ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകൻ രാഹുൽ രാമചന്ദ്രനും തങ്ങളുടെ ആദ്യ പാരീസ് യാത്രയുടെ വിശേഷങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു
മലയാളികൾക്ക് സുപരിചിതരായ താരദമ്പതികളാണ് ശ്രീവിദ്യ മുല്ലച്ചേരിയും രാഹുൽ രാമചന്ദ്രനും. മിനിസ്ക്രീനിലെ സജീവ സാന്നിധ്യമാണ് ശ്രീവിദ്യയെങ്കിൽ തന്റെ മിനി വ്ളോഗുകളിലൂടെ നിരവധി ആരാധകരെ സമ്പാദിക്കാൻ സംവിധായകൻ കൂടിയായ രാഹുലിന് സാധിച്ചിട്ടുണ്ട്. ഇപ്പോളിതാ തങ്ങളുടെ ആദ്യ പാരിസ് യാത്രയെക്കുറിച്ച് രാഹുൽ പങ്കുവെച്ച പോസ്റ്റും ശ്രദ്ധിക്കപ്പെടുകയാണ്. ''പണ്ട് ക്ലാസ്‌മേറ്റിന്റെ നോട്ടുബുക്കിന്റെ കവര്‍ പേജില്‍ ഈ പടുകൂറ്റന്‍ ഗോപുരം കണ്ടിരുന്നപ്പോള്‍, ഇവിടെ നിന്നെയും കൂട്ടി ഇങ്ങനെ നില്‍ക്കാന്‍ കഴിയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല'', എന്നാണ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് രാഹുൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
''സ്വപ്‌നം കാണാന്‍ പോലും മടിക്കുന്ന കാര്യം ഒരു ദിവസം യാഥാര്‍ത്ഥ്യമായാലോ. കാസര്‍കോട് ജനിച്ച ചിന്നുവും, ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ഞാനും എങ്ങനെയാണ് ഒന്നിച്ചത്...? എല്ലാം ഓരോ നിയോഗം. പ്രണയത്തിന്റെ നഗരമായ പാരീസിലേക്കാണ് ഞങ്ങള്‍ ഇത്തവണ പോയത്. ലോകം മുഴുവന്‍ തിരിച്ചറിയുന്ന ഈഫല്‍ ടവര്‍ കാണാൻ ഞങ്ങള്‍ ആദ്യം തീരുമാനിച്ചു. ജീവിതകാലം മുഴുവനായി സൂക്ഷിക്കാനായി ആ നിമിഷങ്ങള്‍ ക്യാമറയിലും പകര്‍ത്തി. ഞങ്ങളെത്തുന്നതിന് മുന്‍പേ തന്നെ ഫോട്ടോഗ്രാഫര്‍ അവിടെ എത്തി. നല്ല കുറച്ച് ചിത്രങ്ങളും, വീഡിയോകളുമൊക്കെ പകര്‍ത്തി.
ഒരുകാലത്ത് ഫ്രാന്‍സുകാര്‍ക്ക് പോലും ഇഷ്ടമല്ലായിരുന്നു ഈ ടവര്‍. പാരീസിന്റെ സൗന്ദര്യം നശിപ്പിക്കുന്ന ഇരുമ്പ് ഗോപുരം എന്നായിരുന്നു ആദ്യം ഇതേക്കുറിച്ച് പറഞ്ഞത്. ഇടക്കാലത്ത് പൊളിച്ചുമാറ്റാനും ഉത്തരവിട്ടിരുന്നു. ഒരുകാലത്ത് ലോകം തള്ളിപ്പറഞ്ഞ കാര്യം പിന്നീട് ആ നാടിന്റെ മുഖമുദ്രയായി മാറും. നിങ്ങളുടെ സ്വപ്‌നത്തില്‍ ഈ നഗരമുണ്ടെങ്കില്‍ അതങ്ങനെ വെറുതെ വിടരുത്. അത് സഫലമാക്കുന്നതിനായി പ്രയത്‌നിക്കണം എന്നുമായിരുന്നു രാഹുല്‍ പറഞ്ഞത്'', എന്നാണ് രാഹുൽ വീഡിയോയിൽ പറയുന്നത്.



