മൂന്ന് ഭാഷകളിൽ പ്രാവീണ്യം, ബുദ്ധ സന്ന്യാസിയായി വേഷം; ചാരയെന്ന് സംശയിക്കുന്ന ചൈനീസ് വനിത താമസിച്ചത് വിദഗ്ധമായി
ബുദ്ധ സന്യാസിയുടെ വേഷത്തിൽ, ചുവന്ന സന്യാസി വസ്ത്രം ധരിച്ച്, മുടി പറ്റെ വെട്ടിയ നിലയിലാണ് യുവതി ക്യമ്പിൽ കഴിഞ്ഞിരുന്നത്. 2019 ൽ ചൈനീസ് പാസ്‌പോർട്ട് ഉപയോഗിച്ചാണ് കായ് റുവോ ഇന്ത്യയിലെത്തിയതെന്ന് കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.
ദില്ലി: ദില്ലിയിലെ തിബത്തൻ അഭയാർഥി കേന്ദ്രത്തിൽ നിന്ന് അറസ്റ്റിലായ ചാരയെന്ന് സംശയിക്കുന്ന ചൈനീസ് വനിത മൂന്ന് വർഷക്കാലം താമസിച്ചത് അതിവിദഗ്ധമായെന്ന് പൊലീസ്. നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലെ വിലാസത്തോടുകൂടിയ അവളുടെ ഐഡന്റിറ്റി കാർഡിൽ യുവതിയുടെ പേര് ഡോൾമ ലാമ എന്നാണ് കാണിച്ചിരുന്നത്. എന്നാൽ യഥാർഥ പേര് കായ് റുവോ എന്നാണ് ചേർത്തിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു. യുവതിക്ക് ഇംഗ്ലീഷ്, ചൈനീസ് ഭാഷയായ മാൻഡരിൻ, നേപ്പാളി ഭാഷകളിൽ പ്രാവീണ്യമുണ്ട്.
ദില്ലിയൂണിവേഴ്‌സിറ്റിയുടെ നോർത്ത് കാമ്പസിനടുത്തുള്ള ടിബറ്റൻ അഭയാർത്ഥി കോളനിയായ മജ്‌നു കാ ടില്ലയിലാണ് യുവതി താമസിച്ചിരുന്നത്. ഒരു ബുദ്ധ സന്യാസിയുടെ വേഷത്തിൽ, ചുവന്ന സന്യാസി വസ്ത്രം ധരിച്ച്, മുടി പറ്റെ വെട്ടിയ നിലയിലാണ് യുവതി ക്യമ്പിൽ കഴിഞ്ഞിരുന്നത്. 2019 ൽ ചൈനീസ് പാസ്‌പോർട്ട് ഉപയോഗിച്ചാണ് കായ് റുവോ ഇന്ത്യയിലെത്തിയതെന്ന് കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ചില നേതാക്കൾ തന്നെ കൊല്ലാൻ ആഗ്രഹിക്കുന്നുവെന്ന് ചോദ്യം ചെയ്യലിൽ യുവതി പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ചൈനീസ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കേന്ദ്ര മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരെ കുരുക്കിലാക്കി ചാരപ്രവർത്തനം നടത്തിയെന്നാണ് പൊലീസ് പൊലീസ് പറയുന്നത്. ദില്ലി പൊലീസ് സെപ്ഷ്യൽ സെൽ യുവതിയെ ചോദ്യം ചെയ്തു. എന്നാല്‍ ഇവര്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി.
2019 ല്‍ ഇവര്‍ ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്തതിന്റെ രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേപ്പാളിൽനിന്ന് ബിഹാർ വഴിയാണ് ഇവർ രാജ്യത്തേക്ക് കടന്നത്. ചോദ്യം ചെയ്യലിന് ശേഷം യുവതിയെ കോടതിയിവ്‍ ഹാജരാക്കി. ഇവരെ കോടതി 14 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
ദില്ലിയിൽ ചൈനീസ് യുവതി പിടിയില്‍: അറസ്റ്റിലായത് ചാരപ്രവർത്തനം നടത്തിയ യുവതിയെന്ന് സൂചന