ടൈറ്റാനിയത്തില്‍ നിന്നും 2000 ലിറ്റര്‍ ഫര്‍ണസ് ഓയില്‍ ചോര്‍ന്നു; ആശങ്കയോടെ തീരദേശം
ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സില്‍ നിന്ന് ഫര്‍ണസ് ഓയില്‍ കടലിലേക്ക് ചോര്‍ന്നു. ഗ്യാസ് ഫര്‍ണസ് പൈപ്പ് ലൈന്‍ പൊട്ടിയാണ് ഫര്‍ണസ് ഓയില്‍ കടലിലേക്ക് ഒഴുകിയത്. ഏതാണ്ട് നാല് കിലോമീറ്ററോളം തീരപ്രദേശത്ത് എണ്ണ പടര്‍ന്നെന്നാണ് പ്രാഥമിക വിവരം. വേളി മുതല്‍ പുതുക്കുറിച്ചി വരെയുള്ള കടലില്‍ ഇത് വ്യാപിച്ചതായി സമീപവാസികള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജനപ്രതിനിധികള്‍ സംഭവ സ്ഥലത്തെത്തി. വാല്‍വ് പൂര്‍ണ്ണമായും അടയ്ക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും എന്നാല്‍ കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്നും അധികൃതര്‍ അറിയിച്ചു. ഇത് സംമ്പന്ധിച്ച് കടല്‍ത്തീരത്തുണ്ടായ മാലിന്യങ്ങള്‍ എത്രയും പെട്ടെന്ന് തന്നെ നീക്കാന്‍ കഴിയുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ മനു സിദ്ധാര്‍ത്ഥ്.
എണ്ണ ചോര്‍ച്ച വലിയ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കിലെന്നും പെട്ടെന്ന് തന്നെ നീക്കം ചെയ്യാന്‍ സാധിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
ഫര്‍ണസ് ഓയില്‍ കടലില്‍ പരന്നതോടെ മുട്ടയിടാനായി കരയിലേക്കെത്തിയ ആമകളും മത്സ്യങ്ങളും ചത്തുപൊങ്ങി. നൂറ് കണക്കിന് ആമകള്‍ മുട്ടയിടാനായി എത്തുന്ന തീരമാണ് വെട്ടുകാടിനും വേളിക്കുമിടയിലുള്ള തീരപ്രദേശം. (കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ Read More - ല്‍ ക്ലിക്ക് ചെയ്യുക )
ആദ്യമായിട്ടാണ് ഇത്തരത്തില്‍ ശക്തമായൊരു എണ്ണ ചോര്‍ച്ചയുണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു. നേരത്തെയും രാത്രികാലങ്ങളില്‍ ഫാക്ടറിയില്‍ നിന്നും കടലിലേക്ക് മലിന ജലം തുറന്നു വിടാറുണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചു.
ആഴ്ചകളോളം ഇനി കടലില്‍ മത്സ്യബന്ധനം അസാധ്യമാണെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. തീരദേശത്ത് സൂക്ഷിച്ചിരുന്ന മത്സ്യബന്ധന വലകളിലും എണ്ണ പടര്‍ന്നു. ഇത് വൃത്തിയാക്കാതെ ഇനി മത്സ്യബന്ധനത്തിന് പോകാന്‍ കഴിയില്ലെന്നും മത്സ്യബന്ധന തൊഴിലാളികള്‍ പറഞ്ഞു.
ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയില്‍ നിന്ന് കടലിലേക്ക് മാലിന്യങ്ങള്‍ കടലിലേക്ക് തള്ളാനായി നിര്‍മ്മിച്ച ചാലിലൂടെയാണ് ഫര്‍ണസ് ഓയില്‍ ചോര്‍ന്നത്.
ഇത്തരത്തില്‍ കടലിലേക്ക് നിരവധി ടണലുകള്‍ ഉണ്ട്. ഇത്തരം ടണലുകളിലൂടെയാണ് ഫര്‍ണസ് ഓയില്‍ കടലിലേക്ക് ചോര്‍ന്നത്.
കമ്പനിയുടെ പ്രാഥമിക അന്വേഷണത്തില്‍ നിശ്ചിത സമയത്തിനുള്ളില്‍ 2000 ലിറ്ററിലേറെ എണ്ണ ചോര്‍ന്നെന്ന് ടൈറ്റാനിയം ചെയര്‍മാന്‍ എ എ റഷീദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വിവരം അറിഞ്ഞപ്പോള്‍ തന്നെ ചോര്‍ച്ച അടച്ചതായും എ എ റഷീദ് പറഞ്ഞു. കൂടുതല്‍ യന്ത്രങ്ങളുടെ സഹായത്തോടെ മാലിന്യം നീക്കം ചെയ്യുമെന്നും അതിനാവശ്യമായ നീക്കങ്ങള്‍ തുടങ്ങിയതായും എ എ റഷീദ് പറഞ്ഞു.
സാധാരണ ജന ജീവിതത്തെ ഒരുതരത്തിലും ബാധിക്കാതെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമെന്നും കാലപ്പഴക്കമാകാം ചോര്‍ച്ചയ്ക്ക് കാരണമെന്നും എ എ റഷീദ് പറഞ്ഞു.
വാര്‍ഷിക പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആസിഡ് പ്ലാന്‍റ് അടച്ചിട്ടിരിക്കുന്നതിനാലാണ് ഇത്രയധികം എണ്ണ ചോര്‍ന്നതെന്നും റഷീദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഹരിത ട്രീബ്യൂണലിന്‍റെയും മലിനീകരണ നിയന്ത്ര ബോര്‍ഡിന്‍റെയും നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള പ്രവര്‍ത്തികള്‍ കമ്പനി ചെയ്തിട്ടുണ്ട്. ജനങ്ങളുടെ ആശങ്ക മാറ്റാനുള്ള എല്ലാ പ്രവര്‍ത്തിയും ചെയ്യുമെന്നും റഷീദ് പറഞ്ഞു.
ഓക്സ്ഫോര്‍ഡ്, അദാനി ഗ്രൂപ്പുകളുടെ സാങ്കേതിക സഹായം എണ്ണ നീക്കം ചെയ്യാനായി തേടിയെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് പൈപ്പ് തകര്‍ന്നതെന്ന് കരുതുന്നു. വെട്ടുകാട് , വേളി, ശംഖുമുഖം തീരങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.
രാവിലെ കമ്പനി അധികൃതരെ വിളിച്ച് പറഞ്ഞെങ്കിലും 'അത്രത്തോളം സാരമില്ലെ'ന്നാണ് അധികൃതര്‍ പറഞ്ഞതെന്ന് വെട്ടുകാട് ഇടവക വികാരി ഫാ. ജോര്‍ജ് ജെ ഗോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഏതാണ്ട് മുതലപ്പൊഴിവരെ എണ്ണ കലര്‍ന്നെന്നും അദ്ദേഹം പറഞ്ഞു.
തീരദേശത്തെ സാഹചര്യം വിലയിരുത്തി വേളി, ശംഖുമുഖം കടല്‍തീരങ്ങളിലും കടലിലും പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.
ക്രൂഡ് ഓയിലിന്‍റെ ഉപോത്പന്നമാണ് ഫര്‍ണസ് ഓയില്‍. ക്രൂഡോയില്‍ നിന്ന് ടാര്‍ കഴിഞ്ഞാണ് ഫര്‍ണസ് ഓയില്‍ ഉത്പാദിപ്പിക്കുന്നത്. ഇത് നീരാവിയായാണ് ഉപയോഗിക്കുന്നത്.