പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംസ്ഥാനത്ത് അക്രമം വ്യാപകമായി. ബിജെപി പ്രവർത്തകർ ബുൾഡോസർ ഉപയോഗിച്ച് തൃണമൂൽ ഓഫീസ് തകർത്തതുൾപ്പെടെയുള്ള സംഭവങ്ങളിൽ പോലീസ് 80 പേരെ അറസ്റ്റ് ചെയ്തു. സമാധാനത്തിന് ആഹ്വാനം ചെയ്ത് ബിജെപി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം സംസ്ഥാനത്ത് അക്രമ സംഭവങ്ങൾക്ക് അയവില്ല. ബിജെപി നേതാക്കളായ സുവേന്ദു അധികാരിയും സമിക് ഭട്ടാചാര്യയും സമാധാനത്തിന് ആഹ്വാനം നൽകിയിട്ടും സംസ്ഥാനമൊട്ടാകെ വ്യാപകമായി ബിജെപി അനുകൂലികൾ അക്രമം തുടരുകയാണ്. വോട്ടെണ്ണൽ കഴിഞ്ഞ ശേഷം സംസ്ഥാനത്ത് നാല് പേർ കൊല്ലപ്പെട്ടതായാണ് ദി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നത്. കൊൽക്കത്തയിലെ ന്യൂ മാർക്കറ്റ് ഏരിയയിൽ ബിജെപി പ്രവർത്തകർ ബുൾഡോസർ ഉപയോഗിച്ച് തൃണമൂൽ കോൺഗ്രസ് ഓഫീസും സമീപത്തെ ഇറച്ചിക്കടയും തുണിക്കടയും തകർത്തു.
കൊൽക്കത്തയിലെ ഒരു പ്രമുഖ സ്കൂളിലെ ബസ് അറ്റൻഡന്റ് കുട്ടികളെക്കൊണ്ട് നിർബന്ധിച്ച് 'ജയ് ശ്രീറാം' വിളിപ്പിച്ചതായും റിപ്പോർട്ടുണ്ട്. മുതിർന്ന തൃണമൂൽ നേതാവായ ശോഭൻദേബ് ചതോപാധ്യായയുടെ വീടിന് നേരെ ആക്രമണമുണ്ടായി. അദ്ദേഹത്തെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അക്രമം തടയാൻ കർശന നടപടി സ്വീകരിക്കാൻ ചീഫ് ഇലക്ഷൻ കമ്മീഷണർ ഉത്തരവിട്ടു. കൊൽക്കത്തയിൽ ഇതുവരെ 80 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജെസിബികളോ ബുൾഡോസറുകളോ ഉപയോഗിച്ചുള്ള പ്രകടനങ്ങൾ നിരോധിച്ച് കൊൽക്കത്ത പോലീസ് കമ്മീഷണർ ഉത്തരവിട്ടു.
സംസ്ഥാനത്ത് സമാധാനം തകർക്കുന്ന ബിജെപി പ്രവർത്തകരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് സമിക് ഭട്ടാചാര്യ മുന്നറിയിപ്പ് നൽകി. നിയമം കൈയ്യിലെടുക്കരുതെന്ന് സുവേന്ദു അധികാരിയും അഭ്യർത്ഥിച്ചു. മുർഷിദാബാദ് ജില്ലയിൽ ലെനിൻ്റെ പ്രതിമ ബിജെപി തകർത്തെന്ന് സിപിഎമ്മും ആരോപിക്കുന്നു. നോർത്ത് 24 പർഗനാസ് ജില്ലയിൽ രണ്ട് പൊലീസുകാർക്ക് വെടിയേറ്റതായി വിവരമുണ്ട്. ചേരിതിരിഞ്ഞ് രണ്ട് സംഘങ്ങൾ പരസ്പരം വെടിയുതിർത്തതാണ് കാരണം. ഇതുവരെ 85 പേരെ കൊൽക്കത്ത നഗരത്തിൽ മാത്രം അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമങ്ങൾക്കിടയിൽ വ്യാപകമായി കടകളും മറ്റും കൊള്ളയടിക്കപ്പെടുന്നുവെന്നും പൊലീസ് പറയുന്നു.

