രാഷ്ടീയ ഭേദമന്യേ അദാനിയെ പല സർക്കാരുകളും സഹകരിപ്പിച്ചെന്ന വാദമുയർത്തുകയാണ് പ്രധാന നീക്കം.

ദില്ലി : ഹിന്റൻബർ​ഗ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയുണ്ടായ അദാനി വിവാദത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ എതിർപ്രചാരണങ്ങളെ നേരിടാൻ ബിജെപി നീക്കം. അദാനി - മോദി ബന്ധം ആരോപിച്ച് ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ പാർട്ടികൾ വലിയ തോതിൽ പ്രതിഷേധിച്ചിരുന്നു. ആരോപണങ്ങൾ ഒടുവിൽ രേഖകളിൽ നിന്ന്ന നീക്കം ചെയ്തതും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനിടെയാണ് തെരഞ്ഞെടുപ്പ് മുൻനിർത്തി ആരോപണങ്ങളെ നേരിടാൻ അടവുകളുമായി ബിജെപി കളം നിറയാൻ ഒരുങ്ങുന്നത്. 

രാഷ്ടീയ ഭേദമന്യേ അദാനിയെ പല സർക്കാരുകളും സഹകരിപ്പിച്ചെന്ന വാദമുയർത്തുകയാണ് പ്രധാന നീക്കം. ഗാന്ധി കുടുംബത്തിനെതിരായ അഴിമതി ആരോപണങ്ങളും പ്രചാരണായുധമാക്കും. പാർട്ടി, സർക്കാർ തലങ്ങളിൽ വിവാദം അവഗണിക്കാനും തീരുമാനമെടുത്തതായാണ് പുറത്തുവരുന്ന വിവരം. മോദി - അദാനി ചിത്രങ്ങൾ രാഹുൽ ഗാന്ധി ലോക്സഭയിലുയർത്തിയതോടെ അശോക് ഗെലോട്ട്, റോബർട്ട് വദ്ര തുടങ്ങിയവർക്കൊപ്പമുള്ള ചിത്രങ്ങൾ ബിജെപിയും ആയുധമാക്കിയിരുന്നു. എന്നാൽ മോദി - അദാനി ബന്ധം ആരോപിച്ച പ്രസംഗങ്ങളിലെ ഭാഗങ്ങളെല്ലാം ലോക്സഭയിലെയും രാജ്യസഭയിലെയും രേഖകളിൽ നിന്ന് നീക്കം ചെയ്തതിരുന്നു. രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ എന്നിവരുടെയും ഒടുവിലായി ജയറാം രമേശിന്റെയും പരാമർശങ്ങളാണ് സഭാ രേഖയിൽ നിന്ന് നീക്കം ചെയ്തത്. 

അതേസമയം അദാനി വിവാദം ചൂട് പിടിക്കുന്നതിനിടെ ഹിൻഡൻ ബർഗ് റിപ്പോർട്ടിനെതിരായ ഹർജികൾ സുപ്രീംകോടതി ഇന്നലെ പരിഗണിച്ചു. നിക്ഷേപകരുടെ സംരക്ഷണം എങ്ങനെ ഉറപ്പാക്കുമെന്ന് ആശങ്കയുള്ള കാര്യമെന്ന് കോടതി നിരീക്ഷിച്ചു. നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കാൻ എന്ത് ചെയ്യാനാകുമെന്നും കോടതി കേന്ദ്രത്തോടും സെബിയോടും ചോദിച്ചു. നിലവിലുള്ള രീതികൾ ശക്തിപ്പെടുത്തുന്നതിന് വിദഗ്ധ സമിതിയെ കുറിച്ച് ആലോചിക്കാമെന്ന് കോടതി നിർദ്ദേശിച്ചു. തിങ്കളാഴ്ച ഈക്കാര്യങ്ങളിൽ ചർച്ച ചെയ്ത് അറിയിക്കാമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. 

എന്നാൽ ഹിൻഡൻബർഗ് റിസർച്ചിനെതിരെ ഗൗതം അദാനി ഗ്രൂപ്പ് കമ്പനികൾ നിയമ നടപടി തുടങ്ങുന്നുവെന്നാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ട്. അമേരിക്കയിൽ കേസ് നടത്താൻ വാച്ച്ടെൽ എന്ന നിയമ സ്ഥാപനവുമായി ധാരണയിൽ എത്തിയെന്നാണ് ബിസിനസ് രംഗത്തെ വാർത്ത. അമേരിക്കയിൽ വൻകിട കോർപ്പറേറ്റുകൾക്കായി കേസുകൾ വാദിക്കുന്ന സ്ഥാപനമാണ് വാച്ച്ടെൽ.

Read More : ഹിൻഡൻബർഗിനെതിരെ പോരാടാൻ അദാനിയുടെ തുറുപ്പുചീട്ട്; ആരാണ് വാച്ച്ടെൽ?

ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയും 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഉന്നയിച്ച് ഇന്ത്യയിൽ ബിബിസി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്ത നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. ഹർജി സ്വീകരിക്കേണ്ട് സാഹചര്യമില്ലെന്നും കോടതിയുടെ സമയം പാഴാക്കരുതെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ബിബിസി ഇന്ത്യയുടെ പ്രതിച്ഛായയെ ബോധപൂർവം അപകീർത്തിപ്പെടുത്തുകയാണെന്നും ഡോക്യുമെന്ററിക്ക് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി എത്തിയത്

Read More : ഇന്ത്യൻ നിക്ഷേപകരുടെ സംരക്ഷണം എങ്ങനെ ഉറപ്പാക്കാം; സെബിയോട് ചോദ്യവുമായി സുപ്രീം കോടതി

അദാനി വിവാദം; നേരിടാനൊരുങ്ങി ബിജെപി