവര്‍ക്ക് വന്‍ നഷ്ടമാണ് ചിത്രം.

പുരി ജഗന്നാഥിൻ്റെ കാലഹരണപ്പെട്ട കഥ, സൂപ്പർ ഹിറ്റ് ഗാനങ്ങളുടെ അഭാവം, അലി അവതരിപ്പിക്കുന്ന വിചിത്രമായ കോമഡി ട്രാക്ക് എന്നിവയാണ് ബോക്സ് ഓഫീസ് ഫലത്തിന് പിന്നിലെ പ്രധാന കാരണങ്ങളെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ പറയുന്നത്. 

അതേ സമയം പുരി ജഗനാഥ് എന്ന സൂപ്പര്‍ഹിറ്റ് സംവിധായകന്‍റെ കരിയര്‍ പോലും ഈ ചിത്രം പ്രതിസന്ധിയിലാക്കിയെന്നാണ് വിവരം. ചിത്രത്തിന്‍റെ സഹനിര്‍മ്മാതാവായ പുരി ജഗനാഥിന് വലിയ തിരിച്ചടിയാണ് ചിത്രം. പോക്കിരി പോലെ പാന്‍ ഇന്ത്യ തലത്തില്‍ ശ്രദ്ധേയമായ ചിത്രങ്ങള്‍ എടുത്ത സംവിധായകന്‍റെ അവസ്ഥയില്‍ ശരിക്കും ഞെട്ടിയിരിക്കുകയാണ് ടോളിവുഡ്. 

ദളപതിയുടെ 'ദ ഗോട്ട്' യുഎ സർട്ടിഫിക്കറ്റോടെ സെൻസർ പാസ്സായി

ഒരുകാലത്തെ ഹിറ്റ് കോമഡി ജോഡി: സിംഗമുത്തുവിനെതിരെ 5 കോടി മാനനഷ്ട കേസുമായി വടിവേലു കോടതിയില്‍