ചെന്നൈക്കെതിരെ 59 റണ്‍സുമായി തിളങ്ങിയ ഹൈദരാബാദിന്‍റെ ഹെൻറിച്ച് ക്ലാസൻ 283 റൺസുമായി റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി ഓറഞ്ച് ക്യാപ് സ്വന്തമാക്കി.

ഹൈദരാബാദ്: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തോല്‍പിച്ചതോടെ സൺറൈസേഴ്സ് ഹൈദരാബാദ് പോയിന്‍റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് മുന്നേറി. ഇന്നലെ നടന്ന ആവേശ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ 10 റൺസിനാണ് ഹൈദരാബാദ് പരാജയപ്പെടുത്തിയത്. ഇതോടെ ആറ് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്‍റുമായാണ് ഹൈദരാബാദ് ആദ്യ നാലിലെത്തിയത്. ആറ് കളികളില്‍ നാലാം തോൽവി വഴങ്ങിയ ചെന്നൈ ഏഴാം സ്ഥാനത്ത് തുടരുന്നു. ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ പരാജയപ്പെടുത്തി ഡൽഹി ക്യാപിറ്റൽസ് അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചപ്പോള്‍ തോറ്റെങ്കിലും മികച്ച നെറ്റ് റൺറേറ്റിന്‍റെ കരുത്തിൽ ആർസിബി പഞ്ചാബിന് പിന്നില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. രാജസ്ഥാൻ റോയല്‍സ് ആണ് മൂന്നാം സ്ഥാനത്ത്.

ഓറഞ്ച് ക്യാപ് പോരാട്ടം

പോയിന്‍റ് പട്ടികയ്ക്കൊപ്പം റണ്‍വേട്ടക്കാരുടെ പട്ടികയിലും മാറ്റമുണ്ട്. ചെന്നൈക്കെതിരെ 59 റണ്‍സുമായി തിളങ്ങിയ ഹൈദരാബാദിന്‍റെ ഹെൻറിച്ച് ക്ലാസൻ 283 റൺസുമായി റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി ഓറഞ്ച് ക്യാപ് സ്വന്തമാക്കി. 251 റണ്‍സുമായി ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മൻ ഗിൽ ആണ് രണ്ടാം സ്ഥാനത്ത്. വിരാട് കോലി(247), രജത് പാട്ടീദാര്‍(230), ഇഷാന്‍ കിഷന്‍(213), പ്രഭ്‌സിമ്രാന്‍ സിംഗ്(211), ശ്രേയസ് അയ്യര്‍(203), ഫില്‍ സാള്‍ട്ട്(202), ആയുഷ് മാത്രെ(201), ജോസ് ബട്‌ലര്‍(201) എന്നിവരാണ് ടോപ് 10ലുള്ളത്. ഹൈദരാബാദിനെതിരെ 3 പന്തില്‍ 7 റണ്‍സെടുത്ത് പുറത്തായ മലയാളി താരം സഞ്ജു സാംസണ്‍ 192 റണ്‍സുമായി പന്ത്രണ്ടാം സ്ഥാനത്താണ്.

ഇന്നലെ ഹൈദരാബാദിനെതിരെ തിളങ്ങിയിരുന്നെങ്കില്‍ സഞ്ജുവിന് ഒന്നാം സ്ഥാനത്തോ ടോപ് ഫൈവിലോ ഇടം നേടാനുള്ള അവസരമുണ്ടായിരുന്നു. ഇന്നലെ 13 പന്തില്‍ 30 റണ്‍സെടുത്ത ആയുഷ് മാത്രെ ചെന്നൈയുടെ ടോപ് സ്കോറര്‍ പട്ടികയില്‍ സഞ്ജുവിനെ മറികടന്ന് മുന്നിലെത്തുകയും ചെയ്തു. ഇന്ന് കൊല്‍ക്കത്തക്കും രാജസ്ഥാനും പഞ്ചാബിനും ലക്നൗവിനും മത്സരമുള്ളതിനാല്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ സഞ്ജു ഇനിയും താഴേക്ക് പോകാന്‍ സാധ്യതയുണ്ട്. കൊല്‍ക്കത്തയുടെ അംഗ്രിഷ് രഘുവംശി(190), രാജസ്ഥാന്‍റെ യശസ്വി ജയ്സ്വാള്‍(184) എന്നിവര്‍ സഞ്ജുവിന്‍റെ തൊട്ടുപുറകിലുണ്ട്.

വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ് പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് പേസര്‍ അന്‍ഷുല്‍ കാംബോജ് 13 വിക്കറ്റുമായി ഒന്നാം സ്ഥാനത്തെത്തിയതാണ് മറ്റൊരു മാറ്റം. ഹൈദരാബാദിനെതിരെ 3 വിക്കറ്റ് വീഴ്ത്തിയാണ് കാംബോജ് മുന്നിലെത്തിയത്. പ്രസിദ്ധ് കൃഷ്ണ(11), ഭുവനേശ്വര്‍ കുമാര്‍(10), പ്രിന്‍സ് യാദവ്(9), രവി ബിഷ്ണോയ്(9), ക്രുനാല്‍ പാണ്ഡ്യ(8), ജാമി ഓവര്‍ടണ്‍(8), ഇഷാന്‍ മലിംഗ(8), ലുങ്കി എന്‍ഗിഡി(7), ജോഫ്ര ആര്‍ച്ചര്‍(7) എന്നിവരാണ് പര്‍പ്പിള്‍ ക്യാപ് പോരാട്ടത്തില്‍ ആദ്യ 10ലുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക