ചിപ്പിലും ചാര്‍ജിംഗിലും അടക്കം അപ്‌ഗ്രേഡുകള്‍ ആപ്പിള്‍ വരുത്തുമ്പോഴും ഐഫോണ്‍ 17ഇയുടെ വില മുന്‍ഗാമിയായ ഐഫോണ്‍ 16ഇയില്‍ നിന്ന് ഉയരാന്‍ സാധ്യതയില്ല എന്ന് റിപ്പോര്‍ട്ട്. ഐഫോണ്‍ 17ഇയില്‍ വരിക ഈ മൂന്ന് പ്രധാന അപ്‌ഗ്രേഡുകള്‍. 

കാലിഫോര്‍ണിയ: ആപ്പിളിന്‍റെ അടുത്ത ബജറ്റ്-ഫ്രണ്ട്‌ലി സ്‌മാര്‍ട്ട്‌ഫോണായ ഐഫോണ്‍ 17ഇ വാങ്ങാനിരിക്കുന്നവര്‍ക്ക് ആശ്വസിക്കാം. മുന്‍ഗാമിയായ ഐഫോണ്‍ 16ഇയില്‍ നിന്ന് വില വ്യത്യാസം ഐഫോണ്‍ 17ഇയ്‌ക്കുണ്ടാവില്ല എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ചിപ്പിലും ചാര്‍ജിംഗിലും അടക്കം അപ്‌ഗ്രേഡുകള്‍ ആപ്പിള്‍ വരുത്തുമ്പോഴും ഐഫോണ്‍ 17ഇയ്‌ക്ക് വില കൂടാന്‍ സാധ്യതയില്ല എന്ന റിപ്പോര്‍ട്ട് ഈ ഫോണ്‍ വാങ്ങാനായി കാത്തിരിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കും. എന്നാല്‍ ആപ്പിള്‍ ബജറ്റ്-ഫ്രണ്ട്‌ലി എന്ന് വിശേഷിപ്പിക്കുമ്പോഴും ഐഫോണ്‍ 17ഇയ്‌ക്ക് ഇന്ത്യയില്‍ 59,999 രൂപ വില പ്രതീക്ഷിക്കാം.

ഐഫോണ്‍ 17ഇ: വില സാധ്യതകള്‍

കഴിഞ്ഞ വര്‍ഷം ആപ്പിള്‍ അവതരിപ്പിച്ച ഐഫോണ്‍ 16ഇയില്‍ നിന്ന് ഏറെ അപ്‌ഗ്രേഡുകളോടെയാണ് ഐഫോണ്‍ 17ഇ വിപണിയിലെത്തുക. അമേരിക്കയില്‍ ഐഫോണ്‍ 17ഇയ്‌ക്ക് 599 ഡോളറാണ് 128 ജിബി ബേസ് മോഡലിന് പ്രതീക്ഷിക്കുന്ന വില. ഇത് ഏകദേശം 54,338 ഇന്ത്യന്‍ രൂപ വരും. യുഎസില്‍ 2025 ഫെബ്രുവരി 19ന് ആപ്പിള്‍ ഐഫോണ്‍ 16ഇ പുറത്തിറക്കിയതും ഇതേ 599 ഡോളറിനായിരുന്നു. ഇതേ പാത പിന്തുടര്‍ന്നാല്‍ ഐഫോണ്‍ 16ഇയുടെ ഇന്ത്യയിലെ ആരംഭ വിലയായ 59,900 രൂപ തന്നെയായിരിക്കും ഐഫോണ്‍ 17ഇയുടെ 128 ജിബി ബേസ് മോഡലിന്‍റെ ഇന്ത്യയിലെ വിലയും എന്ന് പ്രതീക്ഷിക്കാം.

ഐഫോണ്‍ 17ഇ: പ്രതീക്ഷിക്കുന്ന ഫീച്ചര്‍ അപ്‌ഗ്രേഡുകള്‍

ഐഫോണ്‍ 16ഇയില്‍ നിന്ന് വന്‍ മാറ്റങ്ങളുമായാണ് ഐഫോണ്‍ 17ഇ വിപണിയിലെത്തുക. മുന്‍ഗാമിയിലെ എ18 ചിപ്പിന് പകരം ഐഫോണ്‍ 17ഇയില്‍ എ19 ചിപ്പ് ഇടംപിടിക്കും എന്നതാണ് പ്രധാന അപ്‌ഗ്രേഡ്. മാഗ്‌സേഫ് ചാര്‍ജിംഗ് പിന്തുണ ഐഫോണ്‍ 17ഇയിലുണ്ടാകും എന്നതും ഫോണ്‍ വാങ്ങാന്‍ കാത്തിരിക്കുന്നവരെ ആവേശത്തിലാക്കുന്ന വാര്‍ത്തയാണ്. ആപ്പിളിന്‍റെ സ്വന്തം സി1എക്‌സ് മോഡവും എന്‍1 ചിപ്പും ഐഫോണ്‍ 17ഇയിലുണ്ടാകും എന്ന് പറയപ്പെടുന്നു. അതേസമയം, ഡിസൈനില്‍ മാറ്റങ്ങള്‍ക്ക് ആപ്പിള്‍ മുതിരാന്‍ സാധ്യതയില്ലെന്നും ടിപ്‌സ്റ്റര്‍മാര്‍ അവകാശപ്പെടുന്നു. ഒറ്റ റിയര്‍ ക്യാമറ മാത്രമുണ്ടായിരുന്ന ഐഫോണ്‍ 16ഇയ്‌ക്ക് വിലക്കൂടുതലുണ്ട് എന്ന് പല ഉപഭോക്താക്കളും പരാതിപ്പെട്ടിരുന്നെങ്കിലും ഐഫോണ്‍ 17ഇയുടെ വില തന്ത്രത്തില്‍ മാറ്റത്തിന് ആപ്പിള്‍ തയ്യാറാവാന്‍ സാധ്യതയില്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്