പകരം വീട്ടാൻ ഇംഗ്ലണ്ട് ക്രൊയേഷ്യക്കെതിരെ; യൂറോയില്‍ ഇന്ന് തീപാറും
സ്വന്തം തട്ടകത്തിൽ ഇറങ്ങുമ്പോൾ ക്രൊയേഷ്യക്കെതിരെ കഴിഞ്ഞ ലോകകപ്പ് സെമിഫൈനലിലേറ്റ തോൽവിക്ക് പകരം വീട്ടാൻ കൂടിയുണ്ട് ഇംഗ്ലണ്ടിന്.
വെംബ്ലി: യൂറോ കപ്പ് ഫുട്ബോളിൽ ഇന്ന് വമ്പൻ പോരാട്ടം. ഇംഗ്ലണ്ട് ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയെ നേരിടും. വൈകിട്ട് ആറരയ്ക്ക് വെംബ്ലി സ്റ്റേഡിയത്തിലാണ് കളി തുടങ്ങുക.
വെംബ്ലിയിൽ ഇംഗ്ലണ്ട് തുടങ്ങുകയാണ്, വെംബ്ലിയിലെ കലാശപ്പോരാട്ടം ലക്ഷ്യമിട്ട്. സ്വന്തം തട്ടകത്തിൽ ഇറങ്ങുമ്പോൾ ക്രൊയേഷ്യക്കെതിരെ കഴിഞ്ഞ ലോകകപ്പ് സെമിഫൈനലിലേറ്റ തോൽവിക്ക് പകരം വീട്ടാൻ കൂടിയുണ്ട് ഇംഗ്ലണ്ടിന്. അവസാന ഒൻപത് യൂറോ കപ്പിലും ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിന് ജയിക്കാനായിട്ടില്ല എന്നത് ക്രൊയേഷ്യക്ക് ആത്മവിശ്വാസമേകുന്നു. വെംബ്ലി ചതിച്ചിട്ടില്ലെന്ന ചരിത്രമാവും ഈ ദുർവിധി മാറ്റാനുള്ള ഇംഗ്ലണ്ടിന്റെ മൂലധനം.
യോഗ്യതാ റൗണ്ടിൽ ഉഗ്രൻ ഫോമിലായിരുന്ന ഇംഗ്ലണ്ട് അവസാന ആറ് കളിയും ജയിച്ചാണെത്തുന്നത്. പ്രതിഭാധാരാളിത്തമാണ് ഇംഗ്ലീഷ് നിരയിൽ. ഗോളടിക്കാൻ ഹാരി കെയ്നും മാർക്കസ് റാഷ്‌ഫോർഡും ജേഡൻ സാഞ്ചോയും റഹീം സ്റ്റെർലിംഗും മേസൺ മൌണ്ടും ജാക്ക് ഗ്രീലിഷും യുവതാരം ഫിൽ ഫോഡനുമുണ്ട്. ആരെ കളിപ്പിക്കണമെന്ന ആശങ്കയേ കോച്ച് ഗാരെത് സൗത്ത്‌ഗേറ്റിനുള്ളൂ. വാക്കർ, സ്റ്റോൺസ്, ലൂക് ഷോ, ട്രിപ്പിയർ എന്നിവടങ്ങുന്ന പ്രതിരോധവും ശക്തം. മധ്യനിരയിലും പ്രതിഭകളേറെ.
അവസാന രണ്ട് കളിയും തോറ്റെത്തുന്ന ക്രൊയേഷ്യ ലൂക്ക മോഡ്രിച്ച്, മറ്റേയു കൊവാസിച്ച്, ഇവാൻ പെരിസിച്ച്, ആന്റേ റെബിക്, ബ്രൂണോ പെറ്റ്കോവിക് തുടങ്ങിയ സീനിയർ താരങ്ങളിലേക്കാണ് ഉറ്റുനോക്കുന്നത്. പരിക്കേറ്റ ഡിഫൻഡർ ലൗവ്റന് ആദ്യ മത്സരം നഷ്‌ടമായേക്കും. ഇതോടെ വിദ, ഡുജേ എന്നിവർക്കാകും പ്രതിരോധത്തിന്റെ ചുമതല. സൗത്ത്ഗേറ്റിന്റെ വമ്പൻ നിരയെ കീഴടക്കാൻ സ്ലാറ്റ്കോ ഡാലിച്ച് എന്തൊക്കെ തന്ത്രങ്ങളാവും കാത്തുവച്ചിരിക്കുന്നതെന്ന് വെംബ്ലിയിൽ കാണാം.
നേര്‍ക്കുനേര്‍ കണക്ക്
ഇംഗ്ലണ്ടും ക്രൊയേഷ്യയും 10 മത്സരങ്ങളിൽ ഏറ്റുമുട്ടിയിട്ടുണ്ട്. ഇംഗ്ലണ്ട് അഞ്ചിലും ക്രൊയേഷ്യ മൂന്നിലും ജയിച്ചു. രണ്ട് കളി സമനിലയിലായി. റഷ്യൻ ലോകകപ്പിലാണ് ഇരു ടീമും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് ക്രൊയേഷ്യ ഒന്നിനെതിരെ രണ്ട് ഗോളിന് ഇംഗ്ലണ്ടിനെ തോൽപിക്കുകയായിരുന്നു. വെംബ്ലിയിൽ 22,500 കാണികൾക്ക് മുന്നിലാവും ഇംഗ്ലണ്ട്-ക്രൊയേഷ്യ മത്സരം. ഇവരുടെ ആരവം ഇംഗ്ലണ്ടിന് കരുത്താവുന്ന ഘടകമാണ്.
കൂടുതല്‍ യൂറോ വാര്‍ത്തകള്‍...
'ക്രിസ്... ക്രിസ്... ഞാന്‍ നിങ്ങളെ ഇഷ്ടപ്പെടുന്നു'; ഗോള്‍ എറിക്സന് സമര്‍പ്പിച്ച് ലുക്കാക്കു
ഫുട്ബോളിന് അതിര്‍ത്തികളില്ല; എറിക്‌സണ് മറതീര്‍ക്കാന്‍ പതാക നല്‍കി ഫിന്‍ലന്‍ഡ് ആരാധകര്‍
ഇത് സ്‌നേഹത്തിന്‍റെ, കരുതലിന്‍റെ മനുഷ്യമതില്‍; ലോകത്തിന് മാതൃകയായി ഡെന്‍മാര്‍ക്ക് താരങ്ങള്‍
ഫുട്ബോള്‍ ലോകത്തിന് ആശ്വാസം; ക്രിസ്റ്റ്യന്‍ എറിക്‌സണിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതി
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona